Saturday 24 September 2011

കൊണ്ടോട്ടി

സാമൂഹ്യചരിത്രം

പുരാതനകാലത്ത് കൊണ്ടോട്ടിയിലെ ജന്മിമാരില്‍ പ്രധാനികള്‍ തിനയഞ്ചേരി ഇളയത്ത്, തലയൂര്‍ മുസത് എന്നിവരായിരുന്നു. ഇവരില്‍ തലയൂര്‍ മൂസതാണ് മുസ്ളീം സാംസ്കാരികതയുടെ പ്രതീകമായി നിലനില്‍ക്കുന്ന പഴയങ്ങാടി പള്ളിക്ക് കരം ഒഴിവാക്കി സ്ഥലം നല്‍കിയത്. അക്കാലത്ത് ഈ പ്രദേശമത്രയും വന്‍കാടും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഈ സ്ഥലത്ത് പള്ളി പണിയുന്നതിന് കാടുവെട്ടി തെളിയിക്കുവാന്‍ സ്ഥലത്തെ നാല് പ്രമുഖ മുസ്ളീം കുടുംബങ്ങള്‍ തീരുമാനിച്ചു. ഇവര്‍ കാട്ടിലേക്ക് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊന്‍പണം എറിഞ്ഞു. ഈ പൊന്‍പണങ്ങള്‍ കരസ്ഥമാക്കാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിയിച്ചു. കാടുവെട്ടിതെളിയിച്ച സ്ഥലം കൊണ്ടുവെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് കൊണ്ടോട്ടി ആയി മാറി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും സാമൂതിരി കോവിലകം, തലയൂര്‍ മുസ്സത് എന്നീ ജന്മിമാരുടേതായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവില്‍വന്നതോടെ ഈ ഭൂമികളെല്ലാം കൈവശക്കാരന്റെ സ്വന്തമായി മാറി. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പതിച്ചുകിട്ടി. ഭൂവ്യവസ്ഥയില്‍ വന്ന ഈ മാറ്റം സാമൂഹ്യസാമ്പത്തിക സാംസ്കാരികരംഗങ്ങളില്‍ വലിയ പരിവര്‍ത്തനം വരുത്തി. കാര്‍ഷിക മേഖലയില്‍ തെങ്ങ്, കവൂങ്ങ് എന്നീ കൃഷികളില്‍ മാത്രമേ ജനങ്ങള്‍ താല്പര്യം കാണിക്കുന്നുള്ളൂ. നെല്ല്, മരച്ചീനി, മധുരക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് മറ്റ് കൃഷികള്‍. കൊണ്ടോട്ടിയില്‍ ആദ്യകാലവിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിക്കുന്നത് 1880 പുകലക്കോട് എന്ന സ്ഥലത്ത് ഏകാധ്യാപക സ്കൂള്‍ സ്ഥാപിച്ചതോടെയാണ്. ആദ്യത്തെ അധ്യാപകന്‍ പി.അബൂബക്കര്‍ മാസ്റ്റ്റര്‍ ആയിരുന്നു. ഈ ഏകാധ്യപക വിദ്യാലയമാണ് ഇന്നത്തെ കൊണ്ടോട്ടി ഗവണ്‍മെന്റ് യു.പി.സ്കൂള്‍. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനം 1920-ല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. എടക്കോട് മുഹമ്മദ്, പാണാളി സൈതാലിക്കുട്ടി, പെരീങ്ങാടന്‍ ആലിക്കുട്ടി, ആലുങ്ങല്‍ ഉണ്ണീന്‍, പൊട്ടവണ്ണി പറമ്പന്‍ വീരാന്‍കുട്ടി എന്നിവരായിരുന്നു പ്രധാനികള്‍. 1945-ല്‍ കുടിയൊഴിപ്പിക്കുന്നതിനെതിരായി രാഷ്ട്രീയവ്യത്യാസമില്ലാതെ നടന്ന ഒരു ഭൂസമരമാണ് എടുത്തുപറയാവുന്ന ഒരു സംഭവം. എര്‍ത്താലി വീരാന്‍കുട്ടിഹാജിയായിരുന്നു ജന്മി. പാമ്പോടന്‍ വീരാന്‍ കുട്ടി മമ്മൂട്ടി എന്നിവരായിരുന്നു കുടികിടപ്പുകാര്‍. കുടി ഒഴിപ്പിക്കലിനെതിരായ സമരത്തിന് നേതൃത്വം കൊടുത്തവര്‍ പി.കെ.ചേക്കുട്ടി, പി.കെ.മുഹമ്മദ്, കൊടഞ്ചാടന്‍ ബിച്ചിക്കോയ, കൊളക്കാടന്‍ ഹുസ്സന്‍, ചെമ്പന്‍ സൈതാലിക്കുട്ടി, കെ.കുഞ്ഞാലി, കപ്പാടന്‍ സൈതാലിക്കുട്ടി, പള്ളിപറമ്പന്‍ യാഹു, കൊട്ടേല്‍സ് മമ്മത് എന്നിവരായിരുന്നു പ്രധാനികള്‍. കൊണ്ടോട്ടിയുടെ സാംസ്കാരിക വളര്‍ച്ചക്ക് മാപ്പിളപ്പാട്ടിന് ഒരു ഉയര്‍ന്ന സ്ഥാനമുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന ഈ സ്ഥലത്ത് കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെയാണ് മലബാറിന്റെ ആകാശത്തിനു ചിറകുമുളച്ചതും അവികസിതമായിക്കിടന്നിരുന്ന ഈ പ്രദേശം മിന്നുന്ന വേഗത്തില്‍ വികസനത്തിലേക്ക് കുതിച്ചതും.

സാംസ്കാരികചരിത്രം

പില്‍ക്കാലത്ത് കൊണ്ടോട്ടിയിലുണ്ടായിരുന്ന പല ഓത്തുപള്ളികളും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഗഫൂര്‍ സാഹിബിന്റെ പ്രോത്സാഹന ഫലമായി പൊതുവിദ്യാലയങ്ങളായി മാറി. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇനാംദാര്‍ പട്ടം ലഭിക്കുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പട്ടം തുടരാന്‍ അനുവദിക്കുകയും ചെയ്ത ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ ആണ് ഇന്നത്തെകൊണ്ടോട്ടി കുബ്ബക്ക് തറക്കല്ലിട്ടത്. ഇന്ന് കൊണ്ടാടപ്പെടുന്ന കൊണ്ടോട്ടി നേര്‍ച്ച ഹിന്ദു മുസ്ളീം സൌഹൃദത്തിന്റെ പ്രതീകമാണ്. ഇതൊരു ദേശീയ ഉത്സവമായാണ് കൊണ്ടോട്ടിയിലെ മുഴുവന്‍ ജനങ്ങളും ആഘോഷിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്തില്‍ അനൌപചാരിക വിദ്യാഭ്യാസകേന്ദ്രമായി 1935-ല്‍ ആരംഭിച്ച പഞ്ചായത്ത് വായനശാലയാണ് ഇന്നത്തെ റൂറല്‍ ലൈബ്രറിയായി കൊടാഞ്ചിറയില്‍ യുവജനസമിതിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.അബ്ദുറഹിമാന്‍ സ്മാരക വായനശാല, ഇസ്ളാമിക് റീഡിംഗ് റൂം ലൈബ്രറി, കലാരഞ്ജിനി നീറാട്, അരങ്ങ് ലൈബ്രറി തുറക്കല്‍, ഇസ്ളാമിക് റീഡിംഗ് റൂം മുണ്ടപ്പാലം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം മേലങ്ങാടി, സലഫി വായനശാല തുറക്കല്‍ എന്നിവയും മുപ്പതിലധികം ക്ളബ്ബുകളും സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ കലാരഞ്ജിനി നീറാട് ജില്ലാതല അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്. കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍ ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണെന്ന് എടുത്തു പറയേണ്ടതാണ്. 1954-ല്‍ യുവജന കലാസമിതി എന്ന ഒരു സാംസ്കാരിക കേന്ദ്രം കൊണ്ടോട്ടിയില്‍ ഉണ്ടായിരുന്നു. കെ.ടി. മുഹമ്മദ് സാലിഹ് തങ്ങള്‍ രചിച്ച ജീവിതഗതി, കൂലിക്കാരന്റെ പെരുന്നാള്‍, കണക്കപ്പിള്ള എന്നീ നാടകങ്ങള്‍ ഈ കലാസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഈ കലാസമിതിയുടെ നേതൃത്വത്തില്‍ പുലരി എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന ദേശീയ കലാസമിതി, നാടകരംഗത്ത് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാവ് ഉത്സവങ്ങളും കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

1 comment: