Thursday 22 September 2011

മുദാക്കല്‍

മുദാക്കല്‍

സാംസ്കാരികചരിത്രം
മുദാക്കല്‍ ഗ്രാമപഞ്ചായത്തിന് അതിബൃഹത്തായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. അത് ഫ്യൂഡല്‍സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു, ജന്മിമാരായ ബ്രാഹ്മണരും ഇടപ്രഭുക്കന്മാരായ നായന്മാരും അവരുടെ കുടികിടപ്പുകാരായ അവര്‍ണ്ണവിഭാഗവും ചേര്‍ന്ന ഒരു ജനതയാണ് പഞ്ചായത്തില്‍ അധിവസിച്ചിരുന്നത്. അയിത്തം കൊടികുത്തി വാണിരുന്ന അക്കാലത്ത് പുലയര്‍, കുറവര്‍, പറയര്‍ തുടങ്ങി അധ:കൃത വിഭാഗങ്ങളും തമ്മില്‍ത്തമ്മില്‍ അയിത്തം കല്‍പ്പിച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹൈന്ദവര്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ സ്ഥിരതാമസക്കാര്‍. പില്‍ക്കാലത്ത് മുസ്ലീംങ്ങളും ഇപ്പോള്‍ അപൂര്‍വ്വമായി ക്രിസ്ത്യാനികളും വാസമുറപ്പിച്ചിട്ടുണ്ട്. ആരാധനലായങ്ങളില്‍ ഹൈന്ദവക്ഷേത്രങ്ങളാണ് കൂടുതല്‍. അതേ സമയം മുമ്പുണ്ടായിരുന്ന നാല്‍പതോളം നാഗരും, മാടന്‍കാവുകളും, കുളങ്ങളും ഇന്ന് പകുതിയായി കുറഞ്ഞുവന്നിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുന:രുദ്ധാരണം മൂലം പുരാതന കേരളീയ വാസ്തുകല അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അയിലം ശിവക്ഷേത്രം, ചിത്തന്‍കുളങ്ങര ശാസ്താക്ഷേത്രം, കട്ടയില്‍ക്കൊണം ഭഗവതിക്ഷേത്രം തുടങ്ങിയ ഏതാനും പുരാതനക്ഷേത്രങ്ങള്‍ മാത്രം പഴമയുടെ സൌന്ദര്യം കൈവിടാതെ നിലനിര്‍ത്തിയിരിക്കുന്നു. ശ്രീകോവിലില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനം കോരാണി വാറുവിളാകം ദേവീ ക്ഷേത്രമാണ്. നാഗരുകാവുകളും മാടന്‍ കാവുകളും നിലനിന്നിരുന്ന സ്ഥലത്ത് പുതിയ ക്ഷേത്രനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കാവുകളോടനുബന്ധിച്ചുണ്ടായിരുന്ന കുളങ്ങള്‍ നികത്തപ്പെട്ട നിലയില്‍ തന്നെ കാണുന്നു. വാളക്കാട്, അയിലം, ഊരുപൊയ്ക, ചെമ്പൂര് എന്നിവിടങ്ങളിലെ മുസ്ലീംപള്ളികളും പരുത്തൂര്‍ സ്ഥാപിച്ചിട്ടുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുമാണ് മറ്റു മതവിഭാഗങ്ങളുടെ ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍. ഉത്സവങ്ങള്‍ പ്രധനമായും ഹൈന്ദവ ക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെടുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങള്‍ നടന്നു വരുന്നു. മുഴുവന്‍ ജനങ്ങളേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപ്പറമ്പുകളില്‍ അരങ്ങേറാറുള്ളത്. ജാതിമത ഭേദമെന്യേ ജനതയാകെ സമ്മേളിക്കുന്ന വേദികളാണവ. അയിത്തം കല്‍പ്പിക്കപ്പെട്ട ഉത്സവങ്ങളുടെ കലാപ്രദര്‍ശനങ്ങളും ഉത്സവാഘോഷങ്ങളില്‍ ദ്യശ്യമായിരുന്നു. കീഴാളരുടെ തനതുകലാരൂപങ്ങളായ കമ്പടികളി, തേരുവിളക്ക് കതിര്‍കാളകളി തുടങ്ങിയ വിയര്‍പ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങള്‍ മേലാളന്മാരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. സവര്‍ണ്ണര്‍ പ്രധാനമായും ക്ലാസിക് കലാരൂപങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. രാജകൊട്ടാരത്തില്‍ നിന്നും ചെങ്ങന്നൂര്‍ താഴമണ്‍ തന്ത്രിമാര്‍ക്ക് കരമൊഴിവായി പതിച്ചുനല്‍കിയ പ്രദേശം ഉള്‍കൊണ്ട ഇളമ്പ ഏറത്തുപള്ളിയറ ക്ഷേത്രത്തില്‍ മുന്‍പ് 7 വര്‍ഷത്തിലൊരിക്കലും ഇപ്പോള്‍ 3 വര്‍ഷത്തിലൊരിക്കലുമായി നടത്തപ്പെട്ടുവരുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങള്‍ക്കപ്പുറമുള്ളവരെപോലും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ പൊതു ആരാധനനാലയങ്ങളും വിവിധ ജാതിമതസ്ഥരുടെ ദേവാലയങ്ങളുമായി ധാരാളം പുണ്യസ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇപ്പോള്‍ നിരവധി ക്രിസ്തീയ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളും മോശമല്ലാത്ത ശതമാനം മുസ്ലീംങ്ങളും ഒരു ചെറിയ വിഭാഗം ക്രിസ്താനികളും ഉള്‍പ്പെടുന്നതാണ് ജനവിഭാഗം. പട്ടികജാതിക്കാരും പിന്നോക്കവിഭാഗങ്ങളും ജനസംഖ്യയില്‍ ധാരാളമായുണ്ട്. താഴെ ഇളമ്പയില്‍ ശിവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു പള്ളിയറയുണ്ടായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് പ്രാമണ്യരായ ഇളമ്പയില്‍ പോറ്റിമാരുടെ ഗ്രാമം സ്ഥിതി ചെയ്തിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരോടു ചേര്‍ന്ന് പോറ്റിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരായി കലാപമുണ്ടാക്കിയതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഉറപ്പിച്ചതുശേഷം പോറ്റിമാരുടെ വംശം നശിപ്പിച്ചതായും അതോടെ താഴെ ഇളമ്പയുടെ പ്രൌഢി നഷ്ടപ്പെടുകയും, തുടര്‍ന്ന് ഏറത്ത് പള്ളിയറ ക്ഷേത്രം കൊട്ടാരത്തിന്റെ സഹായത്തോടെ സ്ഥാപിതമായെന്നും അനന്തരം കാളിയൂട്ട് ഉത്സവം ആരംഭിച്ചുവെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട ഒരു ചരിത്രസ്മാരകം ആനുപ്പാറയില്‍ സ്ഥിതി ചയ്യുന്നു. മനോഹരമായ കൊത്തുപണികളുള്ള ഒരു കല്‍മണ്ഡപം, കുടമണ്‍പിള്ളയുടേയും ഇളമ്പയില്‍ പോറ്റിമാരുടേയും സംഘവും മാര്‍ത്താണ്ഡവര്‍മ്മയുടെ യോദ്ധാക്കളും തമ്മില്‍ ഇവിടെ വച്ച് സംഘട്ടനം ഉണ്ടായതായി പറയപ്പെടുന്നു. ഇടക്കോട് പ്രദേശത്തെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട രണശൂരരായ വില്ലാശന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതിനാല്‍ അവര്‍ക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായും പഴമക്കാര്‍ പറയുന്നു. ആ സംഘട്ടനത്തിന്റെ സ്മാരകമായി സ്ഥാപിച്ചിട്ടുള്ള കല്‍മണ്ഡപമാണ് വഴിയമ്പലം. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ സ്പര്‍ശിച്ചുകൊണ്ട് കടന്നു പോയിരുന്ന രാജപാതയും പിന്നീടുണ്ടായ ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡും അവയുടെ സമീപപ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയ്ക്ക് കാര്യമായ സഹായം നല്‍കിയിട്ടുണ്ട്. ആറ്റിങ്ങള്‍ നഗരത്തോട് ബന്ധപ്പെട്ടുകിടന്ന പ്രദേശത്ത്, ഉള്‍പ്രദേശത്തെക്കാളും സംസ്കാരികാഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ പ്രശ്സതരായ കലാകാരന്മാരും സാഹിത്യകാരന്മാരും നാടിന്റെ അഭിമാനഭാജനങ്ങളായി ആദരിക്കപ്പെടുന്നു. പ്രസിദ്ധ കഥകളിനടന്‍ അവനവഞ്ചരി കൃഷ്ണപിള്ള, ആട്ടക്കഥ തുള്ളല്‍പ്പാട്ട് രചയിതാക്കള്‍, മേലതില്‍ അച്ചുതന്‍പിള്ളയും അറപ്പുറ ശങ്കരപ്പിള്ളയും, നാടകനടന്‍ ചെറുവിളാകത്ത് കുഞ്ഞുകൃഷ്ണപിള്ള, തോറ്റംപാട്ട് വിദഗ്ദ്ധന്‍ ചണമ്പയില്‍ പത്മനാഭാശാന്‍ തുടങ്ങിയ മണ്‍മറഞ്ഞ അനുഗ്രഹീത പ്രതിഭകള്‍ ഈ നാടിന്റെ സംസ്കാരിക സമ്പത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പിന്‍മുറക്കാരായി ആ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ അനവധിയുണ്ട്. അവാര്‍ഡു ജേതാവായ സിനിമാ സംവിധായകന്‍ ജി.എസ്.പണിക്കര്‍, നാടകനടന്മാര്‍, സംഗീതജ്ഞര്‍, കഥാപ്രാസംഗികര്‍, കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങിയ അനവധി പേര്‍ ഇവിടുത്തുകാരായുണ്ടു. ഇടക്കോട് ഭൂതനാഥന്‍ കാവിലും ചെമ്പൂര് അമുന്തിരത്ത് നടയിലും ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി കഥകളി നടത്തപ്പെടുന്നതിനാല്‍ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളില്‍ കഥകളി ആസ്വാദകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

No comments:

Post a Comment