Saturday 24 September 2011

ആറളം

സാമൂഹ്യസാംസ്കാരികചരിത്രം

ഇവിടുത്തെ ആദിമനിവാസികളായ കുറിച്ച്യര്‍, പണിയര്‍, മലയാളര്‍, എന്നിവരെ പിന്തള്ളി കുടിയേറ്റക്കാര്‍ കടന്നകയറുന്നത് 20-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലത്ത്, ആദ്യകുടിയേറ്റക്കാരായിരുന്ന കനകത്തടം കുടുംബത്തിന്റെയും, മുസ്ളീം സമുദായത്തില്‍പ്പെട്ട കുഞ്ഞിമായന്‍ ഹാജിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ശീത സമരത്തിന്റെ കാലമായിരുന്നുവെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ മൊഴിയിലെ അതിശയോക്തി ഒഴിവാക്കിയാല്‍ കോട്ടയം രാജാവും കനകത്തടം കുടുംബവും തമ്മില്‍ ഒരു വിശുദ്ധമായ ബന്ധം നിലനിര്‍ത്തിയിരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ നടന്ന തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിടെ, ആദിമജനവിഭാഗങ്ങളെ കൂടാതെ, പരിഷ്കൃതരായ മറ്റൊരു ജനത വസിച്ചിരുന്നു എന്നതിന്റെ തെളിവാണ് അമ്പലക്കണ്ടി, അടിയേരി മഠം, പാലയാട്, മുണ്ടയാംപറമ്പ് എന്നീ ക്ഷേത്രങ്ങള്‍. അന്നത്തെ ജനതയുടെ സാംസ്കാരികവും ശില്‍പപരവുമായ കഴിവുകള്‍ മേല്‍പ്പറഞ്ഞ അമ്പലങ്ങളുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങളില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കൂടാതെ ആറളം, കുട്ടക്കലം, കാരപറമ്പ് എന്നിവിടങ്ങളിലെ ചെങ്കല്‍മേഖലകളില്‍ കണ്ടെത്തിയിട്ടുള്ള പല ഗുഹകളും ഇതിനുള്ള മറ്റു തെളിവുകളാണ്. പണിയര്‍, കുറിച്യര്‍, മലയാളര്‍, എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആദിമ ജനവിഭാഗങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി കാണാം. ഇവിടത്തെ ആദിമജനതകള്‍ക്കിടയില്‍ സാമ്പത്തികസ്ഥിതിയില്‍ കുറിച്ച്യര്‍ താരതമ്യേന ബഹുദൂരം മുന്നിലാണ്. വിയറ്റ്നാം, കീഴ്പള്ളി എന്നിവിടങ്ങളിലായി പണ്ടുമുതല്‍തന്നെ താമസിച്ചുവന്നിരുന്ന കുറിച്യരുടെ തനതു സംസ്ക്കാരം മറ്റു ജനവിഭാഗങ്ങളുടെ ആഗമനത്തോടെ കൈമോശം വന്നുപോയി. ഇവര്‍ അമ്പും വില്ലും ആയുധങ്ങളായി ഉപയോഗിക്കുകയും മറ്റ് ജനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്തിരുന്നു. അയിത്തം ഏറെക്കുറെ ഇന്നില്ലാതായിരിക്കുന്നു. വിദ്യാഭ്യാസരംഗങ്ങളില്‍ ഈ വിഭാഗക്കാര്‍ പിന്നിലായിരുന്നു. പണിയര്‍ ഒരുകാലത്ത് ഈ നാടിന്റെ മുഴുവന്‍ അധിപരും പിന്നീട് കനകത്തിടം ജന്മിമാരുടെ അടിമകളും ആയിരുന്നു. അലഞ്ഞുനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ പിന്നിലാണ്. മലയാളര്‍ എന്ന വിഭാഗം ആറളം പഞ്ചായത്തിലെ വീര്‍പ്പാട് എന്ന ദേശത്തു മാത്രമാണ് താമസിക്കുന്നത്. ഇവരുടെ പിതാമഹന്മാര്‍ കോട്ടയം നാട്ടുരാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഇപ്പോഴത്തെ ത്വക്കിലങ്ങാടിക്കടുത്തുള്ള പാലാഴി എന്ന സ്ഥലത്തു താമസിച്ചിരുന്നവരാണെന്നു പറയപ്പെടുന്നു. കോട്ടയംരാജാവ് ഈ വിഭാഗക്കാരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ പ്രദേശത്തു കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. വിശ്വവിജ്ഞാന കോശത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇവര്‍ കന്നുകാലി വളര്‍ത്തലും നെല്‍കൃഷിയും പ്രധാനതൊഴിലായി സ്വീകരിച്ചവരാണ്. അമ്പൂം വില്ലും ഒരുകാലത്ത് ഇവരുടെ പ്രധാന ആയുധങ്ങളായിരുന്നു. തുടര്‍ന്ന് തോക്ക് മുതലായ ആധുനിക ആയുധങ്ങളുപയോഗിക്കാനും ഇവര്‍ വിദഗ്ധരായി തീര്‍ന്നു. പാലയാട് ദേവസ്വത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഇവര്‍ക്കായിരുന്നു. പാലയാട്ടീശ്വരന്‍(ശിവന്‍) ആണ് ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. തെയ്യങ്ങളും തിറകളും നടത്തിയിരുന്ന ഇവര്‍ കുറിച്യര്‍, പണിയര്‍, തുടങ്ങിയ ആളുകള്‍ക്ക് അയിത്തം കല്‍പിച്ചിരുന്നു. ഏകപത്നീവ്രതക്കാരായിരുന്നു ഇക്കൂട്ടര്‍. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമണക്കാലത്ത് ഇവിടെയും എത്തിയതായി കരുതപ്പെടുന്നു. ആറളത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മറ്റു ഒറ്റപ്പെട്ട പ്രദേശങ്ങളിലും മലബാറുകാരായ പഴയ കുടിയേറ്റക്കാരുണ്ടായിരുന്നു. ആറളം പഞ്ചായത്തിലെ ഭൂമി മുഴുവന്‍ മുണ്ടയാംപറമ്പ് ദേവസ്വത്തിന്റെയും, പാലയാട് ദേവസ്വത്തിന്റെയും, കനകത്തടം ജന്മിയുടെയും ഉടമസ്ഥയിലായിരുന്നു. കൊല്ലംതോറും പുനംകൃഷി ചെയ്യാന്‍ ജന്മിമാരും മറ്റും, അവരുടെ കുടിയാന്മാരെ അനുവദിക്കുകയും കുടിയാന്‍മാരും മറ്റു ആദിവാസികളും ഈ പ്രദേശങ്ങളില്‍ പുനം കൃഷി നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന വന്‍മരങ്ങളുണ്ടായിരുന്ന ഈ മലമ്പ്രദേശങ്ങള്‍ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. 1930-കളിലാണ് ഒറ്റപ്പെട്ടും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായും അധ്വാനശീലരായ കര്‍ഷകകുടുംബങ്ങള്‍ കന്നിമണ്ണു തേടി തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്. ഈ പഞ്ചായത്തിലെ ആറളം കേന്ദ്രീകരിച്ചു നാലാം ക്ളാസുവരെയുള്ള ഒരു ബോര്‍ഡ് സ്ക്കൂള്‍ സ്ഥാപിച്ചതോടു കൂടിയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ശ്രദ്ധതിരിച്ചുതുടങ്ങിയത്. 1906-ലാണ് ഈ സ്ക്കൂള്‍ നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. പഴയകാലത്ത് ഈ പഞ്ചായത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ സ്ക്കുളാണ് ആറളം പഞ്ചായത്തിലെ ഇപ്പോഴത്തെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കുളായി മാറിയിരിക്കുന്നത്. ആദ്യകാലത്ത് അപ്പര്‍പ്രൈമറി വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെയുള്ളവര്‍ 15 കിലോമീറ്റര്‍ ദൂരം താണ്ടി കീഴുര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ഹൈസ്ക്കൂളുകളിലാണ് പോയിരുന്നത്. പിന്നീട് പഞ്ചായത്തിലെ കീച്ചേരി എന്ന സ്ഥലത്ത് നാലാം ക്ളാസ്സുവരെയുള്ള ഒരു സ്ക്കൂള്‍ നിലവില്‍ വരികയും, നാലു വര്‍ഷത്തിനു ശേഷം അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. 1949 മുതലുള്ള കുടിയേറ്റത്തിന്റെ ആരംഭത്തില്‍ തന്നെ എടുര്‍ പ്രദേശത്ത് ഒരു എല്‍.പി.സ്ക്കുള്‍ സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് പിന്നീട് ആറളം പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കുള്‍ (1956) എന്ന ബഹുമതിക്കര്‍ഹമായത്. ആ കാലഘട്ടത്തില്‍ തന്നെ വീര്‍പ്പാട് പ്രദേശത്ത് ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ ഏകദേശം 20 പേര്‍ക്ക് കളരിവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ആരംഭിച്ച സ്ഥാപനത്തിന് 1944-ല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയും പിന്നീട് രാമാനന്ദവിലാസം സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ഈ പ്രദേശത്തു മാത്രം താമസിക്കുന്ന മലയാളര്‍ എന്ന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപുരോഗതിയ്ക്കായി സ്ഥാപിച്ച സ്ക്കൂളായിരുന്നു ഇതെങ്കിലും പിന്നീട് ക്രിസ്ത്യന്‍ മാനേജ്മെന്റിന് വില്‍ക്കുകയാണുണ്ടായത്. എന്നാല്‍ വേണ്ടത്ര കുട്ടികളില്ല എന്ന കാരണം പറഞ്ഞ് സ്ക്കുള്‍ വെള്ളിമനത്തേക്ക് മാറ്റുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് (1949) ഇന്നും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍, വീര്‍പ്പാട് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തുതന്നെ കണീശന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 13 പേരെയും കൊണ്ട് 1954-ല്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഗവണ്‍മെന്റ് എല്‍.പി.സ്ക്കുള്‍, ഇടവേലി എന്ന പേരില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സേലം രക്തസാക്ഷികളെ പരാമര്‍ശിക്കാതെ ആറളം ഗ്രാമത്തെക്കുറിച്ച് ഒന്നും പറയാനാവില്ല. സേലം രക്തസാക്ഷി ഞണ്ടാടി കുഞ്ഞമ്പു പുതുക്കുണ്ട് സ്വദേശിയാണ്. 1940കളിലാണ് ആറളം പഞ്ചായത്തിലെ ഓടൂരില്‍ കുടിയേറ്റമാരംഭിച്ചത.് പ്രധാനപ്പെട്ട റോഡുകളായ എടൂര്‍-കീഴ്പ്പള്ളി, കാരാപ്പറമ്പ്-വീര്‍പ്പാട്, കീഴ്പള്ളി-ചതിരൂര്‍, ആറളം-അത്തിക്കല്‍, കാരാപ്പറമ്പ്-ആറളം തുടങ്ങിയ റോഡുകള്‍ കുടിയേറ്റ ജനതയുടെ ശ്രമത്തിന്റേയും ഒത്തൊരുമയുടേയും ഫലമായുണ്ടായതാണ്.

No comments:

Post a Comment