Thursday 22 September 2011

മാണിക്കല്‍

മാണിക്കല്‍
സ്ഥലനാമ ചരിത്രം
മാണിക്കല്‍ എന്നാല്‍ മാണിക്കകല്ല് വിളയുന്ന സ്ഥലം എന്നാണര്‍ത്ഥം. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മാണിക്യം, വൈഡൂര്യം തുടങ്ങിയ രത്നക്കല്ലുകള്‍ സുലഭമാണ്. സ്വാതി തിരുനാളിന്റെ കാലത്ത് നാടുവിലവീട്ടിലെ മൂത്തയാളിനെ നാട്ടുപ്രമാണിയെന്ന നിലയില്‍ കേസ്സുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി നിയോഗിക്കപ്പെടുകയും പരപ്പനയപ്പന്‍ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. പരപ്പന്‍ അയ്യപ്പന്റെ കോഡ് എന്നത് പിരപ്പന്‍കോടായി മാറി. കോലിഞ്ചി അഥവാ കോലിയം ധാരാളം ഉള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് കോലിയക്കോടിന് ആ പേരു കൈവന്നത്. നാട്ടിലെ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നത് ഒരു കല്ലിന് സമീപത്തു വച്ചായിരുന്നു. തീര്‍പ്പുകല്‍ എന്നത് തീപ്പുകലായി. വേളാന്‍മാര്‍ ധാരാളം ഉണ്ടായിരുന്ന ഊര് അഥവാ ദേശമാണ് പില്‍ക്കാലത്ത് വേളാവൂര്‍ ആയിമാറിയത്. ആലിന്‍കാടാണ് ആലിയാടായത്.
ഭരണ ചരിത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഭരണ ചരിത്രമാണ് മാണിക്കക്കലിനുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവായി 1729-ല്‍ സ്ഥാനാരോഹണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ, ഭരണ സൌകര്യത്തിനായി രാജ്യത്തെ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ മൂന്നു മുഖങ്ങളായി തിരിക്കുകയും, ഒരോ മുഖത്തേയും വിവിധ മണ്ടപത്തും വാതുക്കലുകള്‍ അഥവാ താലൂക്കുകളുമായി മാറ്റി. ഇപ്രകാരം തിരിക്കപ്പെട്ടതില്‍ നെടുമങ്ങാടു മണ്ടപത്തും വാതില്‍ക്കലിന്റെ ആസ്ഥാനം പിരപ്പന്‍കോടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. മണ്ടപത്തും വാതില്‍ക്കലിന് അധികാരിയായി അന്ന് ഒരു നായര്‍പടയുടെ സൈന്യാധിപനായിരുന്ന കണക്കുചെമ്പകരാമന്‍ പരപ്പന്‍ അയ്യപ്പന്‍ എന്നയാളെയാണു നിയമിച്ചിരുന്നത്. നീതിനിര്‍വ്വഹണത്തിനും കടമപ്പിരിവിന്റെ (കരം) കണക്കുകള്‍ പരിശോധിക്കുവാനുമായി ഒരു കല്‍മണ്ഡപം തീര്‍ത്തിരുന്നു. ഇതിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കല്‍മണ്ഡപത്തെ മണ്ണപക്കല്‍ എന്നാണ് ദേശവാസികള്‍ വിളിച്ചിരുന്നത്. മണ്ണപക്കല്‍ മണ്ണോക്കും പിന്നെ മാണിക്കലുമായിമാറി എന്നാണ് അനുമാനിക്കേണ്ടത്. മണ്ഡപത്തും വാതുക്കലെ അധികാരിയായ പരപ്പന്‍ അയ്യപ്പന്റെ കോടതിയെ ജനങ്ങള്‍ പരപ്പന്റെ കോട് എന്നു വിളിച്ചുവന്നിരുന്നു. ഇതിന്റെ പില്‍ക്കാല രൂപമാണ് പിരപ്പന്‍കോട് എന്ന സ്ഥലനാമം. മണ്ഡപത്തും വാതുക്കലുകളെ തറകളായി പുനര്‍വിഭജിച്ചപ്പോള്‍ മാണിക്കല്‍ 8-ാമത്തെ തറയായിത്തീര്‍ന്നു. തറകള്‍ കാലാന്തരത്തില്‍ പകുതികളായി മാറുകയും പകുതികളുടെ അധികാരത്തെ പാര്‍വ്വത്യമെന്നും അധികാരിയെ പാര്‍വ്വത്യകാരെന്നും അറിയപ്പെട്ടു. ഈ പ്രദേശത്തെ ഏക അഞ്ചലാപ്പീസ് പിരപ്പന്‍കോട്ടായിരുന്നു സ്ഥാപിതമായത്. മണ്ഡപത്തും വാതുക്കലിന്റെ തലസ്ഥാനമായിരുന്നു പിരപ്പന്‍കോട്. പില്‍ക്കാലത്ത് മണ്ഡപത്തും വാതുക്കലുകള്‍ വിഭജിച്ച് പാര്‍വത്യങ്ങളാക്കി. പാര്‍വത്യങ്ങളില്‍ നിന്ന് വിഭജിച്ചുണ്ടാക്കിയതാണ് മേല്‍ക്കങ്ങാണങ്ങള്‍. നെടുമങ്ങാടു മണ്ഡപത്തും വാതുക്കലിന്റെ എട്ടാമത്തെ പാര്‍വത്യമാണ് മാണിക്കല്‍ പകുതികച്ചേരിയായി രൂപാന്തരം പ്രാപിച്ചത്.
ദേശീയപ്രസ്ഥാന പ്രവര്‍ത്തനം
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പല പ്രമുഖരും ഈ പ്രദേശത്തുണ്ടായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ പഞ്ചായത്തില്‍ സംഘടിതമായൊരു ദേശീയ പ്രസ്ഥാനമുണ്ടായിരുന്നില്ല. ഇവിടുത്തെ സമര പോരാളികളില്‍ പ്രമുഖനായിരുന്ന വെമ്പായത്തുകാരനായ തേവലക്കാട്ടില്‍ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ കല്ലറ-പാങ്ങോട് സമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് പില്‍ക്കാലത്ത് ക്ഷയരോഗമൂലം മരണമടയുകയുണ്ടായി. എന്തുകൊണ്ടും പഞ്ചായത്തിലെ ആദ്യത്തെ പൊതുപ്രവര്‍ത്തകനെന്നും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ സംഘാടകനെന്നും വിശേഷിപ്പിക്കാവുന്ന റ്റി.ആര്‍.ത്രിവിക്രമന്‍പിള്ള 1936-ല്‍ ഗാന്ധിജിയെ പിരപ്പന്‍കോടിനു സമീപമുള്ള കോട്ടപ്പുറത്തു കൊണ്ടുവന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനും മരണം വരെ ഗാന്ധിയനുമായിരുന്ന കെ.എന്‍.നായരാണ് പഞ്ചായത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി. സചിവോത്തമ ഷഷ്ടിപൂര്‍ത്തി സ്മാരക സ്ക്കൂളിലെ (ഇന്നത്തെ തിരുവനന്തപുരം സെന്റ് മേരീസ് സ്ക്കൂള്‍) സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റായിരുന്ന ചിറയില്‍ കെ.സൂകുമാരന്‍ നായര്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു 1946-ല്‍ കോലിയക്കോട്ടു നിന്നും വേളാവൂരേക്ക് ജാഥ സംഘടിപ്പിക്കുകയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഈ ജാഥയ്ക്ക് നേതൃത്വം നല്‍കിയവരില്‍ മറ്റൊരാള്‍ കെ.ഷാഹുല്‍ഹമീദ് ആയിരുന്നു.
സാംസ്കാരിക ചരിത്രം
1950-കള്‍ സാംസ്ക്കാരികമായി ഈ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1945-ല്‍ കോലിയക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സരസ്വതി മന്ദിരം ഗ്രന്ഥശാലയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. 1951 മേയ് 31 വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചുവരുന്ന കാലത്താണ് പിരപ്പന്‍കോട് ഒരു റൂറല്‍ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. 1972-ല്‍ ചിറത്തലയ്ക്കല്‍ കേന്ദ്രമാക്കി രാജപ്പന്‍നായര്‍, കെ.ഗോപി, കേശവപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി പുസ്തകം ശേഖരിച്ചു ആരംഭിച്ച ലൈബ്രറിയാണ് വിജ്ഞാന പോഷിണി. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സോമശേഖരന്‍ നായര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേശി 1974 -ല്‍ പ്രവര്‍ത്തനാമാരംഭിച്ച ഗ്രന്ഥശാലയാണ് പ്ലാക്കീഴ് സേമശേഖരന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി. 1951-ല്‍ പിരപ്പന്‍കോട് ക്ഷേത്രത്തിനോടനുബന്ധിച്ച് അയിത്തം നിലനിന്നിരുന്ന കാലത്താണ് പുന്നപുരം പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ പിരപ്പന്‍കോട് അമ്പലക്കുളം കേന്ദ്രമാക്കി  ഡോള്‍ഫിന്‍  ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. 1985-ല്‍ കാഠ്മണ്ടുവില്‍ നടന്ന സാഫ്ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആര്‍.ജയകുമാര്‍ പഞ്ചായത്തിലെ കായികതാരമാണ്. ഇദ്ദേഹം 1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം  ഇങ്ങനെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നപ്പോള്‍ കിഴക്കുഭാഗം സമര കേന്ദ്രമായിരുന്നു. ദേശീയ പ്രസ്ഥാനത്തോടും സമരത്തോടുബന്ധിച്ച് പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍ തുടങ്ങിയവര്‍ക്ക് ഈ പ്രദേശങ്ങളില്‍ ഒളിസങ്കേതം ഒരുക്കിയിരുന്നു. 1951-ലെ പിരപ്പന്‍കോട് ഹൈസ്ക്കുള്‍ സമരം നടക്കുമ്പോള്‍ തന്നെ കന്യാകുളങ്ങര ഫോറസ്റ്റ് റെയിന്‍ഞ്ചാഫീസ് ഗ്രൌണ്ടിലുണ്ടായ വിദ്യാര്‍ത്ഥി മര്‍ദ്ദനവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ബഹുജന പ്രക്ഷോഭങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കും ആക്കം കൂട്ടി

No comments:

Post a Comment