Thursday 22 September 2011

കുന്നത്തുകാല്‍

കുന്നത്തുകാല്‍

സാംസ്കാരികചരിത്രം
പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാന്‍ ചുമടുതാങ്ങികളും, ചോലമരങ്ങളും, കല്‍ത്തൂണ്‍ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു കുന്നത്തുകാല്‍. ഇവയൊക്കെ പൂര്‍വ്വികര്‍ സ്ഥാപിച്ചത് അക്കാലത്തെ ജനതയുടെ സാമൂഹ്യസേവനതല്‍പരതയുടെ തെളിവാണ്. അവയില്‍ തട്ടിട്ടമ്പലം, അരുവിയോട് (കടമ്പറമൂല) കുഴീക്കട (ചെക്കിന്‍ മൂട്) എന്നിവിടങ്ങളിലെ വഴിയമ്പലങ്ങള്‍ ഇന്നു സ്മാരകങ്ങളായി നില കൊള്ളുന്നു. വഴിയോരങ്ങളില്‍ നട്ട ചോലമരങ്ങള്‍ വന്‍വൃക്ഷങ്ങളായി ഇന്നും തണലേകി നില്‍ക്കുന്നു. പ്രഗല്‍ഭരായ പല പൂര്‍വ്വികര്‍ക്കും ജന്മം നല്‍കിയ നാടാണ് കുന്നത്തുകാല്‍. ദിവാന്‍പേഷ്കാര്‍ ഇ.പരമുപിള്ള, തിരുകൊച്ചിയിലെ പൊതുമരാമത്ത് ചീഫ് എന്‍ജീനിയര്‍ ഇ.ശിവരാമന്‍ നായര്‍ എന്നിവര്‍ അവരില്‍ മുന്‍നിരക്കരാണ്. കുന്നത്തുകാലിന്റെ പുരോഗതിക്ക് അടിത്തറ പാകിയ മഹത് വ്യക്തി ആയിരുന്നു ദിവാന്‍പേഷ്കാര്‍. കുന്നത്തു വില്ലേജാഫീസ്, അഞ്ചലാഫീസ്, സബ് രജിസ്ട്രാര്‍ ആഫീസ്, ചന്ത, ആദ്യത്ത ഇംഗ്ലീഷ് പള്ളിക്കൂടം (ഇന്നത്തെ പരമുപിള്ള മെമ്മോറിയല്‍ ഹൈസ്കൂള്‍) എന്നിവയൊക്കെ സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കാരക്കോണത്തുള്ള പഞ്ചായത്തുവിശ്രമമന്ദിരം, ദേശസേവിനി ഗ്രന്ഥശാലാമന്ദിരം, റ്റി.വി.കിയോസ്ക്ക് എന്നിവയ്ക്കാവശ്യമായ ഭൂമി സംഭാവനയായി നല്‍കിയതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ വെല്‍ഫയര്‍ കമ്മീഷണറായിരുന്ന കൃഷ്ണന്‍നായര്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ സഹപാഠിയും ആത്മമിത്രവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ട് കുന്നത്തുകാല്‍ പ്രദേശത്തെ ആള്‍ക്കാരും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകതൊഴിലാളികളുടെ കൂലിവര്‍ദ്ധനവിനു വേണ്ടിയും, അയിത്ത-ഉച്ചനീചത്വങ്ങള്‍ക്കെതിരെയും കോരണംകോടു കേന്ദ്രമാക്കി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭണം ചരിത്രസംഭവമാണ്. സുകുമാരന്‍ (കുമാര്‍ ആനന്ദ്) ആണ് ഈ പ്രക്ഷോഭണത്തിന് നേതൃത്വം നല്‍കിയത്. നേവിയിലെ ഉദ്യേഗസ്ഥനായിരുന്ന കുമാര്‍ ആനന്ദ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നടന്ന സുപ്രസിദ്ധ നേവി കലാപത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ ഈ ചെറുത്തുനില്‍പ്പുസമരത്തോടെ പിന്നോക്ക കര്‍ഷകതൊഴിലാളിക്ക് മാന്യമായ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. ഉച്ചനീചത്വത്തിനും അനീതിയ്ക്കുമെതിരെയുണ്ടായ ഈ സമരം തെക്കന്‍തിരുവിതാംകൂറിലെ ആദ്യ കര്‍ഷകത്തൊഴിലാളിസമരമാണ്. സ്പെയിനില്‍ നിന്നും ജോണ്‍ ഡൊമസ്റ്റിയന്‍ എന്ന മിഷനറി കുന്നത്തുകാല്‍ പഞ്ചായത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12 പള്ളികള്‍ സ്ഥാപിച്ച് സാധുക്കളുടെയും പിന്നോക്കകാരുടേയും ഇടയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബല്‍ജിയത്തില്‍നിന്നും വന്ന ബാപ്റ്റിസ്റ്റു മിഷനറി, മുന്‍ഗാമി പണി കഴിപ്പിച്ച പള്ളികളെ ഉദ്ധരിക്കുകയും ഉണ്ടകോട് ഒരു സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സ്കുളാണ് പില്‍ക്കാലത്ത് അപ്ഗ്രേഡ് ചെയ്ത ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍. ഉണ്ടന്‍കോട് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അനാഥമന്ദിരം സ്ഥാപിച്ചതും, ഇന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ കുരിശു നാട്ടിയതും ഇദ്ദേഹമായിരുന്നു. കുന്നത്തുകാല്‍ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായിരുന്ന കെ.ശിവശങ്കരപിള്ളയുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ചെഴുങ്ങാനൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ പ്രവേശനത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഹരിജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. ആദ്യപ്രവേശനത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തികൊടുത്തത് ഹരിദാസന്‍ പോറ്റിയെന്ന പൂജാരിയായിരുന്നു. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഈ പഞ്ചായത്തില്‍ മലയാളവിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന സ്കൂളുകളാണ് കാരക്കോണം, തച്ചംകോട്, പേരമ്പക്കോണം, കോട്ടുക്കോണം, കുടയാല്‍ തുടങ്ങിയവ. 1943-ല്‍ കാരക്കോണത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രിപ്പേറട്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. പ്രശ്സതനായ മലയാള കവി പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് ജന്മദേശം കൂടിയാണ് ഈ ഗ്രാമം. ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകളും, വായനശാലകളും, പ്രത്യേക കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവയില്‍ ദേശസേവിനി ഗ്രന്ഥശാല, കാരക്കോണം, വിദ്യാവിലാസിനി കുന്നത്തുകാല്‍ എസ്.എസ്.എം പബ്ളിക് ലൈബ്രറി- കോട്ടുക്കോണം, ജനതാ സോഷ്യല്‍ റീഡിംഗ് റൂം എന്നിവ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലയാണ് ദേശസേവിനി- കാരക്കോണം.

No comments:

Post a Comment