Thursday 22 September 2011

കഠിനംകുളം

കഠിനംകുളം

സ്ഥലനാമ ഐതിഹ്യം
            ഉദ്ദേശം ഏഴു ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഒരു ചെറു ഭൂചലനത്തിന്റെ ഫലമായി കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സമുദ്രതീരത്തിനു സമീപം വളരെ ആഴവും വിസ്തീര്‍ണ്ണവുമുളള ഒരു കുളം രൂപപ്പെടുകയും പിന്നീട് വലിയകുളം എന്ന പേരില്‍ ക്ഷേത്രത്തിന്റെ വകയായിതീരുകയും ചെയ്തുവത്രെ. ഇന്നു കാണുന്ന മുതലപ്പൊഴി മേല്‍പ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ നിന്നും തുടങ്ങുന്ന വിസ്തീര്‍ണ്ണമുളള കായല്‍ പ്രദേശം തന്നെയാണ് അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നത്. പില്‍ക്കാലത്ത് കായലിന്റെ പല ഭാഗങ്ങളും നികത്തി തൊണ്ട് പൂഴ്ത്തുന്നതിനുളള വട്ടങ്ങളാക്കിത്തീര്‍ത്തു. മേല്‍പ്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീര്‍ണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.  കഠിനംകുളം കായല്‍പ്രദേശം വലിയ കുളമായിരുന്നന്നും മറ്റു കായലുകളെ അപേക്ഷിച്ച് ഇതുവഴിയുളള യാത്ര അതീവ ദുഷ്കരമായിരുന്നന്നും പറയപ്പെടുന്നു. ഏതു സമയവും ക്ഷോഭമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടാന്‍ പ്രയാസമായിരുന്നതിനാലാണ് ഈ കായലിനെ കഠിനംകുളം കായല്‍ എന്നുവിളിക്കുന്നതെന്നും ഇതില്‍ നിന്നാകാം കഠിനംകുളം എന്ന പേര് ലഭിച്ചതെന്നും നിഗമനമുണ്ട്. ഈ പ്രദേശങ്ങള്‍ ചതുപ്പു നിലങ്ങളായിരുന്നു എന്നുളളതിന് തെളിവായി മേനംകുളം, വിളയില്‍കുളം, ചേന്ത്രക്കുളം എന്നീ സ്ഥലനാമങ്ങള്‍ ചൂണ്ടിക്കാണിക്കാം.
 ദേശചരിത്രം
            വേണാട് സ്വരൂപത്തിന്റെ അതിര്‍ത്തി ഉള്ളൂര്‍ വരെ ആയിരുന്നല്ലോ. ആ കാലഘട്ടത്തില്‍ കഠിനംകുളം കായല്‍ ഒരു മുഖ്യ ഗതാഗത മാര്‍ഗ്ഗമായിരുന്നു എന്നും അനുമാനിക്കപ്പെടുന്നു. തിരുവിതാംകൂറിലെ രാജാക്കന്മാര്‍ കണിയാപുരം പുത്തന്‍കടവുവരെ കരമാര്‍ഗ്ഗവും അവിടെ നിന്നു ജലമാര്‍ഗ്ഗവും സഞ്ചരിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. അക്കാലത്ത് ജലഗതാഗതം ഒരു പ്രധാന സഞ്ചാരമാര്‍ഗ്ഗം ആയിരുന്നതുകൊണ്ടാണ് പില്‍ക്കാലത്ത് പാര്‍വ്വതീപുത്തനാര്‍ വെട്ടുന്നതിന് പ്രേരകമായിട്ടുളളതെന്നു കരുതുന്നു. ആ കാലഘട്ടത്തില്‍ വളളക്കടവു മുതല്‍ കൊച്ചി വരെ ചരക്കുകള്‍ ജലമാര്‍ഗ്ഗമാണ് കൊണ്ടുപോയിരുന്നത്. ഉണ്ണുനീലി സന്ദേശത്തിലും മയൂര സന്ദേശത്തിലും കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തെക്കുറിച്ചും ചേരമാന്‍തുരുത്ത് പ്രദേശത്തെക്കുറിച്ചും പാര്‍വ്വതീപുത്തനാറിനെക്കുറിച്ചും പരാമാര്‍ശങ്ങളുണ്ട്.  കഠിനംകുളം ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ ജാതിമത ഭേദമെന്യെ വിശ്വാസപൂര്‍വ്വം നെഞ്ചിലേറ്റിയ ഒരു ജനവിഭാഗം ഇവിടെയുണ്ടായിരുന്നു. ഈ വീക്ഷണത്തെ ബലപ്പെടുത്തുന്ന ഒരു ഐതിഹ്യം പറഞ്ഞു കേള്‍ക്കുന്നു. പണ്ടെന്നോ കഠിനംകുളം ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുളള കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ചിലര്‍ വല വലിച്ചു കയറ്റിയപ്പോള്‍ വലയ്ക്കുളളില്‍ വളരെ വിശിഷ്ടമായ ഒരു തടി കാണുകയുണ്ടായത്രെ. അവര്‍ അതെടുത്ത് കടലിലേക്കെറിഞ്ഞിട്ട് വീണ്ടും വലയിട്ടപ്പോള്‍ രണ്ടാമതും ആ തടി വലയില്‍ കുടുങ്ങിവന്നുപോലും. ശല്യമായല്ലോ എന്നുകരുതി ദേഷ്യം വന്ന മീന്‍പിടിത്തക്കാരിലാരോ അതിനെ അടിച്ചപ്പോള്‍ അതില്‍നിന്നും മനുഷ്യരക്തം തുളുമ്പുന്നതായി കണ്ട് അത്ഭുതപ്പെട്ട് ദൈവീക സാന്നിധ്യം അതിലുണ്ടെന്ന് അനുമാനിക്കുകയും കഠിനംകുളം മഹാദേവരുടെ പ്രതിപുരുഷനായിരുന്നു അതെന്ന് അവര്‍ക്ക് ബോധ്യമാകുകയും ചെയ്തു. ഇക്കാരണത്താലാണ് കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ടായതെന്നും പഴമക്കാര്‍ പറയുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ടു ദര്‍ശനമുളള ഒരേ ഒരു ക്ഷേത്രമാണിത്. ഇപ്പോഴും മീന്‍പിടിത്തക്കാര്‍ മത്സ്യം ലഭിക്കുന്നതിനായി ക്ഷേത്രത്തില്‍ കാണിക്കയും മറ്റു വഴിപാടുകളും അര്‍പ്പിക്കാറുണ്ട്.  സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപം നല്‍കിയ പ്രാദേശികസഭകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തനനിരതമായിരുന്നു. കണിയാപുരം പ്രാദേശികസഭയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. കഠിനംകുളം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ഹാജി അബൂബക്കര്‍ കുഞ്ഞു ലബ്ബ പ്രാദേശിക സഭാംഗമായിരുന്നു. ദണ്ഡിയാത്രയില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത എഡ്വേര്‍ഡ് ഗോമസ് കഠിനംകുളം പഞ്ചായത്തിലെ പുത്തന്‍തോപ്പ് നിവാസിയാണ്. സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐ.എന്‍.എ) പുതുക്കുറിച്ചിയിലെ ബോണിഫെസ് പെരേര സജീവ പങ്കാളിയായിരുന്നു. ബോണിഫൈസ് പെരേര ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആളായിരുന്നു.  ബഹുജന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി കഠിനംകുളം പ്രദേശത്തും ജനകീയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. പച്ചത്തൊണ്ടുതൊഴിലാളി സമരമാണ് ആദ്യമായി നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അന്ന് കഠിനംകുളം കായലില്‍ തൊണ്ടുവളളങ്ങള്‍ താഴ്ത്തുകയുണ്ടായി. കയര്‍ത്തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കിയത് കാട്ടായിക്കോണം ശ്രീധര്‍, കാട്ടായിക്കോണം സദാനന്ദന്‍, എം.കെ.അലിമുഹമ്മദ് എന്നീ നേതാക്കളായിരുന്നു. ഈ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കയര്‍മേഖലയിലെ തൊഴിലാളികള്‍ സംഘടിത സമരത്തിന് ആരംഭം കുറിച്ചത്. കയര്‍ മേഖലയില്‍ വര്‍ഗ്ഗസമര പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ ഫലമായാണ് തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവു ലഭിക്കാനും അധ്വാനഭാരം ക്രമീകരിക്കാനും കഴിഞ്ഞത്. 1958 കാലഘട്ടം ആയപ്പോഴേക്കും കയര്‍ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് കയര്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു

No comments:

Post a Comment