Thursday 22 September 2011

മലയിന്‍കീഴ്

മലയിന്‍കീഴ്

സ്ഥലനാമചരിത്രം
മലയിന്‍കീഴ് ഗ്രാമവാസികളുടെ ഗ്രാമദേവനായ എള്ളുമല ഭൂതത്താന്റെ അധിവസിക്കുന്ന സ്ഥലമായി കരുതി ആരാധിക്കപ്പെടുന്ന മലയുടെ കീഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് മലയിന്‍കീഴ് എന്ന സ്ഥലനാമം ലഭിച്ചതെന്നാണു പ്രബലമായ ഐതീഹ്യം. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന സ്ഥലം മാര്‍ത്താണ്ഡേശ്വരം എന്നും, ദേവപ്രീതിയ്ക്കായി തലയറുത്തു ബലി നടത്തിയിരുന്ന ബലിയറത്തല എന്ന സ്ഥലം പില്‍ക്കാലത്ത് വലിയറത്തലയെന്നും, മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഒളിവില്‍ പാര്‍ക്കുവാന്‍ സൌകര്യം ചെയ്തുകൊടുത്ത ചടച്ചിമാര്‍ത്താണ്ഡപിള്ളയ്ക്ക്, രാജാവ് കരമൊഴിവായി പതിച്ചുനല്‍കിയ ഭൂമിയായ മണപ്പുറത്തെ കുഴിമണ്‍മഠം ഇപ്പോള്‍ കഴിമഠം എന്നും അറിയപ്പെടുന്നു. തിരുവല്ലയില്‍ നിന്നു ഈ പ്രദേശത്തെത്തിയ ആയോധനഗുരുവായ കല്ലാന്താകില്‍ ഗുരുക്കള്‍ തച്ചോട്ടുകാവിലെ മച്ചിനാട് താമസിച്ചിരുന്നു. ധര്‍മ്മരാജാവ് ഇവര്‍ക്ക് കരം ഇളവുചെയ്തു ഭൂമി നല്‍കിയിരുന്നു. മൂക്കുന്നിമലയ്ക്കും എള്ളുമലയ്ക്കും മധ്യേയുള്ള പ്രദേശമായതുകൊണ്ടാണ് ആ പ്രദേശത്തിന് മച്ചേല്‍ എന്നു പേരു ലഭിച്ചതെന്ന് കേള്‍ക്കുന്നു. വഴിയാത്രക്കാര്‍ക്ക് അന്തിയുറങ്ങാനുള്ള വഴിയമ്പലം സ്ഥിതി ചെയ്തിരുന്നയിടമാണ് അന്തിയൂര്‍കോണം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്.
സാംസ്കാരികചരിത്രം
മറ്റെവിടുത്തെയുംപോലെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ പ്രകടമായുണ്ടായിരുന്ന പ്രദേശമായിരുന്നു മലയിന്‍കീഴ്. കൊല്ലവര്‍ഷം 1092-ല്‍ (1917) ആനപ്പാറയ്ക്കു സമീപമുള്ള പരന്ന വിസ്തൃതമായ തണ്ണിപ്പാറയില്‍ അയിത്തജാതിക്കാരേയും കൂട്ടിയിരുത്തി ഈ പ്രദേശത്തെ ആദ്യത്തെ പന്തിഭോജനം നടത്തുകയുണ്ടായി. പില്‍ക്കാലത്ത് ഇതൊരു ചരിത്രസംഭവമായി രേഖപ്പെടുത്തപ്പെടുമെന്ന് കരുതിയിട്ടല്ല അന്നിങ്ങനെയൊക്കെ സംഘടിപ്പിക്കപ്പെട്ടത്. മറിച്ച് അന്നത്തെ ജനതയുടെ ഉയര്‍ന്ന സാംസ്കാരികബോധത്തിനു നിദാനമെന്ന നിലയില്‍ വേണം ഈ സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടത്. തച്ചോട്ടുകാവ് പുത്തന്‍വീട്ടില്‍ സ്വാമിശിവശങ്കര്‍ജിയും, മണപ്പുറത്ത് പുകഴനെല്ലൂരില്‍ അധ്യാപകനായിരുന്ന കെ.രാഘവന്‍നായരും മറ്റുമായിരുന്നു, ജാതിയുടെ പേരില്‍ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരത്തിനും എതിരായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം മലയിന്‍കീഴിലുള്ള സ്വന്തം ചായക്കടയില്‍ ഹരിജനങ്ങളെ കയറ്റി ഇരുത്തി ചായയും പലഹാരങ്ങളും നല്‍കിയ പ്രമുഖസ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാറാകോണം കൃഷ്ണമംഗലത്ത് പി.ഗോപിനാഥന് യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. 1910-ലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഊരൂട്ടമ്പലം സ്കൂളില്‍ ഹരിജന്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചതിന്റെ പേരില്‍ യാഥാസ്ഥിതികരായ ചില സവര്‍ണ്ണര്‍ സ്കൂള്‍ തീവെച്ചുനശിപ്പിക്കുകയുണ്ടായി. പിന്നീട് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അതേ സ്കൂളില്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയത് അയിത്തത്തിനെതിരായ മറ്റൊരു പ്രധാന സംഭവമാണ്. കൊല്ലവര്‍ഷം 1090-ല്‍ മലയിന്‍കീഴ് പനവിളാകത്ത് വീടിന്റെ പടിപ്പുരയില്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ കൂടിയിരുന്നു പത്രംവായിക്കുക പതിവായിരുന്നു. മലയാളരാജ്യം, മലയാളി തുടങ്ങിയ പത്രങ്ങളാണ് ഈ പ്രദേശത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതായി കേള്‍ക്കുന്നത്. വായനക്കാര്‍ പിന്നീട് പുസ്തകങ്ങള്‍ വരുത്തി പരസ്പരം കൈമാറി വായിക്കാനാരംഭിച്ചു. ഇന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ പ്രമുഖ ഗ്രന്ഥശാലകളിലൊന്നായ മലയിന്‍കീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല അങ്ങനെ അവിടെ നിന്ന് ആരംഭിച്ചതാണ്. ആദ്യമായി ഘടികാരം സ്ഥാപിച്ചത് ഇവിടെയായിരുന്നു. കാളവണ്ടിയും യാത്രയ്ക്കുപയോഗിക്കുന്ന വില്ലുവണ്ടികളുമാണ് അക്കാലത്തുണ്ടായിരുന്നത്. വില്ലുവണ്ടി ഉന്നതന്മാര്‍ മാത്രം സാധാരണ ഉപയോഗിച്ചുപോന്നിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിപണനം നടത്തിയിരുന്നത് മേപ്പുക്കടയിലും കൃഷ്ണമംഗലം ചന്തയിലുമായിരുന്നു. കൃഷ്ണമംഗലം ചന്തയുടെ പഴയ പേര് ചുടുകാട്ടില്‍ കട എന്നായിരുന്നു. മുമ്പ് ഒരു ചുടുകാടായിരുന്ന സ്ഥലമായിരുന്നു അവിടം. പൊന്നറ ശ്രീധര്‍, പരുത്തിപള്ളി അച്യുതന്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ ഈ പ്രദേശത്തുനിന്നും പതിനെട്ടു പേര്‍ പങ്കെടുത്തിരുന്നു. മലയിന്‍കീഴ് കോവിച്ചക്കോണത്ത് രാഘവന്‍പിള്ളയുടെ വീട്ടില്‍ കോണ്‍ഗ്രസ്സ് യോഗം നടക്കുമ്പോള്‍ കൂലി പോലിസിന്റെ ആക്രമണം ചെറുക്കുന്നതിന് (ആംഗ്ലോ ഇന്ത്യനായ ശിംശോന്‍ ആയിരുന്നു യോഗം കലക്കുവാന്‍ അഞ്ചുരൂപ കൂലിപ്പടയെ നയിച്ചിരുന്നത്) ഈ പ്രദേശത്തെ ഹരിജനങ്ങളായിരുന്നു കാവല്‍ നിന്നത്. മലയിന്‍കീഴിലെയും സമീപപ്രദേശങ്ങളിലേയും നാനാജാതിമതസ്ഥരായ ആള്‍ക്കാള്‍ ഒത്തുചേര്‍ന്ന് മലയിന്‍കീഴ് ആറാട്ട് ആചരിച്ചുവന്നിരുന്നത് ഇന്നും അതേപടി തുടര്‍ന്നുവരുന്നു. കുംഭമാസത്തിലെ കൊയ്ത്തു കഴിഞ്ഞു, മച്ചേല്‍ താന്നിയറത്തല ഏലായില്‍ വേണിയത്ത് നടയില്‍ പച്ചപന്തലു കെട്ടി കാളിയൂട്ട് നടത്തിയിരുന്നു. പിന്നീട് ഇവിടം മച്ചേല്‍ ദേവീക്ഷേത്രമായി മാറി. കാളിയൂട്ടിനോടനുബന്ധിച്ച് തോറ്റംപാട്ട്, വിളക്കുകെട്ടുകളി, കമ്പടികളി, ഉറിയടി, തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളിലും നിലവിലിരുന്നു.

No comments:

Post a Comment