Saturday 24 September 2011

അങ്ങാടിപ്പുറം

സാമൂഹ്യചരിത്രം

പഴയ കാലത്ത് കിഴക്ക് പന്തല്ലൂര്‍ മല വരെയും, വടക്കും തെക്കും അതിരുകളില്‍ ആനക്കയംപുലാമന്തോള്‍ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകള്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയര്‍, കുറുവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വെള്ളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികള്‍. വള്ളുവജാതിയില്‍പ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാര്‍ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രവും, ചാവേര്‍ത്തറയും, തളിയും, കോട്ടപ്പറമ്പും, അല്‍പാക്കുളവും, ചാവേര്‍ക്കാടും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ അധീശത്വം “വള്ളുവക്കോനാതിരി”ക്കായിരുന്നു. മാമാങ്കത്തിന്റെ “നിലപാടുതറ”യില്‍ ഉടവാളുമായി അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ പടയാളികള്‍ ശിരച്ഛേദം ചെയ്തു വകവരുത്തി. സാമൂതിരിയുടെ വന്‍പടയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കുക അസാധ്യമാണെന്ന് വെള്ളാട്ടരചപ്പടയ്ക്ക് അറിയാമായിരുന്നു. സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി രക്തം ചിന്താനും ജീവന്‍ ത്യജിക്കാനും വള്ളുവനാട്ടിലെ ചാവേര്‍ പടയാളികള്‍ സന്നദ്ധരായി. എട്ടുവീട്ടിലച്ചന്‍മാര്‍ എന്ന നാട്ടുപ്രമാണിമാരിലുടെയായിരുന്നു വള്ളുവക്കോനാതിരി ഭരണം നടത്തിയിരുന്നത്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍ എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇരുമ്പുഖനനവും ഉല്‍പ്പാദനവും നടത്തുന്നതിനുള്ള നാടന്‍ സാങ്കേതികവിദ്യ ഈ പ്രദേശത്ത് നിലനിന്നിരുന്നു. 1826-ല്‍ ഇംഗ്ളണ്ടുകാരനായ ഹെന്‍ട്രി ഹാമില്‍ടന്‍ ബുക്കാനന്‍ ഈ പഞ്ചായത്തില്‍ വച്ച് ഇരുമ്പയിര് അടങ്ങിയ ചെങ്കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇരുമ്പുല്‍പ്പാദനം ആരംഭിക്കുകയും ചെയ്തതോടെ നാടന്‍ സങ്കേതികവിദ്യകള്‍ അപ്രസക്തമായി. എം.പി.നാരായണമേനോന്‍, എം.പി.കുഞ്ഞിക്കണ്ണന്‍മേനോന്‍, എം.പി.ഗോവിന്ദമേനോന്‍ എന്നിവരും, പരേടത്ത് സഹോദരന്‍മാരുടെ നേതൃത്വത്തില്‍ ധാരാളം യുവാക്കളും ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ നിയന്ത്രണകേന്ദ്രം എന്ന സ്ഥാനം അങ്ങാടിപ്പുറത്തിനു സിദ്ധിച്ചിരുന്നു. 1957-ലെയും, 1967-ലെയും ഭൂപരിഷ്കരണനിയമങ്ങള്‍ ഭൂവുടമാബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി. അമ്പതുകളിലാണ് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ തെക്കന്‍കേരളത്തില്‍ നിന്നുള്ള കുടിയേറ്റകര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറത്തെ പൌരപ്രമുഖനായിരുന്ന കെ.ശേഷുഅയ്യരുടെയും, ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെയും നേതൃത്വത്തില്‍ ആയിരത്തിലധികം ആളുകള്‍ ശ്രമദാനം നടത്തിയാണ് അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസസ്ഥാപനം കോട്ടപ്പറമ്പ സ്ക്കൂള്‍ ആണ്. 100 വര്‍ഷത്തിലേറെ പഴക്കം ഈ സ്കൂളിനുണ്ട്.

കാര്‍ഷിക ചരിത്രം

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. ഈ പ്രദേശത്തെ കാര്‍ഷികവിളക്രമം തീരുമാനിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാര്‍ഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ പ്രാമുഖ്യം കൂടുതലുണ്ടായിരുന്നത് നെല്‍കൃഷിക്കായിരുന്നു. കാണച്ചാര്‍ത്തുകളില്‍ മാത്രമേ ദീര്‍ഘകാലവിളകള്‍ ഉണ്ടായിരുന്നുള്ളു. കാരി, അരിവാകാരി, ചെങ്കയ്മ, മുണ്ടകന്‍, തെക്കന്‍ചീര, ചെറുകയ്മ, ആറ്റകയ്മ, തവളക്കണ്ണന്‍, വൃശ്ചികപാണ്ടി തുടങ്ങിയവയായിരുന്നു പ്രധാന വിത്തിനങ്ങള്‍. കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് വിനോദോപാധികളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. കാളപൂട്ട്, പോത്തുപൂട്ട് എന്നിവ പ്രധാന കാര്‍ഷിക വിനോദ മത്സരങ്ങളായിരുന്നു. കാര്‍ഷിക വിപണനമേളകള്‍ കൂടിയായിരുന്നു ഉത്സവസീസണുകള്‍. ഉത്സവപ്പറമ്പുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെയും, കാര്‍ഷികോപകരണങ്ങളുടെയും വില്‍പനകേന്ദ്രങ്ങളുമായിരുന്നു. കരഭൂമി പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് എന്നിവയും വാണിജ്യാടിസ്ഥാനത്തില്‍ ഇടവിളകളും കൃഷി ചെയ്തിരുന്നു.

സാംസ്കാരികചരിത്രം

ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭക്തമഹാകവി പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. പുത്തനങ്ങാടിയിലെ മുസ്ളീം ദേവാലയവും സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. ചരിത്രാംശമുള്ള ചാവേറുപാട്ടിന്റെയും, ക്ഷേത്രകലകളുടെയും നാടായ ഈ ഗ്രാമം ഒരേ സമയം ജന്മി-കുടിയാന്‍ സംസ്ക്കാരത്തിന്റെ എല്ലാ ദൂഷിതസവിശേഷതകളും പ്രകടിപ്പിച്ചിരുന്നു. വെള്ളാട്ടങ്ങാടി എന്ന അങ്ങാടിപ്പുറം വള്ളുവനാടിന്റെ കലാസാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍, നീലക്കുയില്‍ എന്ന സിനിമയില്‍ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍….” എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ സിനിമാനടന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍, എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. 1950-കളിലാരംഭിച്ച അങ്ങാടിപ്പുറം ദേശസേവിനി വായനശാലയും, തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയുമാണ് പഞ്ചായത്തിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നെടുനായകത്വം വഹിക്കുന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരമഹോത്സവം, പുത്തനങ്ങാടി നേര്‍ച്ച, വലമ്പൂര്‍, പരിയാപുരം പള്ളികളിലെ പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങള്‍. കോല്‍ക്കളി, ചെറുമക്കളി, പൂതംകളി തുടങ്ങിയ പാരമ്പര്യകലകള്‍ അനല്‍പമായി ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സംഘടിക്കലും സംഘടിപ്പിക്കലും കൊണ്ട് ഗ്രന്ഥശാലാപ്രസ്ഥാനം തിളങ്ങി നിന്ന കാലഘട്ടത്തില്‍ തന്നെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും ആദ്യ വായനശാലയുണ്ടാകുന്നത്. 1953-54 കാലഘട്ടത്തിലാണ് അങ്ങാടിപ്പുറം ദേശസേവിനി വായനശാല രൂപീകൃതമായത്. അക്കാലത്ത് മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി കഴിഞ്ഞിരുന്ന എസ്.കെ.പൊറ്റക്കാടാണ് ഇത് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ ആദ്യവായനശാല യാഥാര്‍ത്ഥ്യമാകുമ്പോള്‍ അക്കാലത്തെ യുവാക്കളുടെ തീവ്രമായൊരു സ്വപ്നം പൂവണിയുക മാത്രമല്ല, അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പില്‍ക്കാല സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാന്‍ കരുത്തുള്ള ഒരു സ്ഥാപനം പിറക്കുക കൂടിയായിരുന്നു. പഞ്ചായത്തിലെ രണ്ടാമത്തെ വായനശാല, 1959-60 കാലത്ത് നിലവില്‍ വന്ന തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയാണ്. അക്കാലത്ത് സജീവമായിരുന്ന തിരൂര്‍ക്കാട് മഹിളാസമാജം പ്രവര്‍ത്തകരുടെ പ്രയത്നഫലമായിട്ടാണ് ഇതുണ്ടാകുന്നത്.

No comments:

Post a Comment