Saturday 24 September 2011

ഏറ്റുമാനൂര്‍

കുലശേഖര രാജാക്കന്മാരുടെ കാലത്ത് ചേര രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്‍പെട്ട പ്രദേശമായിരുന്നു ഏറ്റുമാനൂര്‍. 11ാം നൂറ്റാണ്ടില്‍ ചേരചോളയുദ്ധത്തെത്തുടര്‍ന്ന് ചേരരാജ്യം ഛിന്നഭിന്നമായപ്പോള്‍ ഈ സ്ഥലം വടക്കുംകൂര്‍ പ്രദേശത്തിന്റെ ഭാഗമായി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ചരിത്ര പ്രസിദ്ധി ഏറെയാണ്. ഏറ്റുമാനൂര്‍ പൂരം കാണാന്‍ വര്‍ഷം തോറും ഭക്തസഹസ്രങ്ങളാണ് ഇവിടെ എത്താറുള്ളത്. ഇവിടുത്തെ ഉല്‍സവത്തോടനുബന്ധിച്ച് ഏഴരപൊന്നാനകളുമായുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ലോകപ്രശസ്തമായ ഒന്നാണ്. ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലും എല്ലാ മതവിശ്വാസികളും ജാതിമതഭേദമെന്യേ ഇവിടെ പങ്കുചേരുന്നു. ഇത്തരം ഉത്സവങ്ങളും, ആഘോഷങ്ങളും ഇവിടുത്തെ നാട്ടുകാര്‍ക്ക് സാംസ്കാരിക ഒത്തുചേരലിന്റെ വേദിയാണ്. നിരവധി പ്രശസ്ത വ്യക്തികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. ഹാസ്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ എസ്.പി.പിള്ള ഏറ്റുമാനൂരിന്റെ സന്തതിയാണ്. വി.ടി.രാജപ്പനാണ് എടുത്ത് പറയേണ്ട മറ്റൊരു കലാകാരന്‍. സാഹിത്യരംഗത്ത് ശ്രദ്ധേയരായ നിരവധി വ്യക്തികളും പഞ്ചായത്തിലുണ്ട്. എഴുത്തുകാരന്‍ ചെറുവാണ്ടൂര്‍ ജോയ്, നോവലിസ്റ്റുകളായ ഏറ്റുമാനൂര്‍ ശിവപ്രസാദ്, ജോസഫ് മറ്റം, ഏറ്റുമാനൂര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ ഈ നാടിന്റെ അഭിമാനങ്ങളാണ്. ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കേരളീയന്‍ എന്ന ഖ്യാതി നേടിയ ഡോ.ജോസ് പെരിയപുറവും ഈ നാട്ടുകാരന്‍ തന്നെ. മോക്ഷ സംഗീത വിദ്യാലയം കലാരംഗത്ത് പ്രോത്സാഹനമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ചെറുവാണ്ടൂര്‍, വെട്ടിമുകള്‍, പുന്നത്തറ, പേരൂര്‍ എന്നിവിടങ്ങളിലെ വായനശാലകള്‍ പഞ്ചായത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്.

No comments:

Post a Comment