Thursday 22 September 2011

ചെമ്മരുതി

ചെമ്മരുതി

സാംസ്കാരികചരിത്രം
ഈ പ്രദേശത്തിന്റെ സാംസ്കാരികശക്തിയായി നിലകൊളളുന്നത് പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം തന്നെയാണ്. നൂറ്റാണ്ടുകളായി ഐതിഹ്യത്തിനും യാഥാര്‍ത്ഥ്യത്തിനും രൂപകമായി ഈ ക്ഷേത്രം നിലകൊളളുന്നു. ശ്രീഭഗവതിയാണ് പ്രതിഷ്ഠ. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന ഈ ക്ഷേത്രം തൃപ്പോരിട്ടക്കാവ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. ചുറ്റുമതിലിനു വെളിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാളിയൂട്ടുപറമ്പ്. ഇവിടെ കാളിയൂട്ടു നടന്ന ഒരുനാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനു വിളിച്ചു. നിമിഷങ്ങള്‍ കൊണ്ട് രംഗം ആകെ മാറി. താളമേളവാദ്യങ്ങള്‍ മുറുകി. പെട്ടെന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തിജ്ജ്വലിച്ചത്. തന്നെ പിടിച്ചിരുന്നവരെ തട്ടി മാറ്റി ഭദ്രകാളി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു. കാളിയൂട്ടു കണ്ടുനിന്ന ജനം അന്ധാളിച്ചുപോയി. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന അറേബ്യന്‍ കടലില്‍ വച്ച് ഭദ്രകാളി “ദാരികന്റെ” കഴുത്തറുത്ത് ചോരകുടിച്ച് പുളച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങളായിരുന്നു. തന്റെ കൂടെപ്പിറപ്പിനെയാണ് താന്‍ വധിച്ചതെന്ന് തിരുമുടി തലയില്‍ നിന്ന് എടുത്തപ്പോഴാണ് ഭദ്രകാളിയുടെ വേഷം കെട്ടിയ സഹോദരന്‍ മനസ്സിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരു നടന്ന കാവ് തൃപ്പോരിട്ടക്കാവായി. ആ സംഭവത്തിനു ശേഷം ഇവിടെ പഴയ ആചാരപ്രകാരമുളള കാളിയൂട്ട് നടത്തിയിട്ടില്ല. എന്നാല്‍ ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ച് പൊന്നറ സ്തുതിഗീതം പാടിയും പ്രതീകാത്മക കുരുതിനടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്തുവരുന്നു. മുന്‍പ് കാളിയൂട്ടിന് ഉപയോഗിച്ചിരുന്ന തിരുമുടിയും വാളും ഒരു വിളിപ്പാടകലെ പടിഞ്ഞാറ് ഭാഗത്ത് “തെക്കതില്‍” ഇപ്പോഴും സൂക്ഷിക്കുന്നു. ഈ തിരുമുടി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നും എപ്പോഴാണോ ഇതിന്റെ വളര്‍ച്ച നില്‍ക്കുന്നത് അപ്പോള്‍ ഈ ഗ്രാമത്തിനും ക്ഷേത്രകുടുംബാംഗങ്ങള്‍ക്കും നാശം ഉണ്ടാകുമെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മീന മാസത്തിലെ ഭരണിയാണ് ദേവിയുടെ തിരുനാള്‍. ഈ ക്ഷേത്രത്തിന്റെ ഊരായ്മക്കാര്‍ നല്‍കിയ സേവനം ചെമ്മരുതി പഞ്ചായത്തിന്റെ സാംസ്കാരിക ഉത്ഥാനത്തിന് സഹായകമായിട്ടുണ്ട് (തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന്റെ ഊരായ്മക്കാരാണ് പനയറ ലോവര്‍ പ്രൈമറി സ്ക്കൂള്‍, ഗ്രന്ഥശാല, റ്റി.വി പാര്‍ക്ക്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വില്ലേജ് ആഫീസ്, ചെമ്മരുതി സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്ഥലം സംഭാവനയായി നല്‍കിയത്). ഈ ക്ഷേത്രത്തിനു പുറമേ പനയറ ഇളങ്ങല്ലൂര്‍ ക്ഷേത്രം, മുത്താന ശിവ ക്ഷേത്രം, മുട്ടപലം മഠത്തുവിളാകം ഭഗവതി ക്ഷേത്രം, പനയറ കുരിച്ചിമണ്‍കുന്ന് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ചേന്നന്‍കോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും കാവുകളും പളളികളും ഈ പ്രദേശത്തുണ്ട്. ശ്രീനിവാസപുരത്തെ കണ്വാശ്രമം കണ്വമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച സ്ഥലമെന്ന് കരുതിപ്പോരുന്നു. കാലഘട്ടത്തിന്റെ സാക്ഷികളെപ്പോലെ പതിഞ്ഞുകിടക്കുന്ന കാല്പ്പാടുകള്‍ കണ്വമഹര്‍ഷിയുടേതാണെന്നാണ് ഐതിഹ്യം. കൌതുകകരങ്ങളായ പക്ഷികളുടെയും മറ്റു ജീവികളുടെയും ആവാസകേന്ദ്രം കൂടിയാണ് കണ്വാശ്രമം. ലോകാരാധ്യനായ നടരാജഗുരു, അദ്ദേഹത്തിന്റെ ശിഷ്യരായ ഗുരു നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് തുടങ്ങിയ സന്യാസിവര്യന്മാരുടെ ആധ്യാത്മികപ്രവര്‍ത്തനങ്ങള്‍ക്ക് ഈറ്റില്ലമായത് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരുകുലമാണ്. നടരാജ ഗുരുവിനാല്‍ സ്ഥാപിതമായ പഴയ ഗുരുകുലങ്ങളുടെ മാതൃകയിലുളള ഈ ആശ്രമം ചെമ്മരുതി പഞ്ചായത്തിന് കൈവന്ന ഒരു മഹാപുണ്യമാണ്. ഈ പ്രദേശങ്ങളെല്ലാം നീണ്ടുനിവര്‍ന്നു കിടക്കുന്ന പാടശേഖരങ്ങളുടെ ഓരങ്ങളിലാണെന്നത് ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഈ നാടിന്റെ എല്ലാ ചരിത്രത്തെയും സംസ്കാരത്തെയും നിര്‍ണ്ണായകമായും സ്വാധീനിച്ചിരുന്നത് കൃഷി തന്നെയാണ്. പരമ്പരാഗതമായ കാര്‍ഷികവൃത്തിക്കു പുറമെ ജാതീയമായ കുലത്തൊഴിലും ഉപജീവനമാക്കിയ ഒരു ജനതയുടെ ആവാസഭൂമിയാണ് ചെമ്മരുതി. ജാതി വ്യവസ്ഥ സജീവമായി നിലനില്ക്കുകയും പാലിക്കപ്പെടുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്ത ഒരു ഭൂതകാലം ഇവിടെ ഉണ്ടായിരുന്നു. ജന്മിത്വം കൊടികുത്തി വാണിരുന്ന  പ്രദേശമായതുകൊണ്ട് ഭൂസ്വത്തുക്കളുടെ ഉടമാവകാശവും ജന്മികള്‍ക്കായിരുന്നു. നായര്‍ പ്രമാണിമാര്‍ക്കായിരുന്നു ഒരു പരിധിവരെ നീതിനിര്‍വ്വഹണത്തിന്റെ ചുമതല. കുടിയാന്‍മാര്‍ക്ക് യാതൊരവകാശവും അധികാരവും ഉണ്ടായിരുന്നില്ല. ഹിന്ദുമതവിഭാഗത്തില്‍ പെടുന്നവരാണ് ഭൂരിപക്ഷമെങ്കിലും ഈ പഞ്ചായത്തില്‍ മുസ്ളീം, ക്രൈസ്തവ മതവിഭാഗങ്ങളും അധിവസിക്കുന്നു. മതമൈത്രിയുടെ മകുടോദാഹരണമാണ്  ഈ പഞ്ചായത്ത്. ശ്രീനാരായണ ഗുരു‍, നടരാജഗുരു എന്നിവരുടെ ആത്മീയസാന്നിദ്ധ്യം അനുഭവിക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്ന ജനവിഭാഗമാണ് ബഹുഭൂരിപക്ഷവും. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്തും കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തവും വ്യാപകവുമായ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്കിയപ്പോള്‍ അതില്‍ ആവേശപൂര്‍വ്വം പങ്കെടുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാന്‍ ചെമ്മരുതിയുടെ പൂര്‍വ്വികര്‍ സന്നദ്ധരായിരുന്നു. മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ആവേശപൂര്‍വ്വം സ്വീകരിക്കുവാന്‍ ഇവിടുത്തെ ജനത മുന്നിട്ടു നിന്നു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നേതൃത്വം കൊടുക്കുന്നത് ഇവിടുത്തെ ഗ്രന്ഥശാലകളും കലാ-കായിക സംഘടനകളുമാണ്. ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 1952-ല്‍ സ്ഥാപിച്ച ആയിരക്കണക്കിന് പുസ്തക ശേഖരമുളള പനയറ കലാപോഷിണി ഗ്രന്ഥശാലയാണ്. പഞ്ചായത്തില്‍ നിലവില്‍ നാലു വായനശാലകളുണ്ട്.
കാര്‍ഷികചരിത്രം
ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെമ്മരുതി പഞ്ചായത്ത് ഒരു കാര്‍ഷികമേഖലയായി വളര്‍ന്നുകഴിഞ്ഞിരുന്നു എന്നാണ് ഗ്രാമസഭകളിലൂടെയും മറ്റും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീനിവാസറാവു എന്നൊരു മഹാന്‍ ഈ കാലയളവില്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും വസ്തുക്കള്‍ സ്വന്തമാക്കുകയും സമഗ്രമായ ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുളളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. തുടര്‍ന്നുളള കാലഘട്ടത്തില്‍ വസ്തുക്കളില്‍ സിംഹഭാഗവും ദേവസ്വത്തിന്റേയും മനകളുടെയും അധീനതയിലായി. കോടിയേരി മഠം, വലിയ അകരം മന, പനയറ പോരിട്ടക്കാവ് ദേവസ്വം എന്നിവ ഇവയില്‍ ചിലതാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുതന്നെ ഗോവിന്ദന്‍ ജഡ്ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമിയും വിഭവങ്ങളും നല്കിക്കൊണ്ട് ശ്രീനിവാസപുരം ഹരിജന്‍ കോളനി സ്ഥാപിച്ചതും, ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പഞ്ചായത്തിലെ കണ്വാശ്രമം ഭാഗം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണം നടത്തിയതും പഞ്ചായത്തിലെ കാര്‍ഷിക നവോത്ഥാനചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളായി വിശേഷിപ്പിക്കപ്പെടുന്നു. ഒന്നാം ഗ്രേഡ് പഞ്ചായത്തായ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും നാല്‍പതു ശതമാനത്തോളം കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉളളവരുമാണ്. കാര്‍ഷിക മേഖലയിലാകട്ടെ ഉല്പാദനം കുറഞ്ഞുവരുകയും, ആ മേഖലയില്‍ പണിയെടുക്കുന്നവരില്‍ പലരും മറ്റു തൊഴില്‍ മേഖലകള്‍ തേടി പോകുന്ന കാഴ്ചയുമാണ് ഇന്നുളളത്.

No comments:

Post a Comment