Thursday 22 September 2011

മണമ്പൂര്‍

മണമ്പൂര്‍

ഭരണചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്ന മണമ്പൂര്‍ അധികാരം മുതല്‍ ഇന്നത്തെ മണമ്പൂര്‍ വില്ലേജ് വരെയുളള ഭരണ ഘടകങ്ങളുടെ ആസ്ഥാനം ഇന്നത്തെ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെയാണ്. കരമായി പിരിച്ചിരുന്ന നെല്ല് സൂക്ഷിക്കുവാനുളള വലിയ അറകളും മുന്‍പ് ഈ കെട്ടിടത്തോടനുബന്ധിച്ചുണ്ടായിരുന്നു. ഒറ്റൂര്, മണമ്പൂര്‍ പകുതികള്‍ ചേര്‍ന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കെ.ആര്‍.ഗോപാലകൃഷ്ണ കുറുപ്പായിരുന്നു. 77-ല്‍ മണമ്പൂര്‍ വില്ലേജ് മണമ്പൂര്‍ പഞ്ചായത്തായപ്പേള്‍ മണമ്പൂര്‍ പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ശ്രീ. ഹബീബ് മുഹമ്മദായിരുന്നു.
സാംസ്കാരികചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. ഐതിഹ്യമെന്തായാലും ശിവകരമായ ഒരന്തരീക്ഷം ഈ ഗ്രാമത്തിനുണ്ട്. ഇതാകട്ടെ വിജ്ഞാനത്തിന്റെയും കലയുടെയും സ്വാധീനത്തില്‍ നിന്നും ലഭിച്ചതാണ്. കുടിപ്പളളിക്കൂടങ്ങളിലുടെ സംസ്കൃതം പകര്‍ന്നു നല്‍കി നാടിനെ സംസ്ക്കാര സമ്പന്നമാക്കുന്ന പ്രക്രിയ ഇവിടെ പണ്ടുമുതലേ നടന്നിരുന്നു. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. സംസ്കൃതത്തിന്റെ പാരമ്പര്യം നിലനിന്നതു കൊണ്ടാകാം ധാരാളം വൈദ്യന്മാരും ഈ ഗ്രാമത്തിലുണ്ടായിരുന്നു. ശിവാനന്ദന്‍ വൈദ്യര്‍, രാമകൃഷ്ണന്‍ വൈദ്യര്‍, ദാമോദരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പാരമ്പര്യ ആയൂര്‍വേദ ചികിത്സാ രംഗത്തെ പ്രഗല്‍ഭരായിരുന്നവരാണ്. ഈ ഗ്രാമത്തിലെ എടുത്തുപറയത്തക്ക സാമൂഹികാസ്തികളില്‍ പലതും കഴിഞ്ഞ തലമുറയിലെ ഉദാരമതികളും, സേവന തല്‍പരരുമായ അനേകം പേരുടെ ഔദാര്യത്തിന്റെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി രൂപം കൊണ്ടതാണ്. കവലയൂര്‍ ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പോലും ഇങ്ങനെ ലഭിച്ചതാണ്. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും നിലനിര്‍ത്താനും വേണ്ടിയുളള കൂട്ടായ ശ്രമങ്ങള്‍ അനൌപചാരിക രംഗത്തും നടന്നിട്ടുണ്ട്. സാക്ഷരതാ സമിതികളും, നിശാ പാഠശാലകളും രൂപീകരിച്ച് രാത്രിയും പകലുമായി കഴിഞ്ഞ തലമുറയിലെ പലരും ഈ ഗ്രാമത്തില്‍ വിദ്യയുടെ വെളിച്ചം പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പാരമ്പര്യത്തോടൊപ്പം സമ്പന്നമായ ഒരു കലാ പാരമ്പര്യവും ഇവിടെ നിലനിന്നിരുന്നു. പെരുംകുളം കേന്ദ്രമാക്കി ഒരു നാടക സമിതി വളരെ പണ്ടുമുതലേ പ്രവര്‍ത്തിച്ചിരുന്നു. കാക്കാരിശ്ശി നാടകാവതരണത്തില്‍ പേരുകേട്ട ഗോപാലനാശാന്‍ ഇവിടെയുളള വ്യക്തിയായിരുന്നു. ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ അദ്ദേഹം അവതരിപ്പിച്ച നാടകത്തില്‍ സംപ്രീതയായി റാണി അദ്ദേഹത്തിന് നെടുമങ്ങാട് വസ്തുവകകളും മറ്റും നല്‍കി ആദരിച്ചുവത്രെ. മണമ്പൂര് വേടന്‍വിള കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സേവാ സമിതി എന്ന കലാ സമിതിയും കലാ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. കെ.പി.എ.സി-യിലെ പ്രധാനിയായിരുന്ന സി. നാരായണ പിളളയുടെ നേതൃത്വത്തില്‍ മുല്ലപ്പളളിക്കോണം നാരായണപ്പണിക്കര്‍, വേടന്‍വിള കൃഷ്ണന്‍, ശ്രീധരന്‍ പിളള സാര്‍, വി.കെ. സദാനന്ദന്‍, വി.കെ. സുകുമാരന്‍, ഗോവിന്ദപ്പിളള ടൈലര്‍, തെഞ്ചരിക്കോണം നീലകണ്ഠ പിളള എന്നിവരടങ്ങുന്ന സമിതി പ്രഹസനങ്ങള്‍ ഉള്‍പ്പെടെ ധാരാളം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. കവലയൂരിലുളള വൈ.എം.എ എന്ന സംഘടനയും ഈ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പട്ടികജാതിക്കാര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശമായ മലവിളയില്‍ ഈശ്വരന്‍ എന്നാരാളിന്റെ നേതൃത്വത്തില്‍ ഒരു സാംസ്കാരിക രംഗം പ്രവര്‍ത്തിച്ചിരുന്നു. കമ്പടിക്കളി, താനായിവട്ടം, തിരുവാതിര, കാക്കാരിശ്ശി നാടകം, പടയണി, എന്നീ കലാരൂപങ്ങള്‍ ഈ സമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു. “ശ്രീഹരിശ്ചന്ദ്ര” എന്ന നാടകം അനവധി സദസുകളില്‍ അവതരിപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി ഗോപാലന്‍ വാദ്ധ്യാര്‍, ബാപ്പൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. ഇവ കൂടാതെ മണമ്പൂര്, കുറട്ടുമൂല എന്നിവിടങ്ങളില്‍ നിശാ പാഠശാലകളും പ്രവര്‍ത്തിച്ചിരുന്നു. 1943-ല്‍ നീറുവിള കേന്ദ്രീകരിച്ച് രൂപം കൊണ്ട ഒരു സാംസ്കാരിക കേന്ദ്രമാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ ഗ്രന്ഥശാല. മുല്ലപ്പളളിക്കോണത്ത് രാമന്‍ നാരായണപിളള  സംഭാവന ചെയ്ത സ്ഥലത്ത് കിളിമാനൂര്‍ കൊട്ടാരത്തിന്റെ സഹായത്താല്‍ നിര്‍മ്മിച്ച ഗ്രന്ഥശാലയാണ് ഇത്. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം മൂലമാകാം ഈ ഗ്രാമത്തിന്റെ ചിലയിടങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രസ്ഥാനവും ഉയര്‍ന്നുവരാന്‍ തുടങ്ങി. വേടന്‍വിള കേന്ദ്രമാക്കി നിലനിന്നിരുന്ന സേവാ സമിതി എന്ന സംഘടന ഒരു ഗ്രന്ഥശാലയ്ക്കു വേണ്ടി ശ്രമിക്കുകയും അങ്ങനെ 1943-ല്‍ കിളിമാനൂര്‍ കൊട്ടാരത്തിന്റെ സാമ്പത്തിക സഹായത്തോടെ അവിടെ ഒരു ഗ്രന്ഥശാല രൂപംകൊളളുകയും ചെയ്തു. ഇതാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാല. കവലയൂരില്‍ സ്ഥിതി ചെയ്യുന്ന വൈ.എം.എ ഗ്രന്ഥശാലയും ഗ്രാമത്തിലെ പഴക്കംചെന്ന ഗ്രന്ഥശാലയാണ്. ഭൂവിനിയോഗത്തെപ്പറ്റിയാണെങ്കില്‍ ഭൂമിയുടെ സിംഹഭാഗവും ബ്രാഹ്മണര്‍, നായന്‍മാര്‍, മറ്റു സമുദായങ്ങളിലെ ഒരു ചെറുവിഭാഗക്കാര്‍ എന്നിവരുടെ കൈകളിലായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും നാമമാത്ര ഭൂവുടമകളോ ഭൂരഹിതരോ ആയിരുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പില്‍ വരികയും, കുടികിടപ്പവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തതിനു ശേഷമാണ് പട്ടികജാതിയില്‍പ്പെട്ട ഒരു വലിയ വിഭാഗം തുണ്ടുഭൂമിയുടെ ഉടമസ്ഥരായത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കാര്‍ഷിക സമരങ്ങളോ, ജാതിവിരുദ്ധ പ്രക്ഷോഭങ്ങളോ ഈ ഗ്രാമത്തില്‍ നടന്നതായി അറിവില്ല. എന്നാല്‍ പുരോഗമനപരവും നവോത്ഥാനപരവുമായ ഒരു കാഴ്ചപ്പാട് ഗ്രാമത്തില്‍ വളര്‍ന്ന് വരുന്നുണ്ടായിരുന്നു. 1930 കളിലാണ് ഈ ഗ്രാമം ദേശീയ പ്രസ്ഥാനത്തിന്റെ ധാരയിലേയ്ക്ക് വരുന്നത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി 1939-ല്‍ ആറ്റിങ്ങലില്‍ ഡോ.എന്‍.എസ്.പിളളയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരത്തില്‍ ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി സ്ക്കൂളുകള്‍ സ്വകാര്യ മേഖലയില്‍ ആരംഭിക്കുകയും പിന്നീട് തികഞ്ഞ ഔദാര്യത്തോടെ അത് ഗവണ്‍മെന്റിന് വിട്ടുകൊടുക്കാന്‍ സന്മനസ് കാട്ടുകയും ചെയ്തവര്‍ ഈ ഗ്രാമത്തില്‍ കുറവല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തൊഴില്‍ സമരങ്ങള്‍ വലുതായൊന്നും നടന്നിട്ടില്ലെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാനുളള അപൂര്‍വ്വമായ ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇവിടെ വ്യാപകമായി ഉണ്ടായിരുന്ന കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാനുളള ശ്രമമാണിതില്‍ ശ്രദ്ധേയം. വാസുദേവപ്പണിക്കര്‍, രാമകൃഷ്ണന്‍ വൈദ്യന്‍, ശിവാനന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “തൊഴിലാളിസംഘം” കൈത്തറി തൊഴിലാളികള്‍ക്കായുളള ഗ്രാമത്തിലെ ആദ്യത്തെ സംഘടനയായിരുന്നു. അമ്പലങ്ങളും, പളളികളും, മദ്രസകളും, കാവുകളും, കുളങ്ങളും ധാരാളം ഉളള ഗ്രാമമാണ് മണമ്പൂര്. ഈ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളായ മണമ്പൂര്, കവലയൂര് എന്നിവിടങ്ങളില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവങ്ങളില്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പങ്കെടുത്തുവരുന്നു. 1977-ല്‍ പഞ്ചായത്ത് പുനര്‍ വിഭജനം നടക്കുന്നതുവരെ മീങ്ങോട് സെന്റ് സെബാസ്റ്യന്‍ ചര്‍ച്ച് ഈ പഞ്ചായത്തിലായിരുന്നു. ഗ്രാമീണര്‍ മുഴുവന്‍ പങ്കെടുത്തുകൊണ്ട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍ ഇവിടെ നടന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കടുവായില്‍ ജുമാ മസ്ജിദ്. ഇവിടെ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ എത്താറുണ്ട്. ഈ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മുസ്ലീം പളളി, ക്രിസ്തീയ പളളി, ഹിന്ദുക്കളുടെ ചെറു ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവ അടുത്തടുത്തായി മത സൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നിലകൊളളുന്നു.

No comments:

Post a Comment