Thursday 22 September 2011

അഞ്ചുതെങ്ങില്‍

അഞ്ചുതെങ്ങില്‍

ഭരണചരിത്രം
ഏകദേശം 15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നത്. 1498-ല്‍ കോഴിക്കോട് കാപ്പാടില്‍ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1684 കാലഘട്ടങ്ങളില്‍ ആറ്റിങ്ങല്‍ റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇവിടെയെത്തി കുരുമുളകു വ്യാപാരം നടത്തിവന്നു. 1644-ല്‍ വിഴിഞ്ഞത്ത് വ്യവസായശാല സ്ഥാപിക്കാന്‍ വേങ്ങോട് രാജാവില്‍ നിന്നും ഇംഗ്ളീഷുകാര്‍ക്ക് അനുവാദം കിട്ടി. 1684-ല്‍ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു കച്ചവടകേന്ദ്രം തുടങ്ങി. തുടര്‍ന്ന് ജോണ്‍ബ്രാബോണ്‍ എന്ന കമ്പനി ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരം 1690-ല്‍ അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുത്തക അവകാശത്തോടുകൂടി കച്ചവടം നടത്താനും റാണി കമ്പനിക്ക് അനുവാദം നല്‍കി. 1695-ല്‍ കോട്ടയുടെ പണി പൂര്‍ത്തിയായി. 75 വെനീഷ്യന്‍ നാണയം പ്രതിവര്‍ഷം കോട്ടയ്ക്കു വാടക നല്കിക്കൊണ്ട് 251 ഏക്കര്‍ സ്ഥലം കമ്പനി അവകാശം സ്ഥാപിച്ചെടുത്തു. അഞ്ചുതെങ്ങ് കിട്ടിയത് ബ്രിട്ടീഷുകാര്‍ക്ക് വടക്കോട്ടുള്ള ജലഗതാഗതത്തിന് സഹായകമായി. അതോടെ സൈനിക സാമഗ്രികള്‍ സംഭരിക്കുന്ന കേന്ദ്രവും ഇവിടെ തുടങ്ങി. 1697-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം ഉണ്ടായി. പക്ഷേ അത് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നാട്ടുകാരും ഇംഗ്ളിഷുകാരും തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായിത്തുടങ്ങിയിരുന്നു. ഗിഫോര്‍ഡ് (ഈസ്റ്റ് ഇന്ത്യ കമ്പനി അധിപന്‍) ആറ്റിങ്ങല്‍ പോകുംവഴി നാട്ടുകാര്‍ ആക്രമിച്ചു. ഗിഫോര്‍ഡിന്റെ സഹായി മാര്‍ഹിറോസിന്റെ അവയവം നാട്ടുകാര്‍ ഛേദിച്ചു. ഗിഫോര്‍ഡിന്റെ ശരീരം തടിയോട് ചേര്‍ത്ത് ആണിയടിച്ച് വെള്ളത്തിലൊഴുക്കി. കൂടെയുണ്ടായിരുന്നവരെ മുഴുവന്‍ കൊന്നാടുക്കുകയും കോട്ട ആക്രമിക്കുകയും ചെയ്തു. റാണിയുടെ അറിവുകൂടാതെ ഇതെല്ലാം നടത്തിയ കാരണത്താല്‍ തലശ്ശേരിയില്‍ നിന്നും മിസ്ഫോര്‍ഡും മുന്നൂറ് ഭടന്മാരും റാണിയുടെ സമ്മതത്തോടെ നാട്ടുകാരെ ആക്രമിച്ചു. 1723-ല്‍ കോട്ടയുടെ ഭരണം മിസ്ഫോര്‍ഡ് ഏറ്റെടുത്തു. റാണിയും കമ്പനിയും തിരുവിതാംകൂര്‍ രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ഒപ്പുവച്ചു. അങ്ങനെയങ്ങനെ പശ്ചിമതീരത്തു ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധസങ്കേതമായി അഞ്ചുതെങ്ങ് മാറി. ഇംഗ്ളീഷ് വ്യാപാരികള്‍ നേതാവായ ഗിഫോര്‍ഡിന്റെ കീഴില്‍ നടത്തിയ ധാര്‍ഷ്ട്യ പ്രവൃത്തികള്‍ നാട്ടുകാരെ ശത്രുക്കളാക്കി മാറ്റിയിരുന്നു. 140 ഇംഗ്ളീഷുകാരുടെ സംഘവുമായി ഗിഫോര്‍ഡ് ആറ്റിങ്ങല്‍ റാണിയെ കാണുവാനായി പുറപ്പെട്ടത് സ്ഥലവാസികളെ രോഷാകുലരാക്കി. അവര്‍ സംഘത്തെ ആക്രമിച്ചു. മുഴുവന്‍ ആള്‍ക്കാരെയും കൊന്ന് 1721 ഏപ്രില്‍ 15-ന് കോട്ട വളഞ്ഞു. ഈ ഉപരോധം 6 മാസം നീണ്ടുനിന്നു. തലശ്ശേരിയില്‍നിന്ന് കൂടുതല്‍ സേനയെ വരുത്തിയാണ് ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ് കോട്ട മോചിപ്പിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി ഭാരതത്തിലുണ്ടായ ആദ്യത്തെ സംഘടിത മുന്നേറ്റമായിരുന്നു ആറ്റിങ്ങല്‍ കലാപമെന്ന് ചരിത്രം രേഖപ്പെടുത്തിയ ഈ സംഭവം. 1809-ല്‍ അഞ്ചുതെങ്ങ് തിരുവിതാംകൂര്‍ റസിഡന്‍സിന്റെ അധീനതയിലായി. കോട്ടയുടെ മുകളില്‍ അതീവ മനോഹരമായ നാല് ബംഗ്ളാവുകളും കൂറ്റന്‍ കൊടിമരവും ഉണ്ടായിരുന്നു. ബ്രിട്ടീഷുഭരണകാലത്ത് തന്നെ 1928 മുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. 1928 ല്‍ ഇലക്ഷനില്‍ എല്ലാപേരും വോട്ടു രേഖപ്പെടുത്തിയിരുന്നില്ല. കരം കൊടുക്കുന്നവര്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അന്നുമുതല്‍ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി വാമദേവന്‍, ജെ.സി.പെരേര (ഈസ്റ്റ് ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍സ്), ബ്രാണ്ടന്‍ബര്‍ക്ക് (ആംഗ്ളോ ഇന്ത്യന്‍സ്), കെ.പി.വേലായുധന്‍ എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940 മുതല്‍ രണ്ടു വര്‍ഷക്കാലം അഞ്ചുതെങ്ങ് പഞ്ചായത്ത് ഇല്ലാതാവുകയും, കടയ്ക്കാവൂര്‍ പഞ്ചായത്തിനോട് ചേര്‍ക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് കായിക്കരയുടെ (ഹാച്ചിവാളാകം) ഒരു ഭാഗം കൂടി ചേര്‍ത്ത് 4 വാര്‍ഡാക്കി അഞ്ചുതെങ്ങ് പഞ്ചായത്ത് പുനസ്ഥാപിച്ചത് 1952-ലാണ്.

No comments:

Post a Comment