Monday 26 September 2011

ചമ്പക്കുളം

സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. നവീനവിദ്യാഭ്യാസം ജനങ്ങളുടെയിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചായത്തില്‍ ആദ്യമായി 1884-ല്‍ ഒരു വിദ്യാലയം പുന്നക്കുന്നത്തുശ്ശേരില്‍ സ്ഥാപിതമായി. ആദ്യത്തെ വായനശാലയായ പബ്ളിക് ലൈബ്രറി ചമ്പക്കുളം 1945-ലാണ് സ്ഥാപിതമായത്. കുട്ടനാട്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ചാക്കോ കാഞ്ഞൂപ്പറമ്പന്‍. ജാതി പീഡനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എം.കെ.കൃഷ്ണന്‍, കുറ്റിക്കാട്ടില്‍ ശങ്കരന്‍ചാന്നാന്‍ (കൈനകരി) എന്നിവര്‍ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം 1939 ഡിസംബര്‍ 8-നാണ് രൂപീകരിക്കപ്പെടുന്നത്. അടിയാളനെ കൊന്നതിന് തമ്പ്രാനെതിരെ ഫയല്‍ ചെയ്യപ്പെട്ട കുട്ടനാട്ടിലെ ആദ്യത്തെ കേസ് ആണ് ഓമനചിന്ന കേസ്. കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ 1955-ലെ വെള്ളിശ്രാക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ ഈ നാട്ടുകാരനായ പി.കെ.പാട്ടമായിരുന്നു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പി.കെ.പരമേശ്വരകൈമള്‍ എന്ന പി.കെ.പാട്ടം പരക്കെ അറിയപ്പെടുന്ന നേതാവായിരുന്നു. 1964-ല്‍ പ്രസിദ്ധമായ ചിറക്ക് പുറം സമരം നടന്നു. കൂലി ഏട്ടണയില്‍ നിന്നും 12 അണയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സമരം കാലണാ സമരം എന്നറിയപ്പെടുന്നു. കളത്തില്‍ സ്കറിയ എന്ന ജന്മിയുടെ പാടശേഖരത്തിലാണ് ഈ സമരം നടന്നത്

ഭരണങ്ങാനം

സാമൂഹിക സാംസ്കാരിക ചരിത്രം
ആദ്യകാലം മുതല്‍ ഭരണങ്ങാനം പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കാണാം. ആദ്യമെത്തിയത് നെഗ്രിറ്റോ വര്‍ഗക്കാരായിരുന്നു, പിന്നീട് ദ്രാവിഡര്‍ എത്തി. ഏറ്റവും ഒടുവില്‍ ആര്യന്മാരും. ഭീമസേനന്‍ പാരണം നടത്തിയ വന (കാനം) പ്രദേശം എന്നതില്‍ നിന്ന് ഈ സ്ഥലത്തിന് പാരങ്ങാനം എന്ന പേരുണ്ടായി. പില്‍ക്കാലത്ത് അത് ഭരണങ്ങാനമായി മാറി എന്ന് ഐതിഹ്യം. സാമൂഹ്യപരിഷ്ക്കാരം, ദേശീയസ്വാതന്ത്ര്യം, ഉത്തരവാദഭരണം തുടങ്ങിയ ദേശീയപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭണങ്ങളിലും സമരങ്ങളിലും ഭരണങ്ങാനം പ്രദേശം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭരണങ്ങാനം മച്ചയാനിയില്‍ പാപ്പച്ചന്‍ എന്നു വിളിച്ചിരുന്ന ഐ.ഡി.ചാക്കോ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ഭരണങ്ങാനം പള്ളി മുന്‍കൈ എടുത്ത് നിര്‍മ്മിച്ച് സര്‍ക്കാരിനു നല്‍കിയ കെട്ടിടത്തില്‍ 1897-ല്‍ ഒരു ഇംഗ്ളീഷ് സ്കൂള്‍ ആരംഭിച്ചു. 1952 ആഗസ്റ്റ് 15-ന് വേഴങ്ങാനത്ത് ഒരു വില്ലേജ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ പഞ്ചായത്തിന്റെ വടക്കുഭാഗത്തു കൂടി കടന്നു പോകുന്നു. പുരാതനകാലത്ത് തമിഴ്നാടുമായി വാണിജ്യം നടത്തുന്നതിന് ഉപയോഗിച്ചുകൊണ്ടിരുന്ന മലമ്പാതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഭരണങ്ങാനത്തുണ്ട്. പാണ്ഡവന്മാര്‍ ഭരണങ്ങാനത്തു സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഇടപ്പാടി വഴനേക്കാവു ക്ഷേത്രം വളരെ പുരാതനമായ ഒന്നാണ്. അളനാട്ടിലുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ആയിരം വര്‍ഷംമുമ്പു നിര്‍മിച്ചതാണ്. പുണ്യശ്ളോകയായ അല്‍ഫോന്‍സായുടെ ശവകുടീരം ഭരണങ്ങാനത്താണ്. അനുഗ്രഹം തേടി പതിനായിരങ്ങള്‍ ഇവിടെ എത്താറുണ്ട്. മീനച്ചിലാറും പരിസരപ്രദേശങ്ങളും ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. പഞ്ചായത്തിലെ അയ്യമ്പാറയും പറമ്പൂരാംപാറയും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാവുന്ന പ്രദേശങ്ങളാണ്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സായുടെ ശവകുടീരവും അനുബന്ധ സ്മാരകങ്ങളും ഭരണങ്ങാനം പള്ളിയും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന പരിശുദ്ധ തീര്‍ത്ഥാടനകേന്ദ്രമാണ്. ഏകദേശം 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണ്ഡവരാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം, പ്രവിത്താനം, ഇളന്തോട്ടം പള്ളികള്‍, സംസ്ഥാന ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കയ്യൂര്‍, കൂവക്കാട് പ്രദേശങ്ങള്‍ കൂടാതെ ഐതിഹ്യമാലയില്‍ പ്രതിപാദിച്ചിരിക്കുന്ന കുളപ്പുറത്ത് ഭീമന്‍ ജീവിച്ചിരുന്ന കയ്യൂര്‍ പ്രദേശം, 2002 ല്‍ ആരംഭിച്ച ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ്, ചെറുപുഷ്പമിഷന്‍ ലീഗ് ആസ്ഥാനം ഭരണങ്ങാനം എന്നീ സ്ഥലങ്ങളും പുറംലോകം അറിയപ്പെടേണ്ട ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ്. കത്തോലിക്ക സഭ ഇന്ത്യയില്‍ നിന്നും വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യവനിതയായ അല്‍ഫോന്‍സാമ്മയുടെ ജന്മദേശം ഭരണങ്ങാനം എന്ന ഈ ഗ്രാമമാണ്. വിശുദ്ധയായി പ്രഖ്യാപിച്ചതോടെ അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ചൂണ്ടച്ചേരി ആയുര്‍വേദ ഡിസ്പെന്‍സറി, പ്രവിത്താനം ഹോമിയോ ഡിസ്പെന്‍സറി, അളനാട് ഒരപ്പുഴയ്ക്കല്‍ ഹോമിയോ ഡിസ്പെന്‍സറി, ഉളളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. കൂടാതെ ഭരണങ്ങാനത്ത് ഐ.എച്ച്.എം. ഹോസ്പിറ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണങ്ങാനം പഞ്ചായത്തില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചൂണ്ടച്ചേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. പഞ്ചായത്തില്‍ ഭരണങ്ങാനം ഗ്രന്ഥശാലയും ഇടപ്പാടി സാംസ്കാരിക നിലയം, ഉള്ളനാട് വായനശാല എന്നീ വായനശാലകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു. വാട്ടര്‍ അതോറിറ്റി ഓഫീസ് പാലായിലും, കൃഷി ഭവന്‍ വേഴാങ്ങാനത്തും സ്ഥിതി ചെയ്യുന്നു. കൂടാതെ സര്‍ക്കാരിന്റെ ഒരു ഡസനോളം മറ്റ് ഓഫീസുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അയ്മനം

പ്രാദേശിക സാമൂഹിക ചരിത്രം
അയ്മനത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും കോര്‍ത്തിണക്കപ്പെട്ടതാണ്. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്ന വനപ്രദേശത്തിന് ഐവര്‍ വനം എന്ന പേരുണ്ടായതായും ക്രമേണ ഈ സ്ഥലം ഐമനം ആയി എന്നുമാണ് ഐതിഹ്യം. തെക്കുംകൂര്‍, ചെമ്പകശ്ശേരി എന്നീ നാട്ടുരാജാക്കന്‍മാരുടെ അധീനതയിലായിരുന്ന രണ്ടു ഭൂവിഭാഗങ്ങളായ കുടമാളൂരും അയ്മനവും കൂടി ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത്. കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്മസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ വിധവയും മകന്‍ ഉണ്ണി നമ്പൂതിരിയും മുത്തശ്ശിയും അയ്മനം എന്ന പേരിലറിയപ്പെട്ടിരുന്ന ഇവരുടെ ആശ്രിതനും കൂടി തിരുവിതാംകൂറുകാരായ ചില പട്ടാളക്കാരുടെ സഹായത്തോടെ തെക്കുംകൂര്‍ രാജാവില്‍ നിന്നും കൌശലപൂര്‍വ്വം നേടിയ പ്രദേശമാണ് കുടമാളൂര്‍. ഉണ്ണിനമ്പൂതിരിയുടെയും മറ്റും ദയനീയ സ്ഥിതി മനസിലാക്കിയ തെക്കുംകൂര്‍ രാജാവ് ഉടവാള്‍ കൊണ്ട് ഒരു ദിവസം വെട്ടിപ്പിടിക്കാവുന്ന സ്ഥലം തന്റെ രാജ്യത്തുനിന്നും സ്വന്തമാക്കിക്കൊള്ളാന്‍ കല്പിച്ചുപോലും, സമര്‍ത്ഥനായ അയ്മനം പട്ടാളക്കാരുടെ സഹായത്താല്‍ രാജാവുനല്‍കിയ ഉടവാള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഊര് അഥവാ ദേശം കാലക്രമേണ കുടമാളൂര്‍ എന്നു പ്രസിദ്ധമായി എന്നാണ് ഒരൈതിഹ്യം. ചെമ്പകശ്ശേരി രാജസദസ്സിലെ കവിയായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കുടമാളൂരില്‍ താമസിച്ചാണ് കിരാതം വഞ്ചിപ്പാട്ട് എഴുതിയിട്ടുള്ളത് എന്നു ചില രേഖകളില്‍ കാണാം. കുടമാളൂര് ചെമ്പകശ്ശേരി മന്ത്രിമാരുടെ ആസ്ഥാനമായിരുന്നെങ്കില്‍, അയ്മനം തെക്കുംകൂര്‍ മന്ത്രിമാരുടെ ആസ്ഥാനമായിരുന്നു. കോട്ടയും കൊട്ടാരവും സ്ഥിതി ചെയ്തിരുന്ന തളികോട്ട അയ്മനത്തിന്റെ തെക്കെ അതിര്‍ത്തിയിലായിരുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ചേരമര്‍ സഭ, ഭരതര്‍ മഹാസഭ, വണിക വൈശ്യസംഘം, വിശ്വബ്രഹ്മ സമാജം, വിശ്വകര്‍മ്മസഭ എന്നിവയും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. രാജഭരണം അവസാനിച്ചിട്ടും ജന്മിത്വം ശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു അയ്മനം. സ്വാതന്ത്ര്യത്തിനു ശേഷവും അയ്മനം പഞ്ചായത്തിലെ കൃഷി ഭൂമി മുഴുവന്‍ മൂന്നു ജന്മിമാരുടെ കൈവശമായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അഖില തിരുവിതാംകൂര്‍ കര്‍ഷക തൊളിലാളി യൂണിയന്‍ മങ്കൊമ്പ് കേന്ദ്രമാക്കി രൂപം കൊണ്ടു. അഖില തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൂലിക്കും പതത്തിനും വേണ്ടി പല ഭാഗങ്ങളിലും സമരങ്ങള്‍ നടത്തുകയുണ്ടായി.

സാംസ്കാരിക ചരിത്രം
കുടമാളൂര്‍ കരികുളങ്ങര ദേവിക്ഷേത്രത്തിലെ ഒറ്റതൂക്കം എന്ന വഴിപാട് കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ചടങ്ങാണ്. പരിപ്പ് ശിലക്ഷേത്രത്തിലെ മേടം ഉല്‍സവം, അയ്മനം നരസിംഹപുരം ക്ഷേത്രത്തിലെ ചിങ്ങമാസത്തിലെ തിരുവോണനാളിലെ ആറാട്ട്, കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തോടനുബന്ധിച്ച് കുത്തിയോട്ടം എന്നിവയൊക്കെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ഉല്‍സവാഘോഷങ്ങളാണ്. കുടമാളൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ദു:ഖവെള്ളിയാഴ്ച ദിവസം നടക്കുന്ന നീന്തുനേര്‍ച്ച വളരെ പ്രസിദ്ധമാണ്. ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണീ ഗ്രാമത്തിലെ പ്രധാന മതവിഭാഗങ്ങള്‍. അവരുടെ ആരാധനാലയങ്ങളെ കേന്ദ്രമാക്കി വ്യത്യസ്തങ്ങളും വൈവിദ്ധ്യങ്ങളുമായ വിവിധ ആഘോഷങ്ങള്‍ ആചാരവിധിപ്രകാരം നടത്തിവരുന്നു. കുടമാളൂരില്‍ സി.വി.എന്‍.കളരിയും, കുടയംപടിയില്‍ ഗരുഡ ജിംനേഷ്യവും കായികരംഗത്ത് മികച്ച പരിശീലനങ്ങള്‍ നല്‍കിവരുന്നു. പ്രൊഫ: അയ്മനം കൃഷ്ണകൈമള്‍ പ്രസിദ്ധനായ അദ്ധ്യാപകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തിന്റെ ഡാക്ടര്‍ ഫൌസ്റ്റ് എന്ന ആട്ടകഥ അനുവാചകരില്‍ സ്ഥിരപ്രതിഷ്ഠനേടിയ ഗ്രന്ഥമാണ്. കഥകളി വേദികളിലെ നിത്യയൌവ്വനകളായ സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായ വിധത്തില്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്ന അനുഗ്രഹീതകലാകാരന്റെ കലാരംഗത്തെ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദിപൂര്‍ത്തിയോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഷഷ്ഠ്യബ്ദിപൂര്‍ത്തി സ്മാരകഹാള്‍ എന്ന ദൃശ്യസ്മാരക മന്ദിരം അമ്പാടിക്കവലയ്ക്കു സമീപം തലയുയര്‍ത്തി നില്‍ക്കുന്നു. അഷ്ടവൈദ്യപ്രമുഖരില്‍പ്പെട്ട കൊട്ടാരക്കരവൈദ്യനായിരുന്ന ഒളശ്ശ ചിരട്ടമണ്‍ മൂസ്സിന്റെ പിന്‍തുടര്‍ച്ചക്കാരനായ നാരായണമൂസ്സും വൈദ്യശാസ്ത്രരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മഹത് വ്യക്തിയാണ്. നാടകലോകത്തും, സിനിമാവേദിയിലും തനതായ ശൈലിയിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് തൊട്ടതൊക്കെ പൊന്നാക്കി ജ്വലിച്ചു നിന്ന എന്‍.എന്‍.പിള്ള, ഈ ഗ്രാമത്തിന്റെ മറ്റൊരു കീര്‍ത്തിസ്തംഭമാണ്.

അഞ്ചരക്കണ്ടി

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, കോലത്തിനാട് വാണിരുന്ന വടക്കിളംകൂര്‍ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാര്‍ക്ക് രക്ഷ നല്‍കുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നല്‍കാമെന്നറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കാതെ വന്നപ്പോള്‍ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാര്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. 1799-ല്‍ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവര്‍ അഞ്ചു കണ്ടികള്‍ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയില്‍ സാധനങ്ങള്‍ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാര്‍ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി. വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമണ്‍) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയര്‍ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്. കേരളത്തില്‍ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രൌണ്‍ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളില്‍ പോലും നല്ല മാര്‍ക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 1800-ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌണ്‍ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൌണ്‍’സ് സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തില്‍ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങള്‍ വരുത്തിയത് ബ്രൌണ്‍ കുടുംബമാണ്. അഞ്ചരക്കണ്ടിയിലെ ഭൂമി സര്‍വേ ചെയ്യാനും അതിന്റെ രേഖകള്‍ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം 1914 ഫെബ്രുവരി 2-ന് റോബര്‍ട്ട് എഡ്വേര്‍ഡ് ബ്രൌണ്‍ ആദ്യ അംഗമായി സ്ഥാപിതമായി. ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ബ്രൌണ്‍ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയില്‍ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌണ്‍ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ചക്കരക്കല്‍-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകള്‍ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തില്‍ വികസനനാഴികക്കല്ലുകളാണ്. 1943-ല്‍ ബ്രൌണ്‍ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാര്‍ഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ക്രെയ്ഗ് ജോണ്‍സ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി. പഴയ ചിറക്കല്‍ താലൂക്കില്‍പെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് രൂപവല്‍ക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയര്‍ന്നു പരന്ന കുന്നിന്‍പ്രദേശങ്ങളും ചെരിവുകളും ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. അങ്ങ് വയനാടന്‍ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധര്‍മ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവില്‍ അറബിക്കടലില്‍ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ മാമ്പ സിയാറത്തുങ്കര മഖാം അഞ്ചരക്കണ്ടിയില്‍ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയില്‍ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമില്‍ നടന്നിരുന്ന നേര്‍ച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടിയില്‍ 1942-ല്‍ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരില്‍ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയില്‍ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേര്‍ന്നത് ഇവിടെ വച്ചാണ്. 1957 ജൂണ്‍ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്. 1950-ല്‍ മാമ്പദേശത്ത് വെലങ്ങേരി വീട്ടില്‍ വി.എ.അമ്പുവിന്റെ നേതൃത്വത്തില്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കള്‍ പങ്കെടുത്ത കര്‍ഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങള്‍ കര്‍ഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടില്‍ വ്യവസായമായിരുന്നു, അവില്‍ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു.

സാംസ്കാരികചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാ-കായിക-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, സമ്പന്നമായൊരു പശ്ചാത്തലമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടി ബ്രിട്ടീഷുകാര്‍ പഞ്ചായത്തില്‍ ഉറപ്പിച്ച ആധിപത്യം സാമൂഹ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മറ്റു സമീപ പ്രദേശങ്ങളില്‍ ജന്മി-നാടുവാഴിത്ത വ്യവസ്ഥകള്‍ സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി കൊടികുത്തി വാണിരുന്ന അവസരത്തിലും അഞ്ചരക്കണ്ടിയില്‍ അതിന്റെ സ്വാധീനം താരതമ്യേന കുറവായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മറ്റു ഉച്ച നീചത്വങ്ങളും നിലവിലുണ്ടായിരുന്നങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ അത്ര തീവ്രമായിരുന്നില്ല. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ഇസ്ളാം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ക്രിസ്തുമതവിശ്വാസികളും പഞ്ചായത്തിലെ പ്രബലമതവിഭാഗമാണ്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുന്നവരാണെങ്കിലും ജനങ്ങള്‍ ഐക്യത്തോടും സൌഹാര്‍ദ്ദത്തോടും കൂടി കഴിഞ്ഞുവരുന്നു. ഹിന്ദുമതത്തില്‍, നമ്പ്യാര്‍, വാണിയ, തീയ്യ, മലയ, വണ്ണാന്‍, പേട്ടുവര്‍, കരിമ്പാലന്‍, കൊല്ലന്‍, തട്ടാന്‍, ആശാരി, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ ജാതികളും അവയില്‍ ചിലതില്‍ അതിന്റെ അവാന്തര വിഭാഗങ്ങളുമുണ്ട്. ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. മതപരമായും, ജാതീയമായും ആചാരാനുഷ്ഠാനങ്ങളില്‍ വൈജാത്യങ്ങളുണ്ടെങ്കിലും നാനാത്വത്തില്‍ ഏകത്വം എന്ന ചൊല്ല് അന്വര്‍ഥമാക്കുമാറ് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തനതായ ഒരു സാംസ്കാരികാന്തര്‍ധാരയുമുണ്ടെന്നു കാണാം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരാതനമായ ധാരാളം ക്ഷേത്രങ്ങളും കാവുകളുമുണ്ട്. കൂടാതെ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധാനാലയങ്ങളായ പള്ളികളുമുണ്ട്. ക്ഷേത്രങ്ങളിലും, കാവുകളിലും, കെട്ടിയാടിക്കുന്ന മുത്തപ്പന്‍, തമ്പുരാട്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭദ്രകാളി, ചാമുണ്ഡി, ഭൂതം, ഭൈരവന്‍, വിഷ്ണു, മൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും, ശൈവ, വൈഷ്ണവ പ്രതിഷ്ഠകളും അവയുടെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ജനമനസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതമൈത്രിക്ക് പേരുകേട്ട ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. മാമ്പ സിയാറത്തുങ്കര പള്ളി മഖാം ആ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ഒരാരാധനാലയമാണ്. മണ്‍മറഞ്ഞ രാമന്‍ പെരുവണ്ണാന്‍, കുഞ്ഞമ്പു പെരുവണ്ണാന്‍, കണ്ണന്‍ പെരുവണ്ണാന്‍, ആണ്ടിപണിക്കര്‍, കൊട്ടന്‍ പണിക്കര്‍ എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരാണ്. കണ്ണാടിവെളിച്ചം എന്ന പേരില്‍ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണന്‍ സ്മാരക കലാസമിതി തുടങ്ങിയവ. മുന്‍കാലങ്ങളില്‍, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങള്‍ വ്യാപകമായിരുന്നു.

Saturday 24 September 2011

കോഴിക്കോട് ജില്ലയിലൂടെ

കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരിലൂടെ പ്രചാരം സിദ്ധിച്ച “കാലിക്കറ്റ്” എന്ന പ്രയോഗം കോഴിക്കോട് എന്നതിന്റെ അറബിരൂപമായിരുന്നു. കോഴിക്കോട് തലസ്ഥാനമാക്കിയായിരുന്നു പുരാതന കേരളത്തിലെ സാമൂതിരിയുടെ നാട്ടുരാജ്യം നിലനിന്നിരുന്നത്. പില്‍ക്കാലത്ത് ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. പഴയ ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ആസ്ഥാനവും കോഴിക്കോടായിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശവാണി നിലയവും, മെഡിക്കല്‍ കോളേജും, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കോഴിക്കോട്.

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതന കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായിരുന്നു സാമൂതിരിയുടെ കോഴിക്കോട്. മാനവേദന്‍, വിക്രമന്‍ എന്നീ രണ്ടു സഹോദരന്മാരാണ് സാമൂതിരിരാജവംശം സ്ഥാപിച്ചത്. സൈനികബലം കൊണ്ട് ദേശങ്ങള്‍ പിടിച്ചടക്കി രാജാക്കന്മാരായ ഇവര്‍ ക്ഷത്രിയവംശത്തില്‍ ജനിച്ചവരായിരുന്നില്ല. വള്ളുവക്കോനാതിരിയെ തറപറ്റിച്ച് മാമാങ്കത്തിന്‍റെ രക്ഷാധികാരിയായി മാറിയതോടെയാണ് മലബാറിന്‍റെ സമ്പൂര്‍ണ്ണാധികാരം സാമൂതിരിമാരുടെ കൈപ്പിടിയിലാകുന്നത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുരുമുളകിന്റേയും മറ്റു മലഞ്ചരക്കുകളുടെയും അതിവിപുലമായ വ്യാപാരകേന്ദ്രങ്ങളും പണ്ടകശാലകളും പുരാതന കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതിന് എത്തിയിരുന്ന അറബികളും ചീനക്കാരുമായ വിദേശവ്യാപാരികളെ കൊണ്ട് ഇവിടുത്തെ തെരുവുകള്‍ തിങ്ങിനിറഞ്ഞിരുന്നു. സത്യസന്ധരും, ഇവിടുത്തുകാരുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്നവരുമായ അറബികള്‍ക്ക് പരമ്പരാഗതമായി ഈ നാടുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ തകര്‍ത്തുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ പിടിമുറുക്കിയത്. അതുവരെ സമ്പല്‍സമൃദ്ധമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടതും. വ്യാപാരാവശ്യത്തിനായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിനേയും കൊച്ചിയെയും തമ്മിലടിപ്പിച്ചുകൊണ്ട് കച്ചവടാനുകൂല്യകരാറുകള്‍ സമ്പാദിച്ചെടുക്കുകയും ക്രമേണ ഇവിടെ ആധിപത്യമുറപ്പിക്കുകയുമായിരുന്നു. അക്കാലം മുതല്‍ക്കാണ് യൂറോപ്യന്‍ ശക്തികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വന്നെത്തിയതും ഏറ്റവുമൊടുവില്‍ ബ്രിട്ടന്‍റെ ആധിപത്യത്തിന്‍ കീഴിലേക്ക് ഈ രാജ്യം വഴുതിവീഴുന്നതും. വടക്കന്‍ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനന്‍ ജനിച്ച തച്ചോളി മാണിക്കോത്ത് വീട് കോഴിക്കോട്ടാണ്. വടക്കന്‍പാട്ടു ചരിതത്തിലെ സംഭവപരമ്പരകള്‍ അരങ്ങേറിയ പ്രദേശങ്ങളെല്ലാം തന്നെ ഈ ജില്ലയിലെ വടകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ തടിവ്യാപാരകേന്ദ്രമായിരുന്നു കോഴിക്കോട് നഗരപ്രാന്തത്തിലെ കല്ലായി. കൂട്ടിക്കെട്ടിയ നിലയിലും അല്ലാതെയും കോഴിക്കോടിന്‍റെ സമൃദ്ധിയുടെ അടയാളമായി കണ്ണെത്താദൂരത്തോളം കല്ലായിപുഴയില്‍ നിറഞ്ഞുകിടന്നിരുന്ന പടുകൂറ്റന്‍ തടികള്‍ ഇന്ന് ഗതകാലസ്മൃതികള്‍ മാത്രം. 1903-ല്‍ സ്വാതന്ത്ര്യ സമരകാലത്ത് കോഴിക്കോട് സംഘടിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്ന് ദേശീയകോണ്‍ഗ്രസ്സിന്‍റെ മലബാറിലെ ആസ്ഥാനമായി കോഴിക്കോട് മാറി. 1915-ല്‍ മലബാറില്‍ വ്യാപകമായിരുന്ന കുടിയാന്‍ പ്രക്ഷോഭം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജനവികാരം തിരിക്കുന്നതില്‍ ഏറെ സഹായകമായി. 1917 ജനുവരിയിലായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് പ്രകടനവും പൊതുയോഗവും കോഴിക്കോട്ട് ആദ്യമായി നടന്നത്. 1939-ല്‍ രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്‍റെ സിരാകേന്ദ്രം കോഴിക്കോട് നഗരമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം 19-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയോടുകൂടിയാണ് കോഴിക്കോട്ടാരംഭിച്ചത്. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ കല്ലായിയില്‍ സ്ഥാപിച്ച സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്താണ്. ഗവ:ആര്‍ട് & സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, റൊഫത്തുള്‍ ഉള്‍-അം-അറബിക് കോളേജ്, ക്രിസ്ത്യന്‍ കോളേജ്, പേരാമ്പ്ര, കൊയിലാണ്ടി, കോടഞ്ചേരി, മൊകേരി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ:കോളേജുകള്‍, മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഗവ:ഹോമിയോ കോളേജ്, റീജണല്‍ എഞ്ചിനീയറിംഗ് കോളേജ്, ഗവ:ലോ കോളേജ് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയാണ് കോഴിക്കോട്ടെ പഴക്കമേറിയതും പുസ്തകശേഖരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ വായനശാല. കേരളപത്രിക, കേരളം, കേരള സഞ്ചാരി, ഭാരതവിലാസം തുടങ്ങിയ മലയാള പത്രങ്ങള്‍ 1893-ന് മുമ്പായി കോഴക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. മാപ്പിളപാട്ടുകളും, ഒപ്പനയും ഈ നാട്ടിലെ പാരമ്പര്യ കലാരൂപങ്ങളാണ്. ലളിതകലാ അക്കാദമി ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, മലബാര്‍ സ്പിന്നിംഗ് മില്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, കോമണ്‍വെല്‍ത്ത് വീവിംഗ് ഫാക്ടറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. ഓട് വ്യവസായവും, വെസ്റ്റ് ഹില്ലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും എടുത്തുപറയത്തക്കതാണ്. ദേശീയപാത-17, 213, 210 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. തളിക്ഷേത്രം, തിരുവന്നൂര്‍ക്ഷേത്രം, ആഴകൊടിക്ഷേത്രം, ബിലാത്തിക്കുളം ക്ഷേത്രം, ഭൈരംഗിമഠം ക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, മേപ്പയ്യൂര്‍ ദുര്‍ഗ്ഗാക്ഷേത്രം, തിരുവിലങ്ങാട് ക്ഷേത്രം തുടങ്ങിയവയാണ് പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയങ്ങള്‍. നാദാപുരംപള്ളി, കുട്ടിച്ചിറ, മുസ്ലീംപള്ളി, സി.എസ്.ഐ പള്ളി, മണ്ണാചിറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പഴശ്ശിരാജ മ്യൂസിയം, രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ആര്‍ട്ട് ഗാലറി, ബേപ്പൂര്‍ ഇരുമ്പു നിര്‍മ്മാണശാല, കോഴക്കോട് ബീച്ച്, കുറ്റ്യാടി ഡാം, ബാണാസുര കൊടുമുടി, മന്നാര്‍ചിറ, മാനാഞ്ചിറ സ്ക്വയര്‍, പ്ലാനെറ്റേറിയം, പെരുവണ്ണാമൂഴിയിലെ മുതലവളര്‍ത്തല്‍ കേന്ദ്രം, കടലുണ്ടി പക്ഷിസങ്കേതം, കാപ്പാട് വാസ്ഗോ ഡ ഗാമ സ്മാരകം, തുഷാരിഗിരി വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

കൊളച്ചേരി

സാമൂഹ്യസാംസ്കാരികചരിത്രം

ആരുടെയും തലയറുത്തുമാറ്റുവാന്‍ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികള്‍ വാണിരുന്ന സ്ഥിതിവിശേഷം ഇവിടെ നിലനിന്നതുകൊണ്ടാവാം കൊലച്ചേരി എന്ന സ്ഥലനാമം ഉണ്ടാവാന്‍ കാരണമെന്നാണ് നിലവിലുള്ള ഒരു നിഗമനം. കേരള ജാതിവ്യവസ്ഥാ സമ്പ്രദായത്തിന്റെ ചരിത്രത്തിന് പൂര്‍ണ്ണതയോടുകൂടി തെളിവു നല്‍കിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാരുടെ ആവാസകേന്ദ്രങ്ങളായ ഭരണവും, നായന്മാരുടെ തറകളും, താഴ്ന്ന ജാതിക്കാരുടെ ചേരിഗ്രാമങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. ദേശത്തെ ഭാഗിച്ചുകൊടുത്തുകൊണ്ട് ഓരോ ജാതിക്കാരുടേതുമായി നാട്ടധികാരങ്ങള്‍ ഉള്‍പ്പെടെ 25-ലധികം ജാതികേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി കാണാം. കൊളച്ചേരിയിലെ പ്രബലമായ ഇല്ലമായിരുന്നു കുരുമാരത്ത് ഇല്ലം. പുളിയാങ്കോടുപടി മുതല്‍ പാടിതീര്‍ത്ഥം വരെ നാല്‍പ്പത്തിയൊന്ന് ഇല്ലങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കൈയ്യാളിയിരുന്ന കരുമാരത്തില്ലത്തിന് ഒരു നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ടത്രെ. കൊളച്ചേരിയുടെ ഭൂരിഭാഗം ഭൂമിയും കരുവാരത്ത് ഇല്ലത്തിന്റെ വകയായിരുന്നു. പ്രധാനമായും ജലമാര്‍ഗ്ഗമുള്ള ഗതാഗതസംവിധാനം മാത്രമാണ് പണ്ടുകാലത്തു ഇവിടെ ഉണ്ടായിരുന്നത്. കല്ലിട്ടകടവ് (നണിയൂര്‍), നൂഞ്ഞേരി ബോട്ട് ജെട്ടി, പുലൂപ്പിക്കടവ്, പടപ്പക്കടവ്, തുരുത്തിക്കടവ്, കമ്പില്‍ കടവ് എന്നിവിടങ്ങളില്‍ നിന്നല്ലാം നാനാഭാഗത്തേക്കും യാത്രാസൌകര്യം ഉണ്ടായിരുന്നു. ആദ്യം തോണിയും പിന്നീട് ബോട്ടുകളും പ്രചാരത്തില്‍ വന്നു. 1968-ല്‍ പന്ന്യങ്കണ്ടി ഉമ്മര്‍ അബ്ദുള്ള കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ സ്ഥാപിച്ചു. 1945-46-ല്‍ കൊളച്ചേരി കയ്യൂര്‍ സ്മാരക വായനശാല ആരംഭിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ചേലേരിയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക വായനശാല രൂപം കൊണ്ടത്. നിരവധി വൈദ്യപ്രമുഖരുടെ നാടാണ് കൊളച്ചേരി പഞ്ചായത്ത്. കൊളച്ചേരി പഞ്ചായത്തില്‍ 1976-ല്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ ദി കണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മിനി ഇന്‍ഡസ്ട്രിയന്‍ എസ്റ്റേറ്റാണ് വ്യാവസായികപുരോഗതിക്ക് കൊളച്ചേരിയില്‍ തുടക്കം കുറിച്ചത്. കൊളച്ചേരി പഞ്ചായത്തില്‍ 19 ഇനങ്ങളിലായി 52 ചെറുകിട വ്യവസായയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കൊളച്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ യൂണിറ്റായ പാലുല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള വ്യവസായ യൂണിറ്റാണ്. നല്ലരീതിയില്‍ നാളികേരം വിളയുന്ന പഞ്ചായത്താണ് കൊളച്ചേരി. നാളീകേരോല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് നല്ല സാധ്യതയും കൊളച്ചേരിയിലുണ്ട്. കൊളച്ചേരി പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കേരള ഫൈബര്‍ ഇന്‍ഡസ്ട്രിയാണ് ചകിരി സംസ്ക്കരണത്തിനുള്ള ആദ്യത്തെ ചെറുകിട വ്യവസായ സംരംഭം. എഴുത്തുപള്ളിക്കൂടങ്ങള്‍ പലതും പിന്നീട് ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയങ്ങളാവുകയാണുണ്ടായത്. ഇതില്‍ ആദ്യത്തേത് ഇന്നത്തെ ചേലേരി യു.പി.സ്കൂളായിരുന്നു. ഇതിന് അംഗീകാരം ലഭിച്ചത് 1894-ലാണെന്നതിന് മതിയായ തെളിവുണ്ട്. വിവിധ ജാതിമതക്കാരുടെ 57-ഓളം ആരാധനാലയങ്ങള്‍ കൊളച്ചേരി ഗ്രാമപഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങള്‍ക്ക് പുറമെ സമുദായ പരിഷ്ക്കരണത്തിനായി നിലകൊള്ളുന്ന സമുദായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനയുമായി ബന്ധപ്പെട്ട കളിയാട്ടങ്ങള്‍, തിറകള്‍, തെയ്യങ്ങള്‍, വയല്‍ത്തിറകളൊക്കെ ഗ്രാമീണോത്സവങ്ങളായി നിലനില്‍ക്കുന്നു.

കൊണ്ടോട്ടി

സാമൂഹ്യചരിത്രം

പുരാതനകാലത്ത് കൊണ്ടോട്ടിയിലെ ജന്മിമാരില്‍ പ്രധാനികള്‍ തിനയഞ്ചേരി ഇളയത്ത്, തലയൂര്‍ മുസത് എന്നിവരായിരുന്നു. ഇവരില്‍ തലയൂര്‍ മൂസതാണ് മുസ്ളീം സാംസ്കാരികതയുടെ പ്രതീകമായി നിലനില്‍ക്കുന്ന പഴയങ്ങാടി പള്ളിക്ക് കരം ഒഴിവാക്കി സ്ഥലം നല്‍കിയത്. അക്കാലത്ത് ഈ പ്രദേശമത്രയും വന്‍കാടും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഈ സ്ഥലത്ത് പള്ളി പണിയുന്നതിന് കാടുവെട്ടി തെളിയിക്കുവാന്‍ സ്ഥലത്തെ നാല് പ്രമുഖ മുസ്ളീം കുടുംബങ്ങള്‍ തീരുമാനിച്ചു. ഇവര്‍ കാട്ടിലേക്ക് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊന്‍പണം എറിഞ്ഞു. ഈ പൊന്‍പണങ്ങള്‍ കരസ്ഥമാക്കാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിയിച്ചു. കാടുവെട്ടിതെളിയിച്ച സ്ഥലം കൊണ്ടുവെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് കൊണ്ടോട്ടി ആയി മാറി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും സാമൂതിരി കോവിലകം, തലയൂര്‍ മുസ്സത് എന്നീ ജന്മിമാരുടേതായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവില്‍വന്നതോടെ ഈ ഭൂമികളെല്ലാം കൈവശക്കാരന്റെ സ്വന്തമായി മാറി. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പതിച്ചുകിട്ടി. ഭൂവ്യവസ്ഥയില്‍ വന്ന ഈ മാറ്റം സാമൂഹ്യസാമ്പത്തിക സാംസ്കാരികരംഗങ്ങളില്‍ വലിയ പരിവര്‍ത്തനം വരുത്തി. കാര്‍ഷിക മേഖലയില്‍ തെങ്ങ്, കവൂങ്ങ് എന്നീ കൃഷികളില്‍ മാത്രമേ ജനങ്ങള്‍ താല്പര്യം കാണിക്കുന്നുള്ളൂ. നെല്ല്, മരച്ചീനി, മധുരക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് മറ്റ് കൃഷികള്‍. കൊണ്ടോട്ടിയില്‍ ആദ്യകാലവിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിക്കുന്നത് 1880 പുകലക്കോട് എന്ന സ്ഥലത്ത് ഏകാധ്യാപക സ്കൂള്‍ സ്ഥാപിച്ചതോടെയാണ്. ആദ്യത്തെ അധ്യാപകന്‍ പി.അബൂബക്കര്‍ മാസ്റ്റ്റര്‍ ആയിരുന്നു. ഈ ഏകാധ്യപക വിദ്യാലയമാണ് ഇന്നത്തെ കൊണ്ടോട്ടി ഗവണ്‍മെന്റ് യു.പി.സ്കൂള്‍. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനം 1920-ല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. എടക്കോട് മുഹമ്മദ്, പാണാളി സൈതാലിക്കുട്ടി, പെരീങ്ങാടന്‍ ആലിക്കുട്ടി, ആലുങ്ങല്‍ ഉണ്ണീന്‍, പൊട്ടവണ്ണി പറമ്പന്‍ വീരാന്‍കുട്ടി എന്നിവരായിരുന്നു പ്രധാനികള്‍. 1945-ല്‍ കുടിയൊഴിപ്പിക്കുന്നതിനെതിരായി രാഷ്ട്രീയവ്യത്യാസമില്ലാതെ നടന്ന ഒരു ഭൂസമരമാണ് എടുത്തുപറയാവുന്ന ഒരു സംഭവം. എര്‍ത്താലി വീരാന്‍കുട്ടിഹാജിയായിരുന്നു ജന്മി. പാമ്പോടന്‍ വീരാന്‍ കുട്ടി മമ്മൂട്ടി എന്നിവരായിരുന്നു കുടികിടപ്പുകാര്‍. കുടി ഒഴിപ്പിക്കലിനെതിരായ സമരത്തിന് നേതൃത്വം കൊടുത്തവര്‍ പി.കെ.ചേക്കുട്ടി, പി.കെ.മുഹമ്മദ്, കൊടഞ്ചാടന്‍ ബിച്ചിക്കോയ, കൊളക്കാടന്‍ ഹുസ്സന്‍, ചെമ്പന്‍ സൈതാലിക്കുട്ടി, കെ.കുഞ്ഞാലി, കപ്പാടന്‍ സൈതാലിക്കുട്ടി, പള്ളിപറമ്പന്‍ യാഹു, കൊട്ടേല്‍സ് മമ്മത് എന്നിവരായിരുന്നു പ്രധാനികള്‍. കൊണ്ടോട്ടിയുടെ സാംസ്കാരിക വളര്‍ച്ചക്ക് മാപ്പിളപ്പാട്ടിന് ഒരു ഉയര്‍ന്ന സ്ഥാനമുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന ഈ സ്ഥലത്ത് കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെയാണ് മലബാറിന്റെ ആകാശത്തിനു ചിറകുമുളച്ചതും അവികസിതമായിക്കിടന്നിരുന്ന ഈ പ്രദേശം മിന്നുന്ന വേഗത്തില്‍ വികസനത്തിലേക്ക് കുതിച്ചതും.

സാംസ്കാരികചരിത്രം

പില്‍ക്കാലത്ത് കൊണ്ടോട്ടിയിലുണ്ടായിരുന്ന പല ഓത്തുപള്ളികളും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഗഫൂര്‍ സാഹിബിന്റെ പ്രോത്സാഹന ഫലമായി പൊതുവിദ്യാലയങ്ങളായി മാറി. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇനാംദാര്‍ പട്ടം ലഭിക്കുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പട്ടം തുടരാന്‍ അനുവദിക്കുകയും ചെയ്ത ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ ആണ് ഇന്നത്തെകൊണ്ടോട്ടി കുബ്ബക്ക് തറക്കല്ലിട്ടത്. ഇന്ന് കൊണ്ടാടപ്പെടുന്ന കൊണ്ടോട്ടി നേര്‍ച്ച ഹിന്ദു മുസ്ളീം സൌഹൃദത്തിന്റെ പ്രതീകമാണ്. ഇതൊരു ദേശീയ ഉത്സവമായാണ് കൊണ്ടോട്ടിയിലെ മുഴുവന്‍ ജനങ്ങളും ആഘോഷിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്തില്‍ അനൌപചാരിക വിദ്യാഭ്യാസകേന്ദ്രമായി 1935-ല്‍ ആരംഭിച്ച പഞ്ചായത്ത് വായനശാലയാണ് ഇന്നത്തെ റൂറല്‍ ലൈബ്രറിയായി കൊടാഞ്ചിറയില്‍ യുവജനസമിതിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.അബ്ദുറഹിമാന്‍ സ്മാരക വായനശാല, ഇസ്ളാമിക് റീഡിംഗ് റൂം ലൈബ്രറി, കലാരഞ്ജിനി നീറാട്, അരങ്ങ് ലൈബ്രറി തുറക്കല്‍, ഇസ്ളാമിക് റീഡിംഗ് റൂം മുണ്ടപ്പാലം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം മേലങ്ങാടി, സലഫി വായനശാല തുറക്കല്‍ എന്നിവയും മുപ്പതിലധികം ക്ളബ്ബുകളും സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ കലാരഞ്ജിനി നീറാട് ജില്ലാതല അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്. കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍ ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണെന്ന് എടുത്തു പറയേണ്ടതാണ്. 1954-ല്‍ യുവജന കലാസമിതി എന്ന ഒരു സാംസ്കാരിക കേന്ദ്രം കൊണ്ടോട്ടിയില്‍ ഉണ്ടായിരുന്നു. കെ.ടി. മുഹമ്മദ് സാലിഹ് തങ്ങള്‍ രചിച്ച ജീവിതഗതി, കൂലിക്കാരന്റെ പെരുന്നാള്‍, കണക്കപ്പിള്ള എന്നീ നാടകങ്ങള്‍ ഈ കലാസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഈ കലാസമിതിയുടെ നേതൃത്വത്തില്‍ പുലരി എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന ദേശീയ കലാസമിതി, നാടകരംഗത്ത് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാവ് ഉത്സവങ്ങളും കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ട്.