Thursday 22 September 2011

അരുവിക്കര

അരുവിക്കര

ദേശചരിത്രം
അരുവിയുടെ കരയായതുകൊണ്ട് കൂടിയാണ് ഈ ഗ്രാമത്തിന് അരുവിക്കര എന്ന പേര് വന്നതുതന്നെ. പൌരാണിക ആയൂര്‍വേദാചാര്യനായ അഗസ്ത്യമുനിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഉത്ഭവിച്ച് അരുവിക്കരഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടി കരമനയാര്‍ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്നു. പുലയസമുദായത്തിന്റെ രാജ്ഞി കോതറാണി ഭരിച്ച കോക്കോതമംഗലവും, സാമ്പവകൊട്ടാരം നിലനിന്നിരുന്ന വെമ്പന്നൂരും അരുവിക്കരയിലെ പ്രദേശങ്ങളാണ്. ഇവിടുത്തെ വനങ്ങളില്‍ നായാട്ടിനെത്തുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിശ്രമസമയത്തു കുതിരകളെ കെട്ടിയിരുന്ന കുതിരകളം ഇപ്പോഴും ഇവിടെയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവു രാജകൊട്ടാരം പണിയുന്നതിനും അരുവിക്കരയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പ്രശ്നവശാല്‍ ദേവിയുടെ ഹിതത്തിന് എതിരാണെന്ന് മനസ്സിലാക്കി മഹാരാജാവ് അതില്‍ നിന്നു പിന്തിരിയുകയായിരുന്നുവത്രെ. രാജഭരണകാലത്തു പണിതീര്‍ത്ത അരുവിക്കര - വട്ടിയൂര്‍ക്കാവ് - തിരുവനന്തപുരം പാതയും, അഞ്ചലാപ്പീസും, പോലീസ് സ്റ്റേഷനും, ഉദ്യോഗസ്ഥന്‍മാര്‍ക്കു തങ്ങുന്നതിനുള്ള ക്യാമ്പുഷെഡും അരുവിക്കരയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 1931-ല്‍ വെല്ലിങ്ടണ്‍ പ്രഭു വൈസ്രോയിയായിരുന്ന കാലഘട്ടത്തിലാണ് അനന്തപുരിയിലേക്കു കുടിവെള്ളമെത്തിക്കുന്നതിനായി തമിഴ്നാട്ടുകാരായ കല്‍പ്പണിക്കാരെകൊണ്ടു കരമനയാറിന് കുറുകെ അരുവിക്കര അണക്കെട്ട് പണികഴിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണ്ണായകമായ വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ധീരദേശാഭിമാനികള്‍ക്കു ജന്മം നല്‍കിയ നാടാണിത്. ബ്രിട്ടീഷ് പാട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കെ.വി.നായരും അരുവിക്കര കുഴിവിളാകത്തു കുഞ്ഞുരാമന്‍ നായരുമായിരുന്നു അന്ന് കോണ്‍ഗ്രസ്സ് വോളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കിയത്. പട്ടം താണുപിള്ളയുടെ ഭരണക്കാലത്ത് കരമനയാറില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകൊണ്ണി മേഖലയിലുള്ളവര്‍ക്ക് അരുവിക്കരയുമായി ബന്ധപ്പെടുന്നതിനു പണി തീര്‍ത്തതാണ് ചാണിച്ചല്‍ പാലം. ബി.വെല്ലിംഗ്ടണ്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു അരുവിക്കരപാലം പണികഴിപ്പിക്കുന്നത്. 1968 കാലഘട്ടത്തില്‍ കരമനയാറിന്റെ തടങ്ങളില്‍ വന്‍ വൈഡ്യൂര്യശേഖരം കണ്ടെത്തി. കോടിക്കണക്കിന് രൂപാ വിലമതിക്കുന്ന പലതരം രത്നങ്ങളും ഇവിടെ നിന്നും ലഭിച്ചതോടെ അരുവിക്കര രത്നവ്യാപാരികള്‍ക്കും പ്രിയപ്പെട്ട നാടായിമാറി.
സാംസ്കാരികചരിത്രം
ശ്രീ നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റു പരിപാവനമായ നാണമല അരുവിക്കരയിലെ ഇരുമ്പയിലാണ്. പുണ്യപുരാതനക്ഷേത്രങ്ങളായ അരുവിക്കര ശ്രീഭഗവതിക്ഷേത്രം, ഇടമണ്‍ ശിവക്ഷേത്രം, മുണ്ടേലാ വലിയതൃക്കോവില്‍, മണ്ണാരംപാറ ശ്രീഭദ്രകാളിക്ഷേത്രം, ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം, ഭഗവതീപുരം കരിയംകുളം ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളും പൊന്തന്‍പാറ, ശാന്തിനഗര്‍, വെമ്പന്നൂര്‍, പാറക്കോണം എന്നിവിടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും അഴിക്കോട് മുസ്ലീംപള്ളിയുമാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. അയിത്തം കൊടുകുത്തിവാണിരുന്ന പഴയ കാലഘട്ടത്തില്‍ പോലും അരുവിക്കരയില്‍ പുരോഗമനവാദികളുമുണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം. “നായര്‍മാര്‍ക്കും പോറ്റിമാര്‍ക്കും മാത്രം” എന്ന ബോര്‍ഡു സ്ഥാപിച്ച പരമേശ്വരന്‍ എന്നയാളുടെ ബാര്‍ബര്‍ഷോപ്പും എല്ലാപേര്‍ക്കും തുല്യത നല്‍കിയിരുന്ന ഷാഹുല്‍ ഹമീദിന്റെ “ഐക്യസദനം” എന്ന പേരിലുള്ള ഹോട്ടലും അക്കാലത്ത് അരുവിക്കരയിലുണ്ടായിരുന്നു. വാടകയ്ക്കു പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തോഫീസിന് കെട്ടിടം കെട്ടുന്നതിന് സ്ഥലം സംഭാവന ചെയ്തത് അരുവിക്കര ഇടമനമഠത്തില്‍ ഈശ്വരന്‍ പോറ്റിയാണ്. നിയമനാധികാരി കൂടിയായിരുന്ന പഞ്ചായത്തുപ്രസിഡന്റ് ആദ്യമായി നിയമിച്ച ഉദ്യോഗസ്ഥന്‍ രാഘവന്‍ നാടാരാണ്. ക്ലാര്‍ക്കായി  മാധവന്‍ നായരേയും നിയമിക്കുകയുണ്ടായി. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി വിലപിടിപ്പുള്ള ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കിയത് പഞ്ചായത്തുഭരണസമിതി അംഗം കൂടിയായിരുന്ന അരുവിക്കര സരസ്വതിഭവനില്‍ ബാലകൃഷ്ണപിള്ളയാണ്.

No comments:

Post a Comment