Thursday, 22 September 2011

നഗരൂര്‍

നഗരൂര്‍

സാമൂഹ്യ-സാംസ്കാരിക ചരിത്രം
നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടില്‍ നഗര ഊര് എന്ന പേരു ലഭിക്കുകയും വാമൊഴിയില്‍ അത് ലോപിച്ച് നഗരൂര്‍ ആയിത്തീരുകയും ചെയ്തു എന്നു പറയപ്പെടുന്നു. 80-തിലധികം നാഗരു കാവുകള്‍ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊരു എന്ന അര്‍ത്ഥത്തില്‍ നഗരൂര്‍ എന്ന പേര്‍ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്. ഇവിടുത്തെ ഭൂമിയുടെ അവകാശം മഠങ്ങളുടെയും ദേവസ്വങ്ങളുടെയും രാജ കുടുംബങ്ങളുടെയും കൈയ്യിലായിരുന്നു. നഗരൂര്‍ ഉള്‍പ്പെടെ കിളിമാനൂരിന് സമീപമുള്ള പ്രദേശങ്ങളെല്ലാം പണ്ടുകാലത്ത്  കിളിമാനൂര്‍ കൊട്ടാരം വകയായിരുന്നു. ജന്‍മി-കുടിയാന്‍ സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. കൊട്ടാരംവക ഭൂമി പാട്ടത്തിനു വാങ്ങി കൃഷി ചെയ്യുന്ന രീതിയായിരുന്നു ഈ പ്രദേശത്തും നിലവിലിരുന്നത്. അക്കാലത്ത് നെല്‍കൃഷിക്കായിരുന്നു പ്രാധാന്യം കൂടുതലുണ്ടായിരുന്നത്. ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ വന്നതോടെ ജന്‍മി സമ്പ്രദായം തൂത്തെറിയപ്പെട്ടു. ഇടത്തരം കര്‍ഷകരും കുടിയാന്മാരും ഭൂവുടമകളായി മാറി. പക്ഷെ പില്‍ക്കാലത്ത് കാര്‍ഷിക മേഖലയിലെ ഉല്‍പാദനം പടിപടിയായി കുറയുകയാണ് ചെയ്തത്. കൃഷിഭൂമികള്‍ തുണ്ടുതുണ്ടായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന കാരണം. പരമ്പരാഗത കാര്‍ഷിക വിളകളായിരുന്ന മരച്ചീനി, അടയ്ക്ക, കൊപ്ര, കുരുമുളക്, നെല്ല്, ഇവയുടെയെല്ലാം ഉല്‍പാദനം ക്രമേണ കുറഞ്ഞു വന്നു. നിരവധി കര്‍ഷക സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങളും, ജാതീയ ഉച്ചനീച്ചത്വങ്ങള്‍ക്കെതിരെയുള്ള നിരവധി സമരങ്ങളും ഈ പഞ്ചായത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് നിരവധി പേര്‍ക്ക് പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ദര്‍ശനാവട്ടം ശ്രീആയിരവില്ലി ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം, മേല്പേരൂര്‍ മഹാവിഷ്ണു ക്ഷേത്രം, തേക്കിന്‍കാട് തൃക്കോവില്‍, മാവേലിക്കോണം ഭഗവതി ക്ഷേത്രം, വിരാലൂര്‍ക്കാവ് ദേവീക്ഷേത്രം, കീഴ്പേരൂര്‍ ദേവീക്ഷേത്രം, നഗരൂര്‍ മുസ്ലീം പള്ളി, പേരൂര്‍ മുസ്ലീം പള്ളി, മാത്തയില്‍ മുസ്ലീം പള്ളി മുതലായവയാണ് ഇവിടുത്തെ ആരാധനാലയങ്ങള്‍.

മുദാക്കല്‍

മുദാക്കല്‍

സാംസ്കാരികചരിത്രം
മുദാക്കല്‍ ഗ്രാമപഞ്ചായത്തിന് അതിബൃഹത്തായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. അത് ഫ്യൂഡല്‍സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു, ജന്മിമാരായ ബ്രാഹ്മണരും ഇടപ്രഭുക്കന്മാരായ നായന്മാരും അവരുടെ കുടികിടപ്പുകാരായ അവര്‍ണ്ണവിഭാഗവും ചേര്‍ന്ന ഒരു ജനതയാണ് പഞ്ചായത്തില്‍ അധിവസിച്ചിരുന്നത്. അയിത്തം കൊടികുത്തി വാണിരുന്ന അക്കാലത്ത് പുലയര്‍, കുറവര്‍, പറയര്‍ തുടങ്ങി അധ:കൃത വിഭാഗങ്ങളും തമ്മില്‍ത്തമ്മില്‍ അയിത്തം കല്‍പ്പിച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹൈന്ദവര്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ സ്ഥിരതാമസക്കാര്‍. പില്‍ക്കാലത്ത് മുസ്ലീംങ്ങളും ഇപ്പോള്‍ അപൂര്‍വ്വമായി ക്രിസ്ത്യാനികളും വാസമുറപ്പിച്ചിട്ടുണ്ട്. ആരാധനലായങ്ങളില്‍ ഹൈന്ദവക്ഷേത്രങ്ങളാണ് കൂടുതല്‍. അതേ സമയം മുമ്പുണ്ടായിരുന്ന നാല്‍പതോളം നാഗരും, മാടന്‍കാവുകളും, കുളങ്ങളും ഇന്ന് പകുതിയായി കുറഞ്ഞുവന്നിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുന:രുദ്ധാരണം മൂലം പുരാതന കേരളീയ വാസ്തുകല അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അയിലം ശിവക്ഷേത്രം, ചിത്തന്‍കുളങ്ങര ശാസ്താക്ഷേത്രം, കട്ടയില്‍ക്കൊണം ഭഗവതിക്ഷേത്രം തുടങ്ങിയ ഏതാനും പുരാതനക്ഷേത്രങ്ങള്‍ മാത്രം പഴമയുടെ സൌന്ദര്യം കൈവിടാതെ നിലനിര്‍ത്തിയിരിക്കുന്നു. ശ്രീകോവിലില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനം കോരാണി വാറുവിളാകം ദേവീ ക്ഷേത്രമാണ്. നാഗരുകാവുകളും മാടന്‍ കാവുകളും നിലനിന്നിരുന്ന സ്ഥലത്ത് പുതിയ ക്ഷേത്രനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കാവുകളോടനുബന്ധിച്ചുണ്ടായിരുന്ന കുളങ്ങള്‍ നികത്തപ്പെട്ട നിലയില്‍ തന്നെ കാണുന്നു. വാളക്കാട്, അയിലം, ഊരുപൊയ്ക, ചെമ്പൂര് എന്നിവിടങ്ങളിലെ മുസ്ലീംപള്ളികളും പരുത്തൂര്‍ സ്ഥാപിച്ചിട്ടുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുമാണ് മറ്റു മതവിഭാഗങ്ങളുടെ ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍. ഉത്സവങ്ങള്‍ പ്രധനമായും ഹൈന്ദവ ക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെടുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങള്‍ നടന്നു വരുന്നു. മുഴുവന്‍ ജനങ്ങളേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപ്പറമ്പുകളില്‍ അരങ്ങേറാറുള്ളത്. ജാതിമത ഭേദമെന്യേ ജനതയാകെ സമ്മേളിക്കുന്ന വേദികളാണവ. അയിത്തം കല്‍പ്പിക്കപ്പെട്ട ഉത്സവങ്ങളുടെ കലാപ്രദര്‍ശനങ്ങളും ഉത്സവാഘോഷങ്ങളില്‍ ദ്യശ്യമായിരുന്നു. കീഴാളരുടെ തനതുകലാരൂപങ്ങളായ കമ്പടികളി, തേരുവിളക്ക് കതിര്‍കാളകളി തുടങ്ങിയ വിയര്‍പ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങള്‍ മേലാളന്മാരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. സവര്‍ണ്ണര്‍ പ്രധാനമായും ക്ലാസിക് കലാരൂപങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. രാജകൊട്ടാരത്തില്‍ നിന്നും ചെങ്ങന്നൂര്‍ താഴമണ്‍ തന്ത്രിമാര്‍ക്ക് കരമൊഴിവായി പതിച്ചുനല്‍കിയ പ്രദേശം ഉള്‍കൊണ്ട ഇളമ്പ ഏറത്തുപള്ളിയറ ക്ഷേത്രത്തില്‍ മുന്‍പ് 7 വര്‍ഷത്തിലൊരിക്കലും ഇപ്പോള്‍ 3 വര്‍ഷത്തിലൊരിക്കലുമായി നടത്തപ്പെട്ടുവരുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങള്‍ക്കപ്പുറമുള്ളവരെപോലും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ പൊതു ആരാധനനാലയങ്ങളും വിവിധ ജാതിമതസ്ഥരുടെ ദേവാലയങ്ങളുമായി ധാരാളം പുണ്യസ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇപ്പോള്‍ നിരവധി ക്രിസ്തീയ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളും മോശമല്ലാത്ത ശതമാനം മുസ്ലീംങ്ങളും ഒരു ചെറിയ വിഭാഗം ക്രിസ്താനികളും ഉള്‍പ്പെടുന്നതാണ് ജനവിഭാഗം. പട്ടികജാതിക്കാരും പിന്നോക്കവിഭാഗങ്ങളും ജനസംഖ്യയില്‍ ധാരാളമായുണ്ട്. താഴെ ഇളമ്പയില്‍ ശിവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു പള്ളിയറയുണ്ടായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് പ്രാമണ്യരായ ഇളമ്പയില്‍ പോറ്റിമാരുടെ ഗ്രാമം സ്ഥിതി ചെയ്തിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരോടു ചേര്‍ന്ന് പോറ്റിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരായി കലാപമുണ്ടാക്കിയതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഉറപ്പിച്ചതുശേഷം പോറ്റിമാരുടെ വംശം നശിപ്പിച്ചതായും അതോടെ താഴെ ഇളമ്പയുടെ പ്രൌഢി നഷ്ടപ്പെടുകയും, തുടര്‍ന്ന് ഏറത്ത് പള്ളിയറ ക്ഷേത്രം കൊട്ടാരത്തിന്റെ സഹായത്തോടെ സ്ഥാപിതമായെന്നും അനന്തരം കാളിയൂട്ട് ഉത്സവം ആരംഭിച്ചുവെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട ഒരു ചരിത്രസ്മാരകം ആനുപ്പാറയില്‍ സ്ഥിതി ചയ്യുന്നു. മനോഹരമായ കൊത്തുപണികളുള്ള ഒരു കല്‍മണ്ഡപം, കുടമണ്‍പിള്ളയുടേയും ഇളമ്പയില്‍ പോറ്റിമാരുടേയും സംഘവും മാര്‍ത്താണ്ഡവര്‍മ്മയുടെ യോദ്ധാക്കളും തമ്മില്‍ ഇവിടെ വച്ച് സംഘട്ടനം ഉണ്ടായതായി പറയപ്പെടുന്നു. ഇടക്കോട് പ്രദേശത്തെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട രണശൂരരായ വില്ലാശന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതിനാല്‍ അവര്‍ക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായും പഴമക്കാര്‍ പറയുന്നു. ആ സംഘട്ടനത്തിന്റെ സ്മാരകമായി സ്ഥാപിച്ചിട്ടുള്ള കല്‍മണ്ഡപമാണ് വഴിയമ്പലം. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ സ്പര്‍ശിച്ചുകൊണ്ട് കടന്നു പോയിരുന്ന രാജപാതയും പിന്നീടുണ്ടായ ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡും അവയുടെ സമീപപ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയ്ക്ക് കാര്യമായ സഹായം നല്‍കിയിട്ടുണ്ട്. ആറ്റിങ്ങള്‍ നഗരത്തോട് ബന്ധപ്പെട്ടുകിടന്ന പ്രദേശത്ത്, ഉള്‍പ്രദേശത്തെക്കാളും സംസ്കാരികാഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ പ്രശ്സതരായ കലാകാരന്മാരും സാഹിത്യകാരന്മാരും നാടിന്റെ അഭിമാനഭാജനങ്ങളായി ആദരിക്കപ്പെടുന്നു. പ്രസിദ്ധ കഥകളിനടന്‍ അവനവഞ്ചരി കൃഷ്ണപിള്ള, ആട്ടക്കഥ തുള്ളല്‍പ്പാട്ട് രചയിതാക്കള്‍, മേലതില്‍ അച്ചുതന്‍പിള്ളയും അറപ്പുറ ശങ്കരപ്പിള്ളയും, നാടകനടന്‍ ചെറുവിളാകത്ത് കുഞ്ഞുകൃഷ്ണപിള്ള, തോറ്റംപാട്ട് വിദഗ്ദ്ധന്‍ ചണമ്പയില്‍ പത്മനാഭാശാന്‍ തുടങ്ങിയ മണ്‍മറഞ്ഞ അനുഗ്രഹീത പ്രതിഭകള്‍ ഈ നാടിന്റെ സംസ്കാരിക സമ്പത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പിന്‍മുറക്കാരായി ആ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ അനവധിയുണ്ട്. അവാര്‍ഡു ജേതാവായ സിനിമാ സംവിധായകന്‍ ജി.എസ്.പണിക്കര്‍, നാടകനടന്മാര്‍, സംഗീതജ്ഞര്‍, കഥാപ്രാസംഗികര്‍, കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങിയ അനവധി പേര്‍ ഇവിടുത്തുകാരായുണ്ടു. ഇടക്കോട് ഭൂതനാഥന്‍ കാവിലും ചെമ്പൂര് അമുന്തിരത്ത് നടയിലും ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി കഥകളി നടത്തപ്പെടുന്നതിനാല്‍ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളില്‍ കഥകളി ആസ്വാദകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

മാറനല്ലൂര്‍

മാറനല്ലൂര്‍

ദേശചരിത്രം
ഇവിടെ ജനവാസമാരംഭിച്ചിട്ടു ആയിരത്തിലേറെ വര്‍ഷങ്ങളായി. നെയ്യാറിന്റെ കരയില്‍ നിലകൊള്ളുന്ന ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു 1800 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ഒരു അപൂര്‍വ്വജീവിയുടെ രൂപങ്ങള്‍ ക്ഷേത്രപാര്‍ശ്വത്തില്‍ കൊത്തിവച്ചിട്ടുണ്ട്. കൊട്ടാരക്കോണം, കോട്ടമുകള്‍ എന്നീ സ്ഥലങ്ങളില്‍ ഏതോ കാലത്ത് രാജാക്കന്മാരുടെയോ നാടുവാഴികളുടെയോ ആസ്ഥാനമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഈ ഗ്രാമത്തിലെ അച്ചത്തുകോണം, തേവരക്കോട്, വെളിയാംകോട്, ചീനിവിള, കലമ്പാട്ടുമല എന്നിവിടങ്ങളില്‍ ഗിരിവര്‍ഗ്ഗക്കാരും കൈനിക്കരയില്‍ സാമ്പവസമുദായക്കാരും ഉണ്ടായിരുന്നു. വാസ്തുശില്പചാതുരി വിളിച്ചറിയിക്കുന്ന നിരയും വീടും കൈനിക്കരയില്‍ സാമ്പവസമുദായക്കാര്‍ക്കുണ്ടായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ആഭ്യന്തരകലഹമുണ്ടായതിനെത്തുടര്‍ന്ന് പലായനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഈ ഗ്രാമത്തിലും ഒളിവില്‍ തങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു മലകളും കുറ്റിക്കാടുകളും നിറഞ്ഞുനിന്നിരുന്ന ഈ ഗ്രാമത്തില്‍ മലമ്പനി, വസൂരി, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ അന്നത്തെ ജനങ്ങളെ നിരന്തരം വേട്ടയാടിയിരുന്നു. മലമ്പനിചികിത്സയ്ക്കുള്ള ആശുപത്രി ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഗ്രാമത്തിലാകെ അശാന്തിയും അക്രമവും പടര്‍ന്നു പിടിച്ചു. ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് മഹാരാജാവ് ഉത്തരവിട്ടത് 1907-ലാണ്. പക്ഷെ യാഥാസ്ഥിതികര്‍ ഹരിജനങ്ങളെ സ്കൂളില്‍ കയറാന്‍ അനുവദിച്ചില്ല. പഞ്ചമി എന്ന പേരുള്ള ഒരു ഹരിജന്‍കുട്ടിയെ ഊരുട്ടമ്പലം സ്കൂളില്‍ പ്രവേശനം നല്‍കിയതിനേത്തുടര്‍ന്ന് സ്കൂള്‍ അശുദ്ധമാക്കിയെന്നു ആരോപിച്ചുകൊണ്ടു യഥാസ്ഥിതികര്‍ സ്കൂളിന് തീയിട്ടു. തുടര്‍ന്നുണ്ടായ ലഹള കെട്ടടങ്ങാന്‍ നാളുകള്‍ വേണ്ടിവന്നു. 1910 കാലത്ത് ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിന് അയ്യന്‍കാളി ഇവിടെ വന്നു അധ:സ്ഥിതരെ സംഘടിപ്പിച്ചതും യാഥാസ്ഥിതകരായ ചിലര്‍ അതിനെ നേരിട്ടതും ചരിത്രരേഖകളാണ്. 1953 -ല്‍ മാറനല്ലൂര്‍ പഞ്ചായത്ത് രൂപികൃതമായി.
ഭരണചരിത്രം
1953-ല്‍ മാറനല്ലൂര്‍ പഞ്ചായത്ത് രൂപീകൃതമായി. 18.8.1953-ല്‍ മൂലക്കോണം ചര്‍ച്ച് കാമ്പൌണ്ടില്‍ വച്ച് ജി.പരമേശ്വരന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് എം.നാരായണന്‍ നായരും, വൈസ് പ്രസിഡന്റ് ജോര്‍ജുമായിരുന്നു. 7 വാര്‍ഡുകളിലായി 8 പേരെ തെരഞ്ഞെടുത്തു. ഒരു ദ്വയാംഗവാര്‍ഡും ഉണ്ടായിരുന്നു. ഹരിജന്‍ മെമ്പറെ ദ്വയാംഗവാര്‍ഡില്‍ നിന്നും തെരെഞ്ഞടുത്തു. അക്കാലത്ത് പഞ്ചായത്തിന് ഒരു സ്കൂള്‍ അനുവദിക്കുകയും സ്കൂള്‍ നടത്തുന്നതിന് സാമ്പത്തികമായി കഴിവില്ലാത്ത സാഹചര്യമായതിനാല്‍ പഞ്ചായത്തുകമ്മിറ്റി സ്കൂള്‍ നടത്തുന്നതിന്റെ അവകാശം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനമുണ്ടായി. അങ്ങനെ സ്കൂള്‍ ഏറ്റെടുത്ത് നടത്തുകയും ഇന്നത്തെ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിന്റെ ആരംഭകാലത്ത് ഇന്നുകാണുന്ന ആയുര്‍വദ ആശുപത്രിയും മെറ്റേണിറ്റി സെന്ററും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് മെറ്റേണിറ്റി സെന്ററായി സ്ഥാപിച്ച ഡിസ്പെന്‍സറിയാണ് പില്‍ക്കാലത്തു പ്രൈമറി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. ആ കാലഘട്ടത്തില്‍ തന്നെ പഞ്ചായത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടവും നിര്‍മ്മിക്കുകയുണ്ടായി. മെറ്റേണിറ്റി സെന്ററിനു വേണ്ടിയുള്ള സ്ഥലം എം.ഭാസ്കരന്‍നായരും, ആയുര്‍വേദ ആശുപത്രിക്കുവേണ്ടിയുള്ള സ്ഥലം കെ.കേശവപണിക്കരും, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുവേണ്ടിയുള്ള സ്ഥലം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായരും കെ.പരമേശ്വരന്‍ നായരും സംഭാവനയായി നല്‍കുകയുണ്ടായി.
വിദ്യാഭ്യാസചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ത്തന്നെ ഈ ഗ്രാമത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുവാന്‍ തുടങ്ങി. ഊരുട്ടമ്പലത്തിലാണ് ആദ്യമായി ഒരു പ്രൈമറിസ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്നു കണ്ടല, അരുവിക്കര പുന്നാവൂര്‍, റസ്സല്‍പൂരം എന്നിവിടങ്ങളില്‍ സ്കൂളുകള്‍ നിലവില്‍ വന്നു. 1910 കാലത്ത് ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിന് അയ്യന്‍കാളി ഇവിടെ വന്നു അധ:സ്ഥിതരെക്കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ യാഥാസ്ഥിതകരായ ചിലര്‍ അതിനെ പല്ലും നഖവും കൊണ്ടു നേരിടാനാണ് ശ്രമിച്ചത്. എരുത്താവൂര്‍ വാര്‍ഡിലെ റസ്സല്‍പുരം പ്രൈമറിസ്കൂള്‍ അമേരിക്കയിലെ റസല്‍ സായിപ്പിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ മിഷനറി സമൂഹമാണ് സ്ഥാപിച്ചത്. വാരിക്കാംപാട്ടുകുടുംബത്തിന്റെ വകയായി ആരംഭിച്ച അരുവിക്കര പുന്നാവൂര്‍ സ്കൂള്‍ കെട്ടിടങ്ങളും സ്ഥലവും കൊല്ലവര്‍ഷം 1123-ല്‍ ഒരു ചക്രം വിലയ്ക്ക് അന്നത്ത മാനേജരായിരുന്ന ഗോപാലപിള്ള സര്‍ക്കാരിനു കൈമാറുകയുണ്ടായി.
സാംസ്കാരികചരിത്രം
സാംസ്കാരികരംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഗ്രാമമാണിത്. ക്ഷേത്രങ്ങളും, ക്രിസ്തീയ ദേവലായങ്ങളും, മുസ്ലീം ആരാധനാലയങ്ങളും ഗ്രാമത്തില്‍ ധാരാളമായി സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടും ഇവിടെ കഴിഞ്ഞുവരുന്നു. കൂവളശ്ശേരി ശിവക്ഷേത്രം, അരുവിക്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം, ദേവീക്ഷേത്രം, അരുവിയോട് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം, ഉണ്ടുവെട്ടി ദേവീക്ഷേത്രം, മണ്ണടിക്കോണം മുത്താരമ്മന്‍ ക്ഷേത്രം, ഇടത്തറ ദേവീക്ഷേത്രം, കണ്ടല ഭദ്രകാളിക്ഷേത്രം, കൊറ്റംപള്ളി ദേവീക്ഷേത്രം, പൊയ്യൂര്‍ക്കാവ് ശാസ്താക്ഷേത്രം, ആനമണ്‍മാടന്‍തമ്പുരാന്‍ ക്ഷേത്രം എന്നിവ അതിപുരാതന ക്ഷേത്രങ്ങളാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് മണ്ണടിക്കോണം ആര്‍.സി.ദേവലായവും ഇസ്ലാം ആരാധനലായങ്ങളില്‍ പഴക്കമേറിയത് കണ്ടല കൊച്ചുപള്ളിയുമാണ്. തൂങ്ങാംപാറയിലെ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയം ഏഷ്യയിലെ തന്നെ ഈ വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ ദേവലായമാണ്. വിശൂദ്ധ കൊച്ചുത്രേസ്യാ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ് ഈ ദേവാലയം. തിരുമുടി ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇസ്ലാംമത പ്രചാരകനായ മാഹീന്‍ അബൂബേക്കര്‍ ഒലിയുള്ള ഹനീഫാതങ്ങള്‍ പോലുള്ള അറബിസഞ്ചാരികള്‍ ഈ പ്രദേശത്ത് വരുകയും ഇവിടെ വച്ച് മരണമടയുകയും ചെയ്തു. അവരുടെ ഖബര്‍ അരുമാളൂര്‍ പള്ളിയില്‍ ഉണ്ട്. ക്ഷേത്രങ്ങളിലെയും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലെയും ഇസ്ലാം ആരാധനാലയങ്ങളിലെയും ഉത്സവങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കാറുണ്ട്. കണ്ടലയാണ് പഞ്ചായത്തില്‍ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിതമായത്. പോങ്ങുംമൂട്ടില്‍ പി.ക്യഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, കൊറ്റംപള്ളി സമദര്‍ശിനി ഗ്രന്ഥശാല, പ്ലാവിള ദേശസേവിനി, റസല്‍പുരം ഗ്രന്ഥശാല, മണ്ണടിക്കോണം പീപ്പിള്‍സ് ഗ്രന്ഥശാല, വെളിയംകോട് നെഹ്റു സ്മാരക ഗ്രന്ഥശാല എന്നിവ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു

മാണിക്കല്‍

മാണിക്കല്‍
സ്ഥലനാമ ചരിത്രം
മാണിക്കല്‍ എന്നാല്‍ മാണിക്കകല്ല് വിളയുന്ന സ്ഥലം എന്നാണര്‍ത്ഥം. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മാണിക്യം, വൈഡൂര്യം തുടങ്ങിയ രത്നക്കല്ലുകള്‍ സുലഭമാണ്. സ്വാതി തിരുനാളിന്റെ കാലത്ത് നാടുവിലവീട്ടിലെ മൂത്തയാളിനെ നാട്ടുപ്രമാണിയെന്ന നിലയില്‍ കേസ്സുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി നിയോഗിക്കപ്പെടുകയും പരപ്പനയപ്പന്‍ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. പരപ്പന്‍ അയ്യപ്പന്റെ കോഡ് എന്നത് പിരപ്പന്‍കോടായി മാറി. കോലിഞ്ചി അഥവാ കോലിയം ധാരാളം ഉള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് കോലിയക്കോടിന് ആ പേരു കൈവന്നത്. നാട്ടിലെ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നത് ഒരു കല്ലിന് സമീപത്തു വച്ചായിരുന്നു. തീര്‍പ്പുകല്‍ എന്നത് തീപ്പുകലായി. വേളാന്‍മാര്‍ ധാരാളം ഉണ്ടായിരുന്ന ഊര് അഥവാ ദേശമാണ് പില്‍ക്കാലത്ത് വേളാവൂര്‍ ആയിമാറിയത്. ആലിന്‍കാടാണ് ആലിയാടായത്.
ഭരണ ചരിത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഭരണ ചരിത്രമാണ് മാണിക്കക്കലിനുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവായി 1729-ല്‍ സ്ഥാനാരോഹണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ, ഭരണ സൌകര്യത്തിനായി രാജ്യത്തെ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ മൂന്നു മുഖങ്ങളായി തിരിക്കുകയും, ഒരോ മുഖത്തേയും വിവിധ മണ്ടപത്തും വാതുക്കലുകള്‍ അഥവാ താലൂക്കുകളുമായി മാറ്റി. ഇപ്രകാരം തിരിക്കപ്പെട്ടതില്‍ നെടുമങ്ങാടു മണ്ടപത്തും വാതില്‍ക്കലിന്റെ ആസ്ഥാനം പിരപ്പന്‍കോടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. മണ്ടപത്തും വാതില്‍ക്കലിന് അധികാരിയായി അന്ന് ഒരു നായര്‍പടയുടെ സൈന്യാധിപനായിരുന്ന കണക്കുചെമ്പകരാമന്‍ പരപ്പന്‍ അയ്യപ്പന്‍ എന്നയാളെയാണു നിയമിച്ചിരുന്നത്. നീതിനിര്‍വ്വഹണത്തിനും കടമപ്പിരിവിന്റെ (കരം) കണക്കുകള്‍ പരിശോധിക്കുവാനുമായി ഒരു കല്‍മണ്ഡപം തീര്‍ത്തിരുന്നു. ഇതിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കല്‍മണ്ഡപത്തെ മണ്ണപക്കല്‍ എന്നാണ് ദേശവാസികള്‍ വിളിച്ചിരുന്നത്. മണ്ണപക്കല്‍ മണ്ണോക്കും പിന്നെ മാണിക്കലുമായിമാറി എന്നാണ് അനുമാനിക്കേണ്ടത്. മണ്ഡപത്തും വാതുക്കലെ അധികാരിയായ പരപ്പന്‍ അയ്യപ്പന്റെ കോടതിയെ ജനങ്ങള്‍ പരപ്പന്റെ കോട് എന്നു വിളിച്ചുവന്നിരുന്നു. ഇതിന്റെ പില്‍ക്കാല രൂപമാണ് പിരപ്പന്‍കോട് എന്ന സ്ഥലനാമം. മണ്ഡപത്തും വാതുക്കലുകളെ തറകളായി പുനര്‍വിഭജിച്ചപ്പോള്‍ മാണിക്കല്‍ 8-ാമത്തെ തറയായിത്തീര്‍ന്നു. തറകള്‍ കാലാന്തരത്തില്‍ പകുതികളായി മാറുകയും പകുതികളുടെ അധികാരത്തെ പാര്‍വ്വത്യമെന്നും അധികാരിയെ പാര്‍വ്വത്യകാരെന്നും അറിയപ്പെട്ടു. ഈ പ്രദേശത്തെ ഏക അഞ്ചലാപ്പീസ് പിരപ്പന്‍കോട്ടായിരുന്നു സ്ഥാപിതമായത്. മണ്ഡപത്തും വാതുക്കലിന്റെ തലസ്ഥാനമായിരുന്നു പിരപ്പന്‍കോട്. പില്‍ക്കാലത്ത് മണ്ഡപത്തും വാതുക്കലുകള്‍ വിഭജിച്ച് പാര്‍വത്യങ്ങളാക്കി. പാര്‍വത്യങ്ങളില്‍ നിന്ന് വിഭജിച്ചുണ്ടാക്കിയതാണ് മേല്‍ക്കങ്ങാണങ്ങള്‍. നെടുമങ്ങാടു മണ്ഡപത്തും വാതുക്കലിന്റെ എട്ടാമത്തെ പാര്‍വത്യമാണ് മാണിക്കല്‍ പകുതികച്ചേരിയായി രൂപാന്തരം പ്രാപിച്ചത്.
ദേശീയപ്രസ്ഥാന പ്രവര്‍ത്തനം
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പല പ്രമുഖരും ഈ പ്രദേശത്തുണ്ടായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ പഞ്ചായത്തില്‍ സംഘടിതമായൊരു ദേശീയ പ്രസ്ഥാനമുണ്ടായിരുന്നില്ല. ഇവിടുത്തെ സമര പോരാളികളില്‍ പ്രമുഖനായിരുന്ന വെമ്പായത്തുകാരനായ തേവലക്കാട്ടില്‍ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ കല്ലറ-പാങ്ങോട് സമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് പില്‍ക്കാലത്ത് ക്ഷയരോഗമൂലം മരണമടയുകയുണ്ടായി. എന്തുകൊണ്ടും പഞ്ചായത്തിലെ ആദ്യത്തെ പൊതുപ്രവര്‍ത്തകനെന്നും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ സംഘാടകനെന്നും വിശേഷിപ്പിക്കാവുന്ന റ്റി.ആര്‍.ത്രിവിക്രമന്‍പിള്ള 1936-ല്‍ ഗാന്ധിജിയെ പിരപ്പന്‍കോടിനു സമീപമുള്ള കോട്ടപ്പുറത്തു കൊണ്ടുവന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനും മരണം വരെ ഗാന്ധിയനുമായിരുന്ന കെ.എന്‍.നായരാണ് പഞ്ചായത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി. സചിവോത്തമ ഷഷ്ടിപൂര്‍ത്തി സ്മാരക സ്ക്കൂളിലെ (ഇന്നത്തെ തിരുവനന്തപുരം സെന്റ് മേരീസ് സ്ക്കൂള്‍) സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റായിരുന്ന ചിറയില്‍ കെ.സൂകുമാരന്‍ നായര്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു 1946-ല്‍ കോലിയക്കോട്ടു നിന്നും വേളാവൂരേക്ക് ജാഥ സംഘടിപ്പിക്കുകയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഈ ജാഥയ്ക്ക് നേതൃത്വം നല്‍കിയവരില്‍ മറ്റൊരാള്‍ കെ.ഷാഹുല്‍ഹമീദ് ആയിരുന്നു.
സാംസ്കാരിക ചരിത്രം
1950-കള്‍ സാംസ്ക്കാരികമായി ഈ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1945-ല്‍ കോലിയക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സരസ്വതി മന്ദിരം ഗ്രന്ഥശാലയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. 1951 മേയ് 31 വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചുവരുന്ന കാലത്താണ് പിരപ്പന്‍കോട് ഒരു റൂറല്‍ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. 1972-ല്‍ ചിറത്തലയ്ക്കല്‍ കേന്ദ്രമാക്കി രാജപ്പന്‍നായര്‍, കെ.ഗോപി, കേശവപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി പുസ്തകം ശേഖരിച്ചു ആരംഭിച്ച ലൈബ്രറിയാണ് വിജ്ഞാന പോഷിണി. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സോമശേഖരന്‍ നായര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേശി 1974 -ല്‍ പ്രവര്‍ത്തനാമാരംഭിച്ച ഗ്രന്ഥശാലയാണ് പ്ലാക്കീഴ് സേമശേഖരന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി. 1951-ല്‍ പിരപ്പന്‍കോട് ക്ഷേത്രത്തിനോടനുബന്ധിച്ച് അയിത്തം നിലനിന്നിരുന്ന കാലത്താണ് പുന്നപുരം പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ പിരപ്പന്‍കോട് അമ്പലക്കുളം കേന്ദ്രമാക്കി  ഡോള്‍ഫിന്‍  ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. 1985-ല്‍ കാഠ്മണ്ടുവില്‍ നടന്ന സാഫ്ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആര്‍.ജയകുമാര്‍ പഞ്ചായത്തിലെ കായികതാരമാണ്. ഇദ്ദേഹം 1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം  ഇങ്ങനെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നപ്പോള്‍ കിഴക്കുഭാഗം സമര കേന്ദ്രമായിരുന്നു. ദേശീയ പ്രസ്ഥാനത്തോടും സമരത്തോടുബന്ധിച്ച് പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍ തുടങ്ങിയവര്‍ക്ക് ഈ പ്രദേശങ്ങളില്‍ ഒളിസങ്കേതം ഒരുക്കിയിരുന്നു. 1951-ലെ പിരപ്പന്‍കോട് ഹൈസ്ക്കുള്‍ സമരം നടക്കുമ്പോള്‍ തന്നെ കന്യാകുളങ്ങര ഫോറസ്റ്റ് റെയിന്‍ഞ്ചാഫീസ് ഗ്രൌണ്ടിലുണ്ടായ വിദ്യാര്‍ത്ഥി മര്‍ദ്ദനവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ബഹുജന പ്രക്ഷോഭങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കും ആക്കം കൂട്ടി

മണമ്പൂര്‍

മണമ്പൂര്‍

ഭരണചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്ന മണമ്പൂര്‍ അധികാരം മുതല്‍ ഇന്നത്തെ മണമ്പൂര്‍ വില്ലേജ് വരെയുളള ഭരണ ഘടകങ്ങളുടെ ആസ്ഥാനം ഇന്നത്തെ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെയാണ്. കരമായി പിരിച്ചിരുന്ന നെല്ല് സൂക്ഷിക്കുവാനുളള വലിയ അറകളും മുന്‍പ് ഈ കെട്ടിടത്തോടനുബന്ധിച്ചുണ്ടായിരുന്നു. ഒറ്റൂര്, മണമ്പൂര്‍ പകുതികള്‍ ചേര്‍ന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കെ.ആര്‍.ഗോപാലകൃഷ്ണ കുറുപ്പായിരുന്നു. 77-ല്‍ മണമ്പൂര്‍ വില്ലേജ് മണമ്പൂര്‍ പഞ്ചായത്തായപ്പേള്‍ മണമ്പൂര്‍ പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ശ്രീ. ഹബീബ് മുഹമ്മദായിരുന്നു.
സാംസ്കാരികചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. ഐതിഹ്യമെന്തായാലും ശിവകരമായ ഒരന്തരീക്ഷം ഈ ഗ്രാമത്തിനുണ്ട്. ഇതാകട്ടെ വിജ്ഞാനത്തിന്റെയും കലയുടെയും സ്വാധീനത്തില്‍ നിന്നും ലഭിച്ചതാണ്. കുടിപ്പളളിക്കൂടങ്ങളിലുടെ സംസ്കൃതം പകര്‍ന്നു നല്‍കി നാടിനെ സംസ്ക്കാര സമ്പന്നമാക്കുന്ന പ്രക്രിയ ഇവിടെ പണ്ടുമുതലേ നടന്നിരുന്നു. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. സംസ്കൃതത്തിന്റെ പാരമ്പര്യം നിലനിന്നതു കൊണ്ടാകാം ധാരാളം വൈദ്യന്മാരും ഈ ഗ്രാമത്തിലുണ്ടായിരുന്നു. ശിവാനന്ദന്‍ വൈദ്യര്‍, രാമകൃഷ്ണന്‍ വൈദ്യര്‍, ദാമോദരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പാരമ്പര്യ ആയൂര്‍വേദ ചികിത്സാ രംഗത്തെ പ്രഗല്‍ഭരായിരുന്നവരാണ്. ഈ ഗ്രാമത്തിലെ എടുത്തുപറയത്തക്ക സാമൂഹികാസ്തികളില്‍ പലതും കഴിഞ്ഞ തലമുറയിലെ ഉദാരമതികളും, സേവന തല്‍പരരുമായ അനേകം പേരുടെ ഔദാര്യത്തിന്റെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി രൂപം കൊണ്ടതാണ്. കവലയൂര്‍ ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പോലും ഇങ്ങനെ ലഭിച്ചതാണ്. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും നിലനിര്‍ത്താനും വേണ്ടിയുളള കൂട്ടായ ശ്രമങ്ങള്‍ അനൌപചാരിക രംഗത്തും നടന്നിട്ടുണ്ട്. സാക്ഷരതാ സമിതികളും, നിശാ പാഠശാലകളും രൂപീകരിച്ച് രാത്രിയും പകലുമായി കഴിഞ്ഞ തലമുറയിലെ പലരും ഈ ഗ്രാമത്തില്‍ വിദ്യയുടെ വെളിച്ചം പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പാരമ്പര്യത്തോടൊപ്പം സമ്പന്നമായ ഒരു കലാ പാരമ്പര്യവും ഇവിടെ നിലനിന്നിരുന്നു. പെരുംകുളം കേന്ദ്രമാക്കി ഒരു നാടക സമിതി വളരെ പണ്ടുമുതലേ പ്രവര്‍ത്തിച്ചിരുന്നു. കാക്കാരിശ്ശി നാടകാവതരണത്തില്‍ പേരുകേട്ട ഗോപാലനാശാന്‍ ഇവിടെയുളള വ്യക്തിയായിരുന്നു. ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ അദ്ദേഹം അവതരിപ്പിച്ച നാടകത്തില്‍ സംപ്രീതയായി റാണി അദ്ദേഹത്തിന് നെടുമങ്ങാട് വസ്തുവകകളും മറ്റും നല്‍കി ആദരിച്ചുവത്രെ. മണമ്പൂര് വേടന്‍വിള കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സേവാ സമിതി എന്ന കലാ സമിതിയും കലാ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. കെ.പി.എ.സി-യിലെ പ്രധാനിയായിരുന്ന സി. നാരായണ പിളളയുടെ നേതൃത്വത്തില്‍ മുല്ലപ്പളളിക്കോണം നാരായണപ്പണിക്കര്‍, വേടന്‍വിള കൃഷ്ണന്‍, ശ്രീധരന്‍ പിളള സാര്‍, വി.കെ. സദാനന്ദന്‍, വി.കെ. സുകുമാരന്‍, ഗോവിന്ദപ്പിളള ടൈലര്‍, തെഞ്ചരിക്കോണം നീലകണ്ഠ പിളള എന്നിവരടങ്ങുന്ന സമിതി പ്രഹസനങ്ങള്‍ ഉള്‍പ്പെടെ ധാരാളം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. കവലയൂരിലുളള വൈ.എം.എ എന്ന സംഘടനയും ഈ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പട്ടികജാതിക്കാര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശമായ മലവിളയില്‍ ഈശ്വരന്‍ എന്നാരാളിന്റെ നേതൃത്വത്തില്‍ ഒരു സാംസ്കാരിക രംഗം പ്രവര്‍ത്തിച്ചിരുന്നു. കമ്പടിക്കളി, താനായിവട്ടം, തിരുവാതിര, കാക്കാരിശ്ശി നാടകം, പടയണി, എന്നീ കലാരൂപങ്ങള്‍ ഈ സമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു. “ശ്രീഹരിശ്ചന്ദ്ര” എന്ന നാടകം അനവധി സദസുകളില്‍ അവതരിപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി ഗോപാലന്‍ വാദ്ധ്യാര്‍, ബാപ്പൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. ഇവ കൂടാതെ മണമ്പൂര്, കുറട്ടുമൂല എന്നിവിടങ്ങളില്‍ നിശാ പാഠശാലകളും പ്രവര്‍ത്തിച്ചിരുന്നു. 1943-ല്‍ നീറുവിള കേന്ദ്രീകരിച്ച് രൂപം കൊണ്ട ഒരു സാംസ്കാരിക കേന്ദ്രമാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ ഗ്രന്ഥശാല. മുല്ലപ്പളളിക്കോണത്ത് രാമന്‍ നാരായണപിളള  സംഭാവന ചെയ്ത സ്ഥലത്ത് കിളിമാനൂര്‍ കൊട്ടാരത്തിന്റെ സഹായത്താല്‍ നിര്‍മ്മിച്ച ഗ്രന്ഥശാലയാണ് ഇത്. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം മൂലമാകാം ഈ ഗ്രാമത്തിന്റെ ചിലയിടങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രസ്ഥാനവും ഉയര്‍ന്നുവരാന്‍ തുടങ്ങി. വേടന്‍വിള കേന്ദ്രമാക്കി നിലനിന്നിരുന്ന സേവാ സമിതി എന്ന സംഘടന ഒരു ഗ്രന്ഥശാലയ്ക്കു വേണ്ടി ശ്രമിക്കുകയും അങ്ങനെ 1943-ല്‍ കിളിമാനൂര്‍ കൊട്ടാരത്തിന്റെ സാമ്പത്തിക സഹായത്തോടെ അവിടെ ഒരു ഗ്രന്ഥശാല രൂപംകൊളളുകയും ചെയ്തു. ഇതാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാല. കവലയൂരില്‍ സ്ഥിതി ചെയ്യുന്ന വൈ.എം.എ ഗ്രന്ഥശാലയും ഗ്രാമത്തിലെ പഴക്കംചെന്ന ഗ്രന്ഥശാലയാണ്. ഭൂവിനിയോഗത്തെപ്പറ്റിയാണെങ്കില്‍ ഭൂമിയുടെ സിംഹഭാഗവും ബ്രാഹ്മണര്‍, നായന്‍മാര്‍, മറ്റു സമുദായങ്ങളിലെ ഒരു ചെറുവിഭാഗക്കാര്‍ എന്നിവരുടെ കൈകളിലായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും നാമമാത്ര ഭൂവുടമകളോ ഭൂരഹിതരോ ആയിരുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പില്‍ വരികയും, കുടികിടപ്പവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തതിനു ശേഷമാണ് പട്ടികജാതിയില്‍പ്പെട്ട ഒരു വലിയ വിഭാഗം തുണ്ടുഭൂമിയുടെ ഉടമസ്ഥരായത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കാര്‍ഷിക സമരങ്ങളോ, ജാതിവിരുദ്ധ പ്രക്ഷോഭങ്ങളോ ഈ ഗ്രാമത്തില്‍ നടന്നതായി അറിവില്ല. എന്നാല്‍ പുരോഗമനപരവും നവോത്ഥാനപരവുമായ ഒരു കാഴ്ചപ്പാട് ഗ്രാമത്തില്‍ വളര്‍ന്ന് വരുന്നുണ്ടായിരുന്നു. 1930 കളിലാണ് ഈ ഗ്രാമം ദേശീയ പ്രസ്ഥാനത്തിന്റെ ധാരയിലേയ്ക്ക് വരുന്നത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി 1939-ല്‍ ആറ്റിങ്ങലില്‍ ഡോ.എന്‍.എസ്.പിളളയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരത്തില്‍ ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി സ്ക്കൂളുകള്‍ സ്വകാര്യ മേഖലയില്‍ ആരംഭിക്കുകയും പിന്നീട് തികഞ്ഞ ഔദാര്യത്തോടെ അത് ഗവണ്‍മെന്റിന് വിട്ടുകൊടുക്കാന്‍ സന്മനസ് കാട്ടുകയും ചെയ്തവര്‍ ഈ ഗ്രാമത്തില്‍ കുറവല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തൊഴില്‍ സമരങ്ങള്‍ വലുതായൊന്നും നടന്നിട്ടില്ലെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാനുളള അപൂര്‍വ്വമായ ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇവിടെ വ്യാപകമായി ഉണ്ടായിരുന്ന കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാനുളള ശ്രമമാണിതില്‍ ശ്രദ്ധേയം. വാസുദേവപ്പണിക്കര്‍, രാമകൃഷ്ണന്‍ വൈദ്യന്‍, ശിവാനന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “തൊഴിലാളിസംഘം” കൈത്തറി തൊഴിലാളികള്‍ക്കായുളള ഗ്രാമത്തിലെ ആദ്യത്തെ സംഘടനയായിരുന്നു. അമ്പലങ്ങളും, പളളികളും, മദ്രസകളും, കാവുകളും, കുളങ്ങളും ധാരാളം ഉളള ഗ്രാമമാണ് മണമ്പൂര്. ഈ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളായ മണമ്പൂര്, കവലയൂര് എന്നിവിടങ്ങളില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവങ്ങളില്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പങ്കെടുത്തുവരുന്നു. 1977-ല്‍ പഞ്ചായത്ത് പുനര്‍ വിഭജനം നടക്കുന്നതുവരെ മീങ്ങോട് സെന്റ് സെബാസ്റ്യന്‍ ചര്‍ച്ച് ഈ പഞ്ചായത്തിലായിരുന്നു. ഗ്രാമീണര്‍ മുഴുവന്‍ പങ്കെടുത്തുകൊണ്ട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍ ഇവിടെ നടന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കടുവായില്‍ ജുമാ മസ്ജിദ്. ഇവിടെ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ എത്താറുണ്ട്. ഈ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മുസ്ലീം പളളി, ക്രിസ്തീയ പളളി, ഹിന്ദുക്കളുടെ ചെറു ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവ അടുത്തടുത്തായി മത സൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നിലകൊളളുന്നു.

മലയിന്‍കീഴ്

മലയിന്‍കീഴ്

സ്ഥലനാമചരിത്രം
മലയിന്‍കീഴ് ഗ്രാമവാസികളുടെ ഗ്രാമദേവനായ എള്ളുമല ഭൂതത്താന്റെ അധിവസിക്കുന്ന സ്ഥലമായി കരുതി ആരാധിക്കപ്പെടുന്ന മലയുടെ കീഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് മലയിന്‍കീഴ് എന്ന സ്ഥലനാമം ലഭിച്ചതെന്നാണു പ്രബലമായ ഐതീഹ്യം. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന സ്ഥലം മാര്‍ത്താണ്ഡേശ്വരം എന്നും, ദേവപ്രീതിയ്ക്കായി തലയറുത്തു ബലി നടത്തിയിരുന്ന ബലിയറത്തല എന്ന സ്ഥലം പില്‍ക്കാലത്ത് വലിയറത്തലയെന്നും, മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഒളിവില്‍ പാര്‍ക്കുവാന്‍ സൌകര്യം ചെയ്തുകൊടുത്ത ചടച്ചിമാര്‍ത്താണ്ഡപിള്ളയ്ക്ക്, രാജാവ് കരമൊഴിവായി പതിച്ചുനല്‍കിയ ഭൂമിയായ മണപ്പുറത്തെ കുഴിമണ്‍മഠം ഇപ്പോള്‍ കഴിമഠം എന്നും അറിയപ്പെടുന്നു. തിരുവല്ലയില്‍ നിന്നു ഈ പ്രദേശത്തെത്തിയ ആയോധനഗുരുവായ കല്ലാന്താകില്‍ ഗുരുക്കള്‍ തച്ചോട്ടുകാവിലെ മച്ചിനാട് താമസിച്ചിരുന്നു. ധര്‍മ്മരാജാവ് ഇവര്‍ക്ക് കരം ഇളവുചെയ്തു ഭൂമി നല്‍കിയിരുന്നു. മൂക്കുന്നിമലയ്ക്കും എള്ളുമലയ്ക്കും മധ്യേയുള്ള പ്രദേശമായതുകൊണ്ടാണ് ആ പ്രദേശത്തിന് മച്ചേല്‍ എന്നു പേരു ലഭിച്ചതെന്ന് കേള്‍ക്കുന്നു. വഴിയാത്രക്കാര്‍ക്ക് അന്തിയുറങ്ങാനുള്ള വഴിയമ്പലം സ്ഥിതി ചെയ്തിരുന്നയിടമാണ് അന്തിയൂര്‍കോണം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്.
സാംസ്കാരികചരിത്രം
മറ്റെവിടുത്തെയുംപോലെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ പ്രകടമായുണ്ടായിരുന്ന പ്രദേശമായിരുന്നു മലയിന്‍കീഴ്. കൊല്ലവര്‍ഷം 1092-ല്‍ (1917) ആനപ്പാറയ്ക്കു സമീപമുള്ള പരന്ന വിസ്തൃതമായ തണ്ണിപ്പാറയില്‍ അയിത്തജാതിക്കാരേയും കൂട്ടിയിരുത്തി ഈ പ്രദേശത്തെ ആദ്യത്തെ പന്തിഭോജനം നടത്തുകയുണ്ടായി. പില്‍ക്കാലത്ത് ഇതൊരു ചരിത്രസംഭവമായി രേഖപ്പെടുത്തപ്പെടുമെന്ന് കരുതിയിട്ടല്ല അന്നിങ്ങനെയൊക്കെ സംഘടിപ്പിക്കപ്പെട്ടത്. മറിച്ച് അന്നത്തെ ജനതയുടെ ഉയര്‍ന്ന സാംസ്കാരികബോധത്തിനു നിദാനമെന്ന നിലയില്‍ വേണം ഈ സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടത്. തച്ചോട്ടുകാവ് പുത്തന്‍വീട്ടില്‍ സ്വാമിശിവശങ്കര്‍ജിയും, മണപ്പുറത്ത് പുകഴനെല്ലൂരില്‍ അധ്യാപകനായിരുന്ന കെ.രാഘവന്‍നായരും മറ്റുമായിരുന്നു, ജാതിയുടെ പേരില്‍ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരത്തിനും എതിരായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം മലയിന്‍കീഴിലുള്ള സ്വന്തം ചായക്കടയില്‍ ഹരിജനങ്ങളെ കയറ്റി ഇരുത്തി ചായയും പലഹാരങ്ങളും നല്‍കിയ പ്രമുഖസ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാറാകോണം കൃഷ്ണമംഗലത്ത് പി.ഗോപിനാഥന് യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. 1910-ലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഊരൂട്ടമ്പലം സ്കൂളില്‍ ഹരിജന്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചതിന്റെ പേരില്‍ യാഥാസ്ഥിതികരായ ചില സവര്‍ണ്ണര്‍ സ്കൂള്‍ തീവെച്ചുനശിപ്പിക്കുകയുണ്ടായി. പിന്നീട് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അതേ സ്കൂളില്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയത് അയിത്തത്തിനെതിരായ മറ്റൊരു പ്രധാന സംഭവമാണ്. കൊല്ലവര്‍ഷം 1090-ല്‍ മലയിന്‍കീഴ് പനവിളാകത്ത് വീടിന്റെ പടിപ്പുരയില്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ കൂടിയിരുന്നു പത്രംവായിക്കുക പതിവായിരുന്നു. മലയാളരാജ്യം, മലയാളി തുടങ്ങിയ പത്രങ്ങളാണ് ഈ പ്രദേശത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതായി കേള്‍ക്കുന്നത്. വായനക്കാര്‍ പിന്നീട് പുസ്തകങ്ങള്‍ വരുത്തി പരസ്പരം കൈമാറി വായിക്കാനാരംഭിച്ചു. ഇന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ പ്രമുഖ ഗ്രന്ഥശാലകളിലൊന്നായ മലയിന്‍കീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല അങ്ങനെ അവിടെ നിന്ന് ആരംഭിച്ചതാണ്. ആദ്യമായി ഘടികാരം സ്ഥാപിച്ചത് ഇവിടെയായിരുന്നു. കാളവണ്ടിയും യാത്രയ്ക്കുപയോഗിക്കുന്ന വില്ലുവണ്ടികളുമാണ് അക്കാലത്തുണ്ടായിരുന്നത്. വില്ലുവണ്ടി ഉന്നതന്മാര്‍ മാത്രം സാധാരണ ഉപയോഗിച്ചുപോന്നിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിപണനം നടത്തിയിരുന്നത് മേപ്പുക്കടയിലും കൃഷ്ണമംഗലം ചന്തയിലുമായിരുന്നു. കൃഷ്ണമംഗലം ചന്തയുടെ പഴയ പേര് ചുടുകാട്ടില്‍ കട എന്നായിരുന്നു. മുമ്പ് ഒരു ചുടുകാടായിരുന്ന സ്ഥലമായിരുന്നു അവിടം. പൊന്നറ ശ്രീധര്‍, പരുത്തിപള്ളി അച്യുതന്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ ഈ പ്രദേശത്തുനിന്നും പതിനെട്ടു പേര്‍ പങ്കെടുത്തിരുന്നു. മലയിന്‍കീഴ് കോവിച്ചക്കോണത്ത് രാഘവന്‍പിള്ളയുടെ വീട്ടില്‍ കോണ്‍ഗ്രസ്സ് യോഗം നടക്കുമ്പോള്‍ കൂലി പോലിസിന്റെ ആക്രമണം ചെറുക്കുന്നതിന് (ആംഗ്ലോ ഇന്ത്യനായ ശിംശോന്‍ ആയിരുന്നു യോഗം കലക്കുവാന്‍ അഞ്ചുരൂപ കൂലിപ്പടയെ നയിച്ചിരുന്നത്) ഈ പ്രദേശത്തെ ഹരിജനങ്ങളായിരുന്നു കാവല്‍ നിന്നത്. മലയിന്‍കീഴിലെയും സമീപപ്രദേശങ്ങളിലേയും നാനാജാതിമതസ്ഥരായ ആള്‍ക്കാള്‍ ഒത്തുചേര്‍ന്ന് മലയിന്‍കീഴ് ആറാട്ട് ആചരിച്ചുവന്നിരുന്നത് ഇന്നും അതേപടി തുടര്‍ന്നുവരുന്നു. കുംഭമാസത്തിലെ കൊയ്ത്തു കഴിഞ്ഞു, മച്ചേല്‍ താന്നിയറത്തല ഏലായില്‍ വേണിയത്ത് നടയില്‍ പച്ചപന്തലു കെട്ടി കാളിയൂട്ട് നടത്തിയിരുന്നു. പിന്നീട് ഇവിടം മച്ചേല്‍ ദേവീക്ഷേത്രമായി മാറി. കാളിയൂട്ടിനോടനുബന്ധിച്ച് തോറ്റംപാട്ട്, വിളക്കുകെട്ടുകളി, കമ്പടികളി, ഉറിയടി, തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളിലും നിലവിലിരുന്നു.

മടവൂര്‍

മടവൂര്‍

സാമൂഹ്യ-സംസ്കാരിക ചരിത്രം
 മഠങ്ങളുടെ ഊരാണ് മടവൂരായതെന്നാണ് സ്ഥലനാമചരിത്രം. മാണ്ഡ്യവന്‍ എന്നാരു മുനി പൂജാദികര്‍മ്മങ്ങള്‍ക്കുവേണ്ടി നിരവധി ബ്രാഹ്മണരെ ഇവിടെ കുടിയിരുത്തുകയും അവരുടെ താമസത്തിന് നാടിന്റെ ചില ഭാഗങ്ങളില്‍ ഒട്ടനവധി മഠങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവത്രെ. 1953-ലാണ് മടവൂര്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നായരായിരുന്നു. പുരാതനകാലം മുതല്‍തന്നെ പ്രഗത്ഭരായ കൃഷിക്കാര്‍, സംസ്കൃതപണ്ഡിതര്‍, വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ തുടങ്ങിയ ധാരാളം പ്രതിഭകള്‍ ജീവിച്ചിരുന്ന നാടാണ് മടവൂര്‍. പണ്ടുമുതലേ കിളിമാനൂര്‍കൊട്ടാരവുമായി വളരെയടുത്ത ബന്ധമുള്ള നാടായിരുന്നു ഇത്. കൊട്ടാരമധികാരികളുടെ വര്‍ദ്ധിച്ച കരംപിരിവിനെതിരായും ജന്മിത്വത്തിനെതിരായും സംഘടിതമായ ജനകീയപ്രക്ഷോഭങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും അതിന്റെ ഭാഗമായി നടന്ന കടയ്ക്കല്‍വിപ്ലവം, കാര്‍ഷികസമരങ്ങള്‍ എന്നിവയിലും ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. പണ്ടുകാലത്ത് മടവൂര്‍ പഞ്ചായത്തില്‍ നിറയെ കാടുകളുണ്ടായിരുന്നു. തേക്ക്, ഈട്ടി തുടങ്ങിയ തടിത്തരങ്ങളും സുലഭമായിരുന്നു. ഏതാനും ചില സര്‍പ്പക്കാവുകളാണ് അവശേഷിക്കുന്ന ജൈവവൈവിധ്യപ്രദേശങ്ങളായി ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നത്. ആദ്യകാലത്ത് മടവൂര്‍-പള്ളിക്കല്‍ എന്നായിരുന്നു ഈ പഞ്ചായത്തിന്റെ പേര്. പില്‍ക്കാലത്ത് 1977-ല്‍ മടവൂര്‍ പഞ്ചായത്ത് വിഭജിച്ചാണ് പള്ളിക്കല്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് ഒരു കാര്‍ഷികമേഖലയാണ്. 70% ജനങ്ങളും കൃഷിപ്പണി ചെയ്തു ജീവിക്കുന്നു. മറ്റു തൊഴിലുകളില്‍ പ്രധാനപ്പെട്ടവ കൈത്തറിനെയ്ത്ത്, കശുവണ്ടി, അടയ്ക്ക, കൊപ്ര, കുരുമുളക് മുതലായ കാര്‍ഷികവിഭവങ്ങളുടെ സംഭരണം, സംസ്കരണം, വിതരണം എന്നിവയാണ്. തൃക്കുന്നത്ത് കളരിയില്‍ ദേവീ ക്ഷേത്രം, ആനക്കുന്നും ക്ഷേത്രം, കൃഷ്ണന്‍കുന്നു ക്ഷേത്രം, ഞാറയില്‍ക്കോണം, മടവൂര്‍ മൂസ്ലീംപള്ളികള്‍, വലിയകുന്നില്‍ ക്രിസ്ത്യന്‍പള്ളി, മണ്ടയ്ക്കാട്ക്ഷേത്രം, തെറ്റിക്കുഴിക്ഷേത്രം, കുരിശ്ശോട്ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.