Saturday, 24 September 2011

ചേലക്കര

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പഴയകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ആല്‍ തുടങ്ങിയ ധാരാളം ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നുവത്രെ. ചേലമരങ്ങളുള്ള കര എന്ന പ്രയോഗത്തില്‍ നിന്നാണ് ചേലക്കര എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നു. പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.കുലശേഖരവര്‍മ്മയുടെ സഹോദരീപുത്രനും പെരുമ്പടപ്പ് സാമൂതിരിയുടെ മകനുമായ ഒരു രാജാവാണ് പെരുമ്പടപ്പ് സ്വരൂപത്തിന് രൂപം കൊടുത്തത്. അദ്ദേഹമായിരുന്നു കേരളത്തിലെ ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം പൊന്നാനി താലൂക്കിലെ വന്നരിയിലുള്ള പെരുമ്പടപ്പില്‍ തന്നെ ആയിരുന്നു. പില്‍ക്കാലത്ത് പെരുമ്പടപ്പ് സ്വരൂപം കൊച്ചിയിലേക്ക് ആസ്ഥാനം മാറുകയും കൊച്ചിരാജ്യം രൂപമെടുക്കുകയും ചെയ്തു. ചേലക്കര മുമ്പ് കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു താലൂക്കായിരുന്നു.ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ്,ടിപ്പുസുല്‍ത്താന്‍ മുണ്ടൂര്‍ക്കര പാലിയം പിടിച്ചടക്കാന്‍ ചേലക്കയിലൂടെ പടയോട്ടം നടത്തുകയുണ്ടായി. ചേലക്കര പഞ്ചായത്തുള്‍പ്പെടുന്ന പഴയന്നൂര്‍ പ്രദേശത്തിനുമുണ്ട് പഴയൊരു ചരിത്രം.പഴയ തഞ്ചാവൂര്‍ രാജവംശത്തെ കൊങ്ങന്മാര്‍ അവരുടെ കൊട്ടാരത്തിലെ മധുവിഭാഗ തലൈവന് ജന്മാവകാശം നല്‍കിയ സ്ഥലമാണ് ഇവിടമെന്നും പറയപ്പെടുന്നു. മധുവില്‍പനക്കാരന് പഴയനെന്നാണ് തമിഴില്‍ പറയുക. ഇങ്ങനെ പഴയനു ജന്മാവകാശമായി നല്‍കിയ ഈ ഊരിന്റെ പേര് തുടര്‍ന്ന് പഴയന്നൂര്‍ എന്നായിമാറി എന്നാണ് സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തുള്ള ഭൂസ്വത്തുക്കള്‍ ന്യൂനപക്ഷം വരുന്ന ഭൂവുടമകളുടേയും ക്ഷേത്ര കോയ്മകളുടേയും അധീനതയിലായിരുന്നു. തിരുവില്വാമലക്ഷേത്രം, അന്തിമഹാകാളന്‍കാവു, കാളിയറോഡ് പള്ളിയാറം, യാക്കോബ സുറിയാനി പളളി, കത്തോലിക്കപ്പളളി, തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഏക അഹമ്മദീയ മുസ്ളീം പള്ളിയായ വല്ലിങ്ങപ്പാറ പള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങള്‍. ഈ ദേവാലയങ്ങളോടനുബന്ധിച്ച്, അരങ്ങേറാറുള്ള ഉത്സവങ്ങളിലും പെരുന്നാളുകളിലും പൂരങ്ങളിലും ജാതി-മത ഭേദമെന്യേ പ്രദേശവാസികള്‍ മുഴുവന്‍ പങ്കെടുക്കുന്നു. പഴയകാലത്ത് ഇവിടം തിരുവാതിര, കൈകൊട്ടിക്കളി, പുള്ളുവന്‍പാട്ട്, കോലടിക്കളി, കൊയ്ത്തുപാട്ട്, വെള്ളാട്ട്, കളമെഴുത്ത്, കാളകളി, തോല്‍പ്പാവക്കൂത്ത്, ചോഴി, കാളവേല, പൂതന്‍, തെയ്യം, തിറ, പാക്കനാര്‍ക്കൂത്ത്, പരിശമുട്ടുക്കളി, ഉടുക്കുപാട്ട്, പാക്കനാര്‍ പാട്ട്, ഓണത്തല്ല് എന്നിങ്ങനെയുള്ള പാരമ്പര്യകലാരൂപങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. കേരളത്തിലെ സുപ്രസിദ്ധ മുസ്ളീം ദേവാലയങ്ങളാണ് കാളിയാറോഡ് പള്ളി ജറാം, മധ്യകേരളത്തിലെ പേരുകേട്ട ഒരു ഹൈന്ദവാരാധനാകേന്ദ്രമാണ് അന്തിമഹാകാളന്‍ കാവ് ക്ഷേത്രം. വെങ്ങാളല്ലൂര്‍ ശിവക്ഷേത്രം, ചേലക്കര ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ക്ഷേത്രങ്ങള്‍. 1805-ന് സ്ഥാപിക്കപ്പെട്ട പ്രാചീന ക്രിസ്ത്യന്‍ പള്ളിയാണ് യാക്കോബായ സുറിയാനിപള്ളി. ചെറുതുരുത്തിയിലും, തിരുവില്വാമലയിലും, ചേലക്കരയിലും, പഴയന്നൂരും, പാഞ്ഞാളും പഴയകാലത്ത് പേരുകേട്ട ആയൂര്‍വ്വേദ ആചാര്യന്മാര്‍ രോഗചികിത്സ നടത്തിയിരുന്നു. ചേലക്കരയിലെ നാട്ട്യന്‍ചിറയിലുണ്ടായിരുന്ന ഉഴിച്ചില്‍ വിദഗ്ദ്ധന്മാരുടെ സേവനവും ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. മാറാരോഗങ്ങള്‍ പോലും ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്നു. ചെമ്മാട്ടുമാധവന്‍ നായര്‍, രാമചന്ദ്രയ്യര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തില്‍ നിന്നും ദേശീയസ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. 1940-ലാണ് ഈ പഞ്ചായത്തില്‍ ആദ്യത്തെ ഗ്രാമീണവായനശാലയായ ചേലക്കര ഗ്രാമീണവായനശാല ആരംഭിച്ചത്. തൃശൂര്‍-തിരുവില്വാമല റോഡാണ് ഈ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. ഇരുനൂറു വര്‍ഷം പഴക്കമുള്ള ചേലക്കരയിലെ ശനിയാഴ്ച ചന്ത പ്രസിദ്ധമാണ്.1929-ല്‍ കോന്തസ്വാമി പ്രസിഡന്റായി പ്രഥമ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വന്നു.1953-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുകയും നമ്പ്യാത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസിഡന്റായിക്കൊണ്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി അധികാരത്തിലേറുന്നത്.

കാര്‍ഷികചരിത്രം
ഈ പ്രദേശത്തെ സമ്പദ് വ്യസ്ഥയുടെ നട്ടെല്ല് കാര്‍ഷികമേഖലയാണെന്നു പറയാം. കാര്‍ഷികരംഗത്ത് പണ്ടുമുതലേ നെല്‍കൃഷി തന്നെയാണ് ഒന്നാം സ്ഥാനത്ത്.തൃശൂര്‍ ജില്ലയില്‍ വിശാലമായ പാടശേഖരങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയുന്ന ചില പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം.തൃശ്ശൂര്‍ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീര്‍ത്തും അര്‍ഹിക്കുന്ന പ്രദേശമാണിവിടം. ചേലക്കര പഞ്ചായത്തില്‍ ധാരാളം തോടുകളും കുളങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ചേലക്കര പഞ്ചായത്തുപ്രദേശത്ത് അസുരന്‍കുണ്ട് എന്ന ജലസേചനപദ്ധതി നെല്‍കൃഷിയ്ക്ക് സഹായകമാവുന്നുണ്ട്. 1948-ല്‍ കൊച്ചിനാട്ടുരാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ടി.കെ.നായര്‍ നടപ്പിലാക്കിയതും ഇന്നും പ്രചാരത്തിലുള്ളതുമായ പാമ്പാടി ശുദ്ധജല വിതരണ പദ്ധതി, ചെറുതുരുത്തിയിലേയും ചേലക്കരയിലേയും ശുദ്ധജല വിതരണപദ്ധതികള്‍ എന്നിവ എടുത്തുപറയാവുന്നതാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് കാര്‍ഷിക ഉല്‍പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ് കൂടുതല്‍ ഉള്ളത്. മലകള്‍, ചീരക്കുഴി പോലുള്ള നദീപ്രവാഹങ്ങള്‍, രാക്ഷസപാറകള്‍, മലയുടെയും നദിയുടെയും ഇടയ്ക്കുള്ള വിശാലപാടശേഖരങ്ങള്‍, ഒലിച്ചിയും കണ്ടംചിറയും പോലെയുള്ള വിസ്തൃതതടാകങ്ങള്‍, തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, കാവുകള്‍, കുളങ്ങള്‍, വിശാലമായ കൃഷിയിടങ്ങള്‍ എന്നിവയൊക്കെചേര്‍ന്ന് പ്രകൃതിരമണീയമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്.

No comments:

Post a Comment