Thursday, 22 September 2011

കുളത്തൂര്‍

കുളത്തൂര്‍

ദേശചരിത്രം
പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായ ശ്രീ.ആന്റണീ നാടാരുടെയും സ്വാതന്ത്യസമരസേനാനി ആയിരുന്ന ശ്രീ. ഗാന്ധിവിലാസം കൃഷ്ണന്‍ നായരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ സാമൂഹികമുന്നേറ്റത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ 12 വാര്‍ഡില്‍ മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും 1 വാര്‍ഡ് ഭാഗീകമായും തീരപ്രദേശത്താണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.  മാത്രമല്ല,  ഇവിടെനിന്നുളള മത്സ്യമാണ് നെയ്യാറ്റിന്‍കര താലുക്കിലെ വിവിധഭാഗങ്ങളില്‍ ലഭിക്കുന്നത്. കുളത്തൂര്‍ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്താണ് പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്നത്. പോര്‍ട്ടുഗീസുകാരുടെ കാലം മുതല്‍ക്കുതന്നെ വിദേശികള്‍ ഇതിനെ സുഖവാസ കേന്ദ്രമാക്കിയിരുന്നു. അക്കാലത്ത് ഒരു ചെറിയ തുറമുഖമായിരുന്ന പൂവാറില്‍ നങ്കൂരമിടുന്ന പായ്ക്കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നതിന് തൊട്ടടുത്ത് പൊക്കമുള്ള കുന്നില്‍, വലിയ കൊടി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തലയുയര്‍ത്തിനില്‍ക്കുന്ന ഈ കുന്നിന് ഇക്കാരണത്താല്‍ കൊടിതൂക്കിക്കുന്ന് എന്ന് പേരുണ്ടായി. കൊടിതൂക്കിക്കുന്നിന്റെ ഉത്തുംഗഭാഗത്തുനിന്നു നോക്കിയാല്‍ നാലുവശത്തും കാണുന്ന പ്രകൃതിദൃശ്യങ്ങള്‍ ഏതെരു സന്ദര്‍ശകനെയും വിസ്മയിപ്പിക്കും. നദിയുടെ പടിഞ്ഞാറായി രാജാ കോശവദാസിന്റെയും മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെയും പ്രയാണത്തിനിടയില്‍ അഭയം നല്‍കി ചരിത്രത്തില്‍ സ്ഥാനം പിടിച്ച പൂവ്വാറിലെ പല പ്രദേശങ്ങളും കാണാം. ചികിത്സാരീതികളായ അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി എന്നീ എല്ലാ ചികിത്സാരീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഇവയില്‍ അലോപ്പതി ചികിത്സാരീതികളാണ് കൂടുതലാളുകളും പിന്തുരുന്നത്. നാട്ടുവൈദ്യമുറകളും ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്. പഞ്ചായത്തില്‍ 2 പ്രൈമറി ഹെല്‍ത്തുസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്. പഞ്ചായത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം, വിസ്തൃതിയില്‍ പഞ്ചായത്തിന്റെ 10% പോലും വരാത്ത ഈ പ്രദേശത്താണ് തിങ്ങിപ്പാര്‍ക്കുന്നത്.
സാംസ്കാരികചരിത്രം
ആദ്യകാലങ്ങളില്‍ ജാതിവ്യവസ്ഥ നിലനിന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയമുന്നേറ്റത്തിന്റെയും ഫലമായി ജാതിവ്യവസ്ഥ തുടച്ചുനീക്കുകയും, നാനാജാതിമതസ്ഥര്‍ ഐക്യത്തോടുകൂടി ജീവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് മാതൃകാപരമായി മാറുകയുമാണുണ്ടായത്. ഒരുകാലത്ത് നാടന്‍കലകളായ കളരിപ്പയറ്റ്, കോല്‍ക്കളി, ചവിട്ടുനാടകം, ചിരമണ്‍കളി, കമ്പടികളി, നാടന്‍പന്തുകളി, റണ്മാന്‍കളി, തകരമേളം തുടങ്ങിയ പരമ്പരാഗത കായികകലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. പാരമ്പര്യവൈദ്യങ്ങളായ തിരുമല്‍, മര്‍മ്മചികിത്സ, സിദ്ധ-വിഷവൈദ്യരീതികളും ഇവിടെ നിലവിലുണ്ടായിരുന്നു. പഞ്ചായത്തില്‍ ആകെ ജനസംഖ്യയുടെ 19.78% പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗമാണ്. ജന്മിവ്യവസ്ഥിതിയും ജാതി വ്യവസ്ഥിതിയും കര്‍ക്കശമായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ സാമുദായികമാറ്റങ്ങളും ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായവും വിദ്യാഭ്യാസം ചെയ്യുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പിന്നോക്കജാതിക്കാരെ ഒരു പരിധിവരെ സഹായിച്ചു. ഈ പഞ്ചായത്തിലെ പ്രധാനവരുമാനമാര്‍ഗങ്ങള്‍ കൃഷിയും, മത്സ്യബന്ധനവുമാണ്. പരമ്പരാഗതതൊഴിലുകളായ പനകയറ്റ്, പായ്നെയ്ത്ത്, കക്കനീറ്റ്, കയര്‍പിരിക്കല്‍ തുടങ്ങിയവയില്‍ നൂറുകണക്കിന് ആളുകള്‍ ആശ്രയം കണ്ടെത്തിയിരുന്നു. കാലക്രമേണയുണ്ടായ സാമൂഹിക-സാമ്പത്തികമാറ്റങ്ങള്‍ മൂലം പരമ്പരാഗതതൊഴിലുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുയാണ്. കുളത്തൂര്‍ ഫണമുഖത്ത് ദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവം കേരളത്തിലെ തന്നെ പുരാതനവും പ്രസിദ്ധിയാര്‍ജിച്ചതുമായ ഒരു സാംസ്കാരികോത്സവമാണ്. പൊഴിയൂര്‍ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യന്‍ മുസ്ലീംപളളി സമുച്ചയങ്ങളും അവിടുത്തെ ഉത്സവങ്ങളും ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കാറുണ്ട്. കുളത്തൂര്‍ പഞ്ചായത്തിന്റെ സാംസ്കാരികത്തനിമയുടെ അടയാളങ്ങളാണ് ഇവുടത്തെ വിവിധവിഭാഗം ജനങ്ങളിലെ ഐകൃത. കുളത്തൂര്‍ പഞ്ചായത്തില്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് മത്സ്യബന്ധനമേഖലയില്‍ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ പഞ്ചായത്തിലെ മത്സ്യബന്ധന മേഖലയിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ രസകരവും ഒപ്പം പരിതാപകരവുമായ പലകാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടു ജീവിച്ചവരായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട ഒരു കുടില്‍ വ്യവസായം (ചാരായം വാറ്റ്) ഈ മത്സ്യബന്ധനമേഖലയെ അപ്പാടെ തകിടം മറിച്ചു. പലരും മത്സ്യബന്ധനത്തിന് പോകാതെയായി. പകരം ലാഭകരമായിരുന്ന ചാരായക്കച്ചവടത്തിലേക്ക് നീങ്ങി. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന്റെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. എന്നാല്‍ 1992-ല്‍ പല ബോധവത്ക്കരണ പരിപാടികളിലുടെ ഈ പ്രദേശത്തുനിന്നും ചാരായം വാറ്റ് നിശ്ശേഷം തുടച്ചുമാറ്റപ്പെട്ടു. അങ്ങനെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും മത്സ്യബന്ധനമേഖലയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിതരായി. വിദ്യാഭ്യാസപരമായി മുന്‍കാലങ്ങളെ അപേക്ഷിച്ച് പല പുരോഗതിയും കൈവന്നിട്ടുണ്ട്. ഉന്നത രീതിയിലുളള വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലിയിലിരിക്കുന്നവരുടെയെണ്ണം പഴയതിനേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സാംസ്ക്കാരിക അഭ്യുന്നതിക്ക് ഈ പഞ്ചായത്തിലുളള 16 കലാകായിക സംഘടനകളും 9 ഗ്രന്ഥശാലകളും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുളത്തൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം കൊടിതൂക്കി സി.എസ്.ഐ.ചര്‍ച്ച് ആണ്. ഉച്ചക്കട ആര്‍.സി.ദേവാലയം, പരിത്തീയൂര്‍ സെന്റ്മേരീസ് മഗ്ദലനാ ചര്‍ച്ച്, കൊല്ലങ്കോട് സെന്റ് മാത്യൂസ് ചര്‍ച്ച്, വിരാലി സി.എസ്.ഐ.ചര്‍ച്ച് എന്നിവയും ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. ചാറോട്ട്കോണം, പൊഴിയൂര്‍ എന്നീ സ്ഥലങ്ങളില്‍ മുസ്ളീം ആരാധനാലയങ്ങള്‍ ഉണ്ട്.

No comments:

Post a Comment