Thursday, 22 September 2011

അണ്ടൂര്‍ക്കോണം

സ്ഥലനാമ ഐതിഹ്യം
പണ്ടെന്നോ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ ആന പാപ്പാനോടൊപ്പം താണുപോയത്രെ. പൊങ്ങിയത് കടലിലാണ് എന്നതു കൊണ്ടാണ് ആന താഴ്ന്നു പോയ ചിറ എന്ന വിശേഷണമുണ്ടായത്. ഈ ചിറയാണ് ഇന്ന് ആനതാഴ്ചിറ എന്ന പേരിലറിയപ്പെടുന്നത്. നിലയ്ക്കാത്ത ശക്തമായ ഊറ്റ് ആ ചിറയില്‍ ഉണ്ടായിരുന്നുവെന്ന്,  വേളി വരെ നീണ്ടു കിടക്കുന്ന തോടുകള്‍ തെളിവ് നല്‍കുന്നു. ചുറ്റുമുള്ള കാടുകള്‍ തെളിച്ചതോടുകൂടി മണ്ണൊലിപ്പു കാരണം ചിറ മണ്ണടിഞ്ഞ് നികരാന്‍ തുടങ്ങി. ഊറ്റ് നിശ്ശേഷം അടഞ്ഞുപോയി.
സാംസ്ക്കാരികചരിത്രം
കഴിഞ്ഞ നൂറ്റാണ്ടില്‍ അയിത്തവും ഉച്ചനീചത്വവും അതിശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമാണ് കണിയാപുരം. കണിയാപുരം എന്ന സ്ഥലത്ത് അടിമകമ്പോളം ഉണ്ടായിരുന്നതായും അയിത്തം അതിഭീകരമായി നിലനിന്നിരുന്നതിനാല്‍ ഇതിനെതിരായി പ്രക്ഷോഭസമരം നയിച്ച സാമൂഹ്യപരിഷ്കര്‍ത്താവും മഹാനുമായ ശ്രീ അയ്യങ്കാളിക്ക് കണിയാപുരത്ത് വച്ച് ജന്മിമാരുമായി ഏറ്റുമുട്ടേണ്ടിവന്നതായും ചരിത്രരേഖയുണ്ട്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് 1953-ല്‍ പഞ്ചായത്ത് രൂപീകരണം വരെയുള്ള കാലഘട്ടത്തില്‍  ഈ നാട്ടിലെ  സാംസ്ക്കാരിക രംഗം മാന്ദ്യതയിലായിരുന്നു. നാനാജാതിമതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രങ്ങളും പള്ളികളും അങ്ങിങ്ങ് ദൃശ്യമായിരുന്നു. ഓട്ടന്‍തുള്ളല്‍, കമ്പടവുകളി, തോറ്റംപാട്ട്, കളമെഴുത്ത്, വില്ലുപാട്ട് തുടങ്ങിയ കലകളില്‍ പ്രഗത്ഭരായ പലരും ഇവിടെ ജീവിച്ചിരുന്നു. ദിവംഗതനായ ഓട്ടന്‍തുള്ളല്‍കലാകാരന്‍ ശിവശങ്കരപ്പിള്ള, കമ്പടവുകളി ആശാന്‍മാരായ കീഴാവൂര്‍ സ്വദേശികളായ വാസുദേവന്‍പിള്ള, ശിവശങ്കരന്‍ നായര്‍, തോറ്റംപാട്ടില്‍ പ്രാവീണ്യം നേടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ആ രംഗത്ത് തന്റെ പാടവം തെളിയിച്ച “സാക്ഷി മാധവന്‍പിള്ള“ എന്നറിയപ്പെടുന്ന മാധവന്‍ പിള്ള തുടങ്ങി പലരും ഇന്ന് വേരറ്റുപോയിക്കൊണ്ടിരിക്കുന്ന ഗ്രാമീണ കലകളെ ഉദ്ധരിക്കാന്‍ ശ്രമിച്ചവരാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട ദേശാഭിമാനികള്‍ നമ്മുടെ പഞ്ചായത്തിലും ഉണ്ടായിരുന്നു. കേരള സാംസ്ക്കാരികവേദിയെ സംപുഷ്ടമാക്കാന്‍ തങ്ങളുടെ എളിയ കഴിവുകള്‍ പ്രദാനം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമായ ഒട്ടേറെ പ്രതിഭാശാലികള്‍ ഈ പ്രദേശത്തുണ്ട്. കേരള രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ ഉജ്ജ്വലനായ കണിയാപുരം രാമചന്ദ്രന്‍ ആ പേരിലൂടെ അറിയപ്പെടുന്നതില്‍ അഭിമാനിക്കാം. നടനും നാടകകൃത്തും പ്രഭാഷകനും സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കണിയാപുരം ഉണ്ണികൃഷ്ണന്‍ നായര്‍ ഈ പഞ്ചായത്തിന്റെ സാംസ്ക്കാരികമേഖലയെ പരിപുഷ്ടമാക്കാന്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. അരനൂറ്റാണ്ടിനുമുമ്പ് തന്നെ ഗ്രന്ഥശാലാപ്രവര്‍ത്തനം ഈ  പ്രദേശത്തുണ്ടായിരുന്നു. നൂറുല്‍ ഇസ്ലാം ഗ്രന്ഥശാലയുടെ സ്ഥാപനം ശ്രദ്ധാര്‍ഹമായ ഒന്നാണ്. തുടര്‍ന്ന് പല വായനശാലകളും  രൂപം കൊണ്ടു.

No comments:

Post a Comment